വിവാദത്തിന് പിന്നില്‍ മാധ്യമസിന്‍ഡിക്കേറ്റ്: ഇ.പി ജയരാജന്‍
തൃശൂര്‍: ബാഗില്‍ നിന്നും വെടിയുണ്ട കണ്ടെടുത്തതുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ വ്യക്തിഹത്യ നടത്താനായി വിദേശ സഹായത്തോടെ മാധ്യമ സിന്‍ഡിക്കേറ്റ് ശ്രമം നടത്തുകയാണെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ.പി. ജയരാജന്‍ ആരോപിച്ചു.
ഈ സംഭവം വിവാദമാക്കേണ്ട ആവശ്യമില്ലെന്നും അന്വേഷണം നടത്തേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
രേഖകള്‍ ബന്ധപ്പെട്ടവരെ ബോധ്യപ്പെടുത്തിയാണു പിണറായി തോക്കിനു ലൈസന്‍സ് എടുത്തത്. ഞാനും പണ്ടു തോക്കിന് അപേക്ഷ നല്‍കിയിട്ടുണ്ട്. ഇന്ത്യ ജനാധിപത്യ രാജ്യമാണെങ്കിലും ഇവിടെ പ്രധാനമന്ത്രിക്കും പ്രസിഡന്റിനുമെല്ലാം സുരക്ഷാ സംവിധാനങ്ങള്‍ വേണ്ടി വരുന്നു.
എത്ര സുരക്ഷയുണ്ടായിട്ടും ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയുമൊക്കെ കൊല്ലപ്പെട്ടു. ജനങ്ങളെല്ലാം വളരെ വിശാലമായി ചിന്തിക്കുന്നവരല്ല. കേരളത്തിലും കാര്യങ്ങള്‍ കുറ്റമറ്റരീതിയിലാണെന്ന് പറയാനാവില്ല. ഈ സാഹചര്യത്തില്‍ സുരക്ഷയ്ക്കു സ്വയം സംവിധാനമേര്‍പ്പെടുത്തുന്നതു തെറ്റല്ല. തോക്ക് എവിടെ നിന്നാണു വാങ്ങിയതെന്നു പിണറായി പുറത്തു പറയേണ്ടതില്ല- ജയരാജന്‍ അഭിപ്രായപ്പെട്ടു.
1957ല്‍ സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിച്ച വിദേശ ശക്തികള്‍ തന്നെയാണ് ഇപ്പോഴത്തെ മാധ്യമ സിന്‍ഡിക്കേറ്റിനു പിന്നിലെന്നാണു കരുതുന്നത്. 57 ല്‍ സര്‍ക്കാരിനെ താഴെയിറക്കാന്‍ അമേരിക്ക പണം നല്‍കിയെന്നു പിന്നീടു തെളിഞ്ഞു. മാധ്യമ സിന്‍ഡിക്കേറ്റിന്റെ സ്രോതസ്സ് ആരാണെന്നും പിന്നീടു പുറത്തു വരും.
നേതാക്കള്‍ക്കിടയില്‍ അവിശ്വാസമുണ്ടാക്കി സിപിഎമ്മിനെ തകര്‍ക്കാനാണു മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. ഇതിനു വേണ്ടി ചില നേതാക്കളെ വ്യക്തിഹത്യ നടത്തുകയും ചിലരെ പിന്തുണയ്ക്കുകയും ചെയ്യുന്നു- അദ്ദേഹം കുറ്റപ്പെടുത്തി.