പാലൊളിയ്ക്കെതിരായ കോടതിയലക്ഷ്യക്കേസ് വിധി പറയാന്‍ മാറ്റി
കൊച്ചി: കോടതിയലക്ഷ്യക്കേസില്‍ മന്ത്രി പാലോളി മുഹമ്മദ് കുട്ടിയുടെ മാപ്പപേക്ഷ സ്വീകരിച്ച് നടപടി അവസാനിപ്പിക്കണോ എന്നതു സംബന്ധിച്ച് ഹൈക്കോടതിയില്‍ വാദം പൂര്‍ത്തിയായി.
മന്ത്രിയുടെയും പ്രസംഗം പ്രസിദ്ധീകരിച്ച പത്രങ്ങളുടെയും വാദം കേട്ടശേഷം ആക്ടിംഗ് ചീഫ് ജസ്റിസ് കെ.എസ് രാധാകൃഷ്ണനും ജസ്റിസ് എം.എന്‍ കൃഷ്ണനുമുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഹര്‍ജി വിധി പറയുന്നതിനായി മാറ്റി.
കോടതിവിധികളെ വിമര്‍ശിച്ച് ജനവരി 30 ന് കോഴിക്കോട് സര്‍വ്വകലാശാലയില്‍ നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് പാലോളിക്കെതിരെ കോടതി സ്വമേധയാ കോടതിയലക്ഷ്യക്കേസെടുത്തത്.
വിവാദ പ്രസംഗം ചെയ്തതായി മന്ത്രി കോടതിയില്‍ സമ്മതിയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ കോടതിയലക്ഷ്യക്കുറ്റം ചെയ്തെന്നു കൂടി സമ്മതിച്ച് മാപ്പപേക്ഷിക്കണമെന്നായിരുന്നു ഹൈക്കോടതി നിലപാട്. പ്രസംഗം നടത്തിയതായി സമ്മതിച്ച് നിരുപാധികം മാപ്പു പറഞ്ഞാല്‍ മാപ്പനുവദിക്കണമെന്ന് മന്ത്രി കോടതിയോട് അഭ്യര്‍ത്ഥിച്ചിരുന്നു.
പ്രസംഗം റിപ്പോര്‍ട്ട് ചെയ്തത് കോടതിയലക്ഷ്യക്കുറ്റമാകുന്നില്ലെന്നാണ് തേജസ് ദിനപ്പത്രത്തിന് വേണ്ടി ഹാജരായ അഡ്വ. സെബാസ്റ്യന്‍ പോള്‍ എം.പി വാദിച്ചത്. എങ്കിലും നിമാനുസൃതം മാപ്പു ചോദിക്കുന്നതായി അദ്ദേഹവും വ്യക്തമാക്കി.
കോടതിയലക്ഷ്യക്കുറ്റം ചെയ്തിട്ടില്ലെന്നും അതിനാല്‍ മാപ്പപേക്ഷിക്കേണ്ടതില്ലെന്നും മംഗളം ദിനപ്പത്രത്തിനു വേണ്ടി അഡ്വ. ശിവന്‍ മഠത്തില്‍ ബോധിപ്പിച്ചു. മാധ്യമം പത്രത്തിനു വേണ്ടി ഹാജരായ അഡ്വ. പി.ജെ. ദേവപ്രശാന്തും ഇതേ നിലപാടുതന്നെയാണ് സ്വീകരിച്ചത്.