കേരളത്തിലെ സാങ്കേതിക വിദ്യാഭ്യാസത്തിനു ഗുണനിലവാരമില്ല: റിപ്പോര്‍ട്ട്
കോഴിക്കോട്: കേരളത്തിലെ സാങ്കേതിക വിദ്യാഭ്യാസത്തിനു ഗുണനിലവാരമില്ലെന്നു പഠന റിപ്പോര്‍ട്ട്. സംസ്ഥാനത്തെ കംപ്യൂട്ടര്‍ സ്ഥാപനങ്ങളെക്കുറിച്ച് 2004-05 കാലയളവില്‍ സാമ്പത്തിക സ്ഥിതി വിവര കണക്കു വകുപ്പ് നടത്തിയ സര്‍വേ റിപ്പോര്‍ട്ടിലാണ് ഈ വിവരം.
സര്‍വേ നടത്തിയ കാലയളവിലെ കണക്കുപ്രകാരം 1,60,397 പേര്‍ക്കാണു സംസ്ഥാനത്തു കംപ്യൂട്ടര്‍ പരിശീലനം ലഭിച്ചത്. ഇതില്‍ 30,000 പേര്‍ക്കു മാത്രമാണു ജോലി കിട്ടിയത്.
സംസ്ഥാനത്തു എന്‍ജിനീയറിങ് കോളജുകള്‍ പെരുകിയിട്ടും സാങ്കേതിക വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാനാവുന്നില്ല. ഓരോ വര്‍ഷവും വിവിധ കംപ്യൂട്ടര്‍ സ്ഥാപനങ്ങളില്‍ നിന്ന് ഒട്ടേറെ പേര്‍ പഠിച്ചിറങ്ങുന്നുണ്ടെങ്കിലും തൊഴിലവസരങ്ങള്‍ കുറവാണ്.
മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിലെ ഐടി മേഖലയില്‍ തൊഴില്‍ അവസരങ്ങള്‍ വളരെ കുറവാണെന്നാണ് ഇതു വ്യക്തമാക്കുന്നത്. സംസ്ഥാനത്തെ കംപ്യൂട്ടര്‍ സ്ഥാപനങ്ങളുടെ വരുമാനം പ്രതിമാസം ഒന്‍പതു കോടിയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
എറണാകുളത്തെ ഒരു കംപ്യൂട്ടര്‍ സ്ഥാപനത്തിനു പ്രതിമാസം 2,43,62,524 രൂപയാണു വരുമാനം. ഇടുക്കി ജില്ലയാണ് വരുമാനത്തില്‍ ഏറ്റവും പിറകില്‍-1,13,971 രൂപ.
സര്‍വ്വേ നടന്ന കാലയളവിലെ കണക്കുകള്‍ പ്രകാരം 5,971 കംപ്യൂട്ടര്‍ സ്ഥാപനങ്ങളാണ് കേരളത്തിലുളളത്. ഏറ്റവും കൂടുതല്‍ സ്ഥാപനങ്ങളുളളത് എറണാകുളത്തും(914) കുറവ് ഇടുക്കിയിലുമാണ്(122).
സംസ്ഥാനത്ത് 18,960 പേര്‍ വിവിധ കംപ്യൂട്ടര്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നുണ്ട്. ഇതില്‍ 59%വും പുരുഷന്‍മാരാണ്. കംപ്യൂട്ടര്‍ സ്ഥാപനങ്ങളില്‍ ഏറ്റവും കൂടുതല്‍ പേര്‍ പണിയെടുക്കുന്ന ജില്ലയും എറണാകുളമാണ്. ടെക്നോപാര്‍ക്കിനെ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍ വയനാട്ടില്‍ ഇതിന്റെ എണ്ണം കുറവാണ്.
പണിയെടുക്കുന്നവരില്‍ 30% പേര്‍ക്കും പിജിഡിസിഎ യോഗ്യതയുളളവരാണ്. മറ്റു യോഗ്യതയുളളവരുടെ വിശദാംശങ്ങള്‍ ഇപ്രകാരമാണ്: ഡിസിഎ(16%), എംസിഎ(6%), ബിടെക്(5%), ബിഎസ്സി-കംപ്യൂട്ടര്‍ സയന്‍സ്(4%).
തിരുവനന്തപുരത്തെ ടെക്നോപാര്‍ക്കിലുളള 72 കമ്പനികളില്‍ അമേരിക്കന്‍ കമ്പനികള്‍ 30 ശതമാനമാണ്. 20% കേരളത്തിലുളളതാണ്. 2004-05 കാലഘട്ടത്തില്‍ ആകെ നിക്ഷേപം 635 കോടിയും. കൂടുതല്‍ ഐടി പാര്‍ക്കുകളും വിദഗ്ധ പരിശീലനം നല്‍കുന്ന കംപ്യൂട്ടര്‍ സ്ഥാപനങ്ങളും സംസ്ഥാനത്തിന് അനിവാര്യമാണെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications