പിണറായിക്കു വേണ്ടി അഭിഭാഷകര്‍ വെടിയുണ്ടകള്‍ തിരികെ വാങ്ങി
ചെന്നൈ: സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ പ്രതിനിധീകരിച്ച ചെന്നൈ എയര്‍പോര്‍ട്ട് പൊലിസ് സ്റേഷനില്‍ എത്തിയ അഭിഭാഷകര്‍ വെളളിയാഴ്ച രാത്രി വെടിയുണ്ടകള്‍ തിരികെ വാങ്ങി.
ഇതോടെ ചെന്നൈ വിമാനത്താവളത്തില്‍ വച്ച് പിണറായുടെ ലാപ്ടോപ്പ് ബാഗില്‍ നിന്നും വെടിയുണ്ട കണ്ടെടുത്ത സംഭവവുമായി ബന്ധപ്പെട്ട കേസിനു പരിസമാപ്തിയായി.
തോക്കിന്റെ ഒറിജിനല്‍ ലൈസന്‍സ് ഹാജരാക്കിയാണ് പിടികൂടിയ അഞ്ച് വെടിയുണ്ടകളും അഭിഭാഷകര്‍ ഏറ്റു വാങ്ങിയത്. പിണറായി നേരിട്ട് ഹാജരായി ഒറിജിനല്‍ ലൈസന്‍സ് സമര്‍പ്പിച്ചാല്‍ മാത്രമേ വെടിയുണ്ടകള്‍ കൈമാറൂവെന്ന് എയര്‍പോര്‍ട്ട് പോലിസും സിറ്റി പോലിസ് കമ്മീഷണറും അറിയിച്ചിരുന്നു.
വെടിയുണ്ടകള്‍ പിടികൂടിയ സംഭവത്തില്‍ പൊലീസ് രജിസ്റര്‍ ചെയ്ത പ്രഥമ വിവര റിപ്പോര്‍ട്ട് ആലന്തൂര്‍ ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതിനാല്‍ വെളളിയാഴ്ച രാത്രി എട്ടരയോടെ ആലന്തൂര്‍ ജുഡീഷ്യല്‍ മജിസ്ട്രേട്ടിന്റെ വീട്ടിലെത്തി പൊലീസ്, അഭിഭാഷകര്‍ കൈമാറിയ ലൈസന്‍സ് ഹാജരാക്കി. ഇത് പരിശോധിച്ച ശേഷം ജൂഡീഷ്യല്‍ മജിസ്ട്രേട്ടിന്റെ അനുവാദത്തോടെ അഭിഭാഷകര്‍ എയര്‍പോര്‍ട്ട് പൊലിസില്‍ നിന്നു വെടിയുണ്ടകള്‍ ഏറ്റുവാങ്ങി.
ലൈസന്‍സില്‍ പറഞ്ഞ വെടിയുണ്ടകള്‍ തന്നെയാണോ എന്നറിയാന്‍ പോലിസ് ഇവ ഫോറന്‍സിക് പരിശോധനയ്ക്കായി അയച്ചിരുന്നു. ഇതിന്റെ റിപ്പോര്‍ട്ടിനെ കുറിച്ച് പൊലിസ് പരാമര്‍ശിച്ചില്ല.
വെടിയുണ്ടകളുടെ ഫോറന്‍സിക് പരിശോധനാ ഫലം വെളളിയാഴ് ച വൈകുന്നേരത്തോടെ പൊലീസിനു ലഭിച്ചുവെന്നാണ് സൂചന. 0.38 റിവോള്‍വറില്‍ ഉപയോഗിക്കുന്ന വെടിയുണ്ടകളാണോ പിടികൂടിയതെന്ന് ശാസ്ത്രീയമായി സ്ഥിരീകരിക്കുന്നതിനു വേണ്ടിയാണ് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചത്.