പുരി ജഗന്നാഥ് ക്ഷേത്രത്തില്‍ മൂന്നു ലക്ഷം രൂപയുടെ ഭക്ഷണം കളഞ്ഞു
ഭുവനേശ്വര്‍: വിദേശി അകത്തു പ്രവേശിച്ചതിനെ തുടര്‍ന്ന് പുരി ജഗന്നാഥ് ക്ഷേത്രത്തില്‍ 7,000 ഭക്തരെ ഊട്ടാനായി തയ്യാറാക്കിയ ഭക്ഷണം ഉപേക്ഷിച്ചു. 18 മണിക്കൂര്‍ നീണ്ടുനിന്ന തര്‍ക്കത്തിനു ശേഷമാണ് ഒരു സംഘം പൂജാരികള്‍ ഈ കടുത്ത തീരുമാനത്തിലെത്തിയത്.
ക്ഷേത്രത്തിലെ ഒരു പൂജാരിയുടെ സഹായത്തോടെ യുഎസ് പൗരനായ പോള്‍ റോജിയര്‍ അകത്തു പ്രവേശിച്ചുവെന്ന് പൊലിസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ഇത്രയേറെ തുകയുടെ ഭക്ഷണം കളയാന്‍ അധികൃതര്‍ തീരുമാനിച്ചത്. ഏകദേശം മൂന്നു ലക്ഷം രൂപയുടെ പ്രസാദമാണ് പാഴായിപ്പോയതെന്നാണ് കണക്ക്.
ശ്രീകോവിലനടുത്ത് ഒരു വിദേശിയെ കണ്ട പൂജാരിമാരാണ് പൊലിസിനു വിവരം നല്‍കിയത്. അഹിന്ദുകള്‍ക്കു പ്രവേശനം നിരോധിച്ച പുരി ക്ഷേത്രത്തില്‍ 2005ല്‍ സന്ദര്‍ശനത്തിനെത്തിയ തായ് രാജകുമാരിയായ മഹാചക്രി സിരിന്‍ധോനും അനുമതി നല്‍കിയിരുന്നില്ല.
ക്ഷേത്രത്തിനകത്ത് ഘടിപ്പിച്ച ാസ്ഡ് സര്‍ക്യൂട്ട് ക്യാമറ പരിശോധിച്ചപ്പോഴാണ് റോജിയര്‍ ഹിന്ദുസുഹൃത്തുക്കളായ വി.കെ.ശുക്ള, സക്സേന, ക്ഷേത്രപൂജാരിയായ രാമചന്ദ്ര പാണ്ഡ എന്നിവരോടൊപ്പം ക്ഷേത്രത്തിനകത്ത് പ്രവേശിച്ചതു വ്യക്തമായതെന്നു പൊലിസ് ഓഫീസറായ എ.സി പഹി പറഞ്ഞു. ക്ഷേത്രത്തിലെ ഒരു പൂജാരിയുടെ സഹായത്തോടെയാണ് അകത്ത് പ്രവേശിച്ചതെന്നു ചോദ്യം ചെയ്യവേ റോജിയര്‍ സമ്മതിച്ചതായും പൊലിസ് അറിയിച്ചു.
പൂജാരിക്കെതിരേ എന്തു നടപടിയെടുക്കണമെന്ന് തീരുമാനിച്ചില്ലെന്നു ക്ഷേത്രനടത്തിപ്പിന്റെ ചുമതല വഹിക്കുന്ന സുരേഷ് മോഹപത്ര പറഞ്ഞു. എന്നാല്‍ റോജിയറിനും മറ്റു രണ്ടു പേര്‍ക്കുമെതിരേ നടപടിയെടുക്കാന്‍ വകുപ്പില്ലെന്നും സുരേഷ് പറഞ്ഞു.
അനധികൃതമായി ക്ഷേത്രത്തിനകത്തു പ്രവേശിച്ചതിനു റോജിയറിനെ പോലിസ് അഞ്ചു മണിക്കൂര്‍ തടഞ്ഞു വച്ചു. ക്ഷേത്രം അശുദ്ധിയാക്കിയതിനു പ്രതിവിധി ചെയ്യാനായ ക്ഷേത്രാധികാരികള്‍ റോജിയറിനോട് 209 രൂപ പിഴ അടയ്ക്കാന്‍ അവശ്യപ്പെട്ടിട്ടുണ്ട്.