Get Updates
Get notified of breaking news, exclusive insights, and must-see stories!

ശമ്പള വര്‍ദ്ധനവേണമെന്ന് എംഎല്‍എമാര്‍

തിരുവനന്തപുരം: കേരളത്തിലെ സര്‍ക്കാര്‍ നല്‍കുന്ന ശമ്പളം തുച്ഛമാണെന്നും ശമ്പളവര്‍ധനവുവേണമെന്നുമാവശ്യപ്പെട്ട് കേരളത്തിലെ നിയമസഭാ സാമാജികര്‍ വീണ്ടും രംഗത്ത്.

മറ്റു സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കേരളത്തില്‍ എംഎല്‍എമാര്‍ക്കു ലഭിയ്ക്കുന്ന പ്രതിമാസ വരുമാനം വളരെ കുറവാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. വേണ്ടത്ര വരുമാനമില്ലാത്തതാണ് പലരെയും അഴിമതികളില്‍ കൊണ്ടെത്തിയ്ക്കുന്നതെന്നും പൊതുവെ നിരീക്ഷിയ്ക്കപ്പെടുന്നുണ്ട്.

കേരളത്തിലെ മന്ത്രിസ്ഥാനമില്ലാത്ത ഒരു എംഎല്‍എയ്ക്ക് ലഭിയ്ക്കുന്ന പ്രതിമാസ വരുമാനം 21,300 രൂപയാണ്. എന്നാല്‍ പഞ്ചാബില്‍ ഇത് 54,500 ഉം, ദില്ലയില്‍ 50,00വും ആന്ധ്രപ്രദേശില്‍ 46,000വുമാണ്. ഈ കണക്കുകള്‍ വെച്ചുനോക്കുമ്പോള്‍ കേരളത്തിലെ എംഎല്‍എമാര്‍ക്ക് ലഭിയ്ക്കുന്ന തുക തുച്ഛമാണെന്നു തന്നെ പറയാം.

300 രൂപ ശമ്പളം, കോണ്‍സ്റിറ്റ്വന്‍സി അലവന്‍സ് 3,500, ടെലിഫോണ്‍ ചാര്‍ജ്- 4,000, ഇന്ധന കൂപ്പണ്‍, റയില്‍വേകൂപ്പണ്‍ എന്നിവയ്ക്ക് 6,000, യാത്രാ ബത്ത 7,500 എന്നിങ്ങനെയാണ് പ്രതിമാസം കേരളത്തിലെ ഒരു എംഎല്‍എയ്ക്ക് 21,300 രൂപ ലഭിയ്ക്കുന്നത്.

കേരളത്തിലെ എംഎല്‍എമാര്‍ക്ക് ലഭിയ്ക്കുന്നവരുമാനം കുറവാണെന്ന് പരാതിനിലനിന്നിരുന്നുവെങ്കിലും ഇടതു സ്വതന്ത്രനായി മത്സരിച്ചു ജയിച്ച കെ. ജെ അല്‍ഫോന്‍സ് കണ്ണന്താനം എംഎല്‍എയാണ് സഭയില്‍ ഈ പ്രശ്നമുന്നയിച്ചത്.

ശമ്പള വര്‍ദ്ധിപ്പിയ്ക്കുന്നതിനെക്കുറിച്ച് കാര്യമായി ചിന്തിക്കേണ്ട സമയം അതിക്രമിച്ചുവെന്നും ഇതിന് സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം പറയുന്നു. സര്‍ക്കാര്‍ ഇതിന് തയ്യാറായില്ലെങ്കില്‍ നില വഷളാകുമെന്നും ഒരു എംഎല്‍എ എന്നരീതിയില്‍ ഉയര്‍ന്നനിലവാരത്തിലുള്ള ജീവിതത്തിനായി സാമാജികര്‍ നേരല്ലാത്ത മാര്‍ങ്ങളെ ആശ്രയിയ്ക്കാനിടയുണ്ടെന്നും കണ്ണന്താനം ചൂണ്ടിക്കാട്ടുന്നു.

ഈ പ്രശ്നം ഇനിയും സഭയില്‍ ഉന്നയിക്കാന്‍ തന്നെയാണ് തന്റെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. പക്ഷേ ഈ ശ്രമത്തിന്റെ ഭാവി എന്തായിരിക്കുമെന്ന കാര്യത്തില്‍ ഉറപ്പില്ലെങ്കിലും ഒരു പുനര്‍വിചിന്തനത്തിന് ഇത് വഴിയൊരുക്കുമെന്നാണ് കരുതുന്നതെന്നും കണ്ണന്താനം പറഞ്ഞു.പ്രതിമാസം 50,000 രൂപ വരുമാനമുണ്ടായിരുന്ന ഭരണ രംഗത്തെ ഉയര്‍ന്ന ഉദ്യോഗം ഉപേക്ഷിച്ചാണ് കണ്ണന്താനം രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്.

കേരളത്തിലെ എംഎല്‍എമാരില്‍ വളരെ ചുരുക്കം പേര്‍മാത്രമേ ആദായ നികുതി നല്‍കുന്നവരുള്ളു. പലരുടെയും ഭാര്യമാര്‍ ഉദ്യോഗസ്ഥകളായതുകൊണ്ടും. മറ്റ് ആശ്രിതരില്ലാത്തതുകൊണ്ടുമാണ് മിക്കവരും ഇപ്പോള്‍ ലഭിയ്ക്കുന്ന വരുമാനത്തില്‍ തൃപ്തിപ്പെടുന്നത്.

മുമ്പൊക്കെ ഒരു എംഎല്‍എയ്ക്ക് തന്റെ വരുമാനം കൊണ്ട് കുടുംബത്തെ സഹായിക്കാന്‍ സാധിച്ചിരുന്നു. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ കിട്ടുന്നത് ഒന്നിനും തികയാത്ത അവസ്ഥയാണ്- ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ആയി പ്രവര്‍ത്തിച്ചിരുന്ന തോമസ് ചാഴിക്കാടന്‍ എംഎല്‍എ ചൂണ്ടിക്കാട്ടി.

യുഡിഎഫ് സര്‍ക്കാറിന്റെ കാലത്താണ് എംഎല്‍എമാരുടെ ശമ്പളം അവസാനമായി വര്‍ദ്ധിപ്പിച്ചത്. അന്നത്തെ വര്‍ധനവ് നാമമാത്രമായിരുന്നു. കിട്ടുന്ന തുക ഒന്നിനും തികയാത്തതുകൊണ്ടുതന്നെ സ്വന്തം നിയോജക മണ്ഡലത്തില്‍ സ്വന്തമായി ഒരു ഓഫീസ് പോലും ഒരുക്കാന്‍ കഴിയാത്തവരാണ് ഏറെപ്പേരും. ടെലിഫോണ്‍ ബില്ലിന്റെയും മറ്റും ഭാരം കൂടുമെന്നതുകൊണ്ടാണ് പലര്‍ക്കും ഇക്കാര്യം സാധിയ്ക്കാത്തത്.

എംഎല്‍എ മാര്‍ക്ക് നല്‍കുന്നത് മൂന്ന് ഫോണ്‍ കണക്ഷനാണ്. ഇതില്‍ ഒന്ന് എംഎല്‍എയ്ക്കുള്ള മൊബൈല്‍ കണക്ഷനും മറ്റൊന്ന് വീട്ടിലേയ്ക്കുള്ളതും ഒന്ന് സെക്രട്ടറിയ്ക്കുള്ളതുമാണ്. ടെലിഫോണ്‍ ബില്‍ കഴിഞ്ഞാല്‍ ഭീമമായ ചിലവുവരുന്നത് യാത്രയ്ക്കാണ്.

ഒരു രാഷ്ട്രീയക്കാരനെന്ന നിലയ്ക്ക് ജനങ്ങളുമായുള്ള സമ്പര്‍ക്കം നിലനിര്‍ത്താന്‍ സമൂഹത്തിലുണ്ടാകുന്ന പല സുപ്രധാന സംഭവങ്ങള്‍ക്കും എംഎല്‍എമാര്‍ സാന്നിദ്ധ്യമറിയിക്കേണ്ടതുണ്ട്. പലപ്പോഴും അനുവദിയ്ക്കുന്ന യാത്രാബത്ത ഒന്നിനും തികയാറില്ല- പാലക്കാട്ടെ ഒരു നിയോജക മണ്ഡലത്തില്‍ നിന്നുള്ള കെ.കെ ദിവാകരന്‍ എംഎല്‍എ പറയുന്നു.

ശമ്പള വര്‍ദ്ധനവിനുള്ള സമയമായിയെന്നാണ് നിയമസഭാ സ്പീക്കര്‍ കെ. രാധാകൃഷ്ണന്റെയും അഭിപ്രായം. ഭൂരിഭാഗം സഭാംഗങ്ങള്‍ക്കും ഈ അഭിപ്രായമാണുള്ളതെങ്കിലും മുഖ്യമന്ത്രി അച്യുതാനന്ദന്‍ ഇതിനോട് യോജിപ്പ് പ്രകടിപ്പിച്ചിട്ടില്ല.

കഴിഞ്ഞ അഞ്ചുവര്‍ഷങ്ങളായി അദ്ദേഹം പ്രതിപക്ഷ നേതാവായിരുന്നു. അതുകൂടാതെ പാര്‍ട്ടി സെക്രട്ടറിയായിരുന്നു. ഇപ്പോള്‍ മുഖ്യമന്ത്രിയുമാണ്. അദ്ദേഹത്തെ സംബന്ധിച്ച് വരുമാനത്തിന്റെ പ്രശ്നം വരുന്നില്ല. എംഎല്‍എമാര്‍ മാത്രമാണ് സാമ്പത്തിക പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടിവരുന്നത്. വി.എസിന്റെ സമീപനത്തില്‍ യുവ എംഎല്‍എയ്യ കെ.കെ ഷാജു എതിര്‍പ്പു രേഖപ്പെടുത്തി.

പുതിയ സംസ്ഥാന ബജറ്റില്‍ മൂന്ന് കോടി തൊണ്ണൂറു ലക്ഷം രൂപമാത്രമാണ് നിയമസഭാ സാമാജികരുടെ ക്ഷേമത്തിനായി മാറ്റിവെച്ചിരിക്കുന്നത്. പാര്‍ലമെന്റ് അംഗങ്ങള്‍ക്കുള്ളതാകട്ടെ കേന്ദ്രബജറ്റിന്റെ ഒരു ശതമാനവുമാണ്.

ഇന്ന് രാഷ്ട്രീയ പ്രവര്‍ത്തനം ഒരു ജോലിയായി മാറുകയും അതുകൊണ്ട്മാത്രം ജിവിയ്ക്കുകയും ചെയ്യുന്ന അവസ്ഥയുള്ളതിനാല്‍ ജീവിയ്ക്കാനാവശ്യമായ വരുമാനം വേണമെന്ന ഇവരുടെ ആവശ്യത്തെ തള്ളിക്കളയാന്‍ കഴിയില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+