കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്മാര്‍ട്സിറ്റി: ഭൂമിയുടെ ഉടമസ്ഥാവകാശം വേണമെന്ന് ടീകോം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: നിര്‍ദ്ദിഷ്ട സ്മാര്‍ട്സിറ്റി പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ 25വര്‍ഷത്തെപാട്ടക്കാലാവധിയ്ക്കുശേഷം ഭൂമിയുടെ ഉടമസ്ഥാവകാശം കമ്പനിയ്ക്ക് വിട്ടുകൊടുക്കണമെന്ന് ടീകോ ഡയറക്ടര്‍ബോര്‍ഡ് യോഗം സര്‍ക്കാറിനോടാവശ്യപ്പെട്ടു.

ഈ വ്യവസ്ഥ ഉള്‍പ്പെടുത്തിയാല്‍ മാത്രമേ കരാറില്‍ ഒപ്പിടാനാകൂ എന്ന് ടീകോ അധികൃതര്‍ സര്‍ക്കാറിനെ അറിയിച്ചു. ഇതോടെ ഇക്കാര്യത്തില്‍ നയപരമായ തീരുമാനം ആവശ്യമായതിനാല്‍ വിഷയം സിപിഎം സംസ്ഥാന സമിതിയുടെ മുന്നിലെത്തുമെന്ന് ഏതാണ്ട് ഉറപ്പായി.

ഇയാഴ്ച ചേരുന്ന സംസ്ഥാന സമിതി സ്മാര്‍ട്സിറ്റിയുടെ കാര്യം പരിഗണിയ്ക്കുമെന്ന് സൂചനയുണ്ട്. സിപിഎമ്മിന്റെ രാഷ്ട്രീയ തീരുമാനത്തെ ആശ്രയിച്ചായിരിയ്ക്കും പദ്ധതിയുടെ ഭാവി.

ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച ആവശ്യത്തില്‍ ഒരു മാസത്തിനകം മറുപടി നല്‍കണമെന്നാണ് ടീകോം സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ചെയര്‍മാന്‍ സ്ഥാനം നല്‍കാമെന്നും ഭൂമിയ്ക്ക് സംസ്ഥാനം ആവശ്യപ്പെട്ട പ്രകാരം വിപണിവില തന്നെ നല്‍കാമെന്നും അവര്‍ സമ്മതിച്ചിട്ടുണ്ട്.

വില ഈടാക്കിയ ശേഷവും ഉടമസ്ഥാവകാശം നല്‍കാനാവില്ലെന്ന വാദം അന്യായമാണെന്നാണ് ബോര്‍ഡ് അംഗങ്ങള്‍ പറയുന്നത്. നിലവിലുള്ള സാഹചര്യത്തില്‍ ഉടമസ്ഥാവകാശം കൈമാറണമെന്ന വ്യവസ്ഥ അംഗീകരിയ്ക്കാനിടയില്ലെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.

ഫെബ്രുവരിയില്‍ ടീകോം സംഘം രണ്ടുവട്ടം തിരുവനന്തപുരത്തെത്തി സര്‍ക്കാറുമായി കൂടിയാലോചനകള്‍ നടത്തിയിരുന്നുവെങ്കിലും പാട്ടക്കരാര്‍ സംബന്ധിച്ച വിഷയത്തില്‍ ധാരണയായിരുന്നില്ല. 99 വര്‍ഷത്തേയ്ക്ക് ഭൂമി പാട്ടത്തിന് നല്‍കാമെന്നാണ് സര്‍ക്കാര്‍ ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ പാട്ടക്കാലാവധി 25വര്‍ഷമാക്കി നിജപ്പെടുത്തണമെന്ന് ടീകോം തന്നെ നിര്‍ദ്ദേശിച്ചു.

25വര്‍ഷമാകുമ്പോള്‍ സര്‍ക്കാറിന് സ്മാര്‍ട് സിറ്റിയില്‍ 26 ശതമാനം ഓഹരിയും മൂന്ന് ഡയറക്ടര്‍മാരും ഉണ്ടാകും. സര്‍ക്കാര്‍-ടീകോം സംയുക്ത സംരംഭമായ സ്മാര്‍ട് സിറ്റി കമ്പനിയ്ക്ക് അപ്പോള്‍ ഭൂമിയുടെ ഉടമസ്ഥാവകാശം കൈമാറണമെന്നാണ് ആവശ്യം.

പാട്ടക്കാലാവധി തീരുമ്പോള്‍ സ്മാര്‍ട്സിറ്റി ഭൂമി കമ്പനിയ്ക്കുതന്നെ വിട്ടുകൊടുക്കുന്നതില്‍ സാങ്കേതി തടസ്സമുണ്ടാകില്ലെന്നാണ് ഐടി വിദഗ്ധര്‍ പറയുന്നത്. ടെക്നോപാര്‍ക്ക് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സംരംഭങ്ങളില്‍ സ്ഥലമെടുക്കുന്ന കമ്പനികളോട് ഈ നിലപാടാണ് ഇപ്പോള്‍ത്തന്നെ സ്വീകരിച്ചിട്ടുള്ളത്. ഈ സാഹചര്യത്തില്‍ സിപിഎം പദ്ധതിയ്ക്കനുകൂലമായ നിലപാടെടുക്കുമെന്നാണ് കരുതപ്പെടുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X