മിഠായിത്തെരുവ്: ഒരു മൃതദേഹം കൂടി കണ്ടെടുത്തു
കോഴിക്കോട്: വ്യാഴാഴ്ച സ്ഫോടനം നടന്ന മിഠായിത്തെരുവില്‍ നിന്ന് ഒരു മൃതദേഹം കൂടി ലഭിച്ചു. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി.
ഒളവണ്ണയിലെ രമേഷ് ചന്ദ്രന്റെതാണ് മൃതദേഹമെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
തീപിടിത്തമുണ്ടായ കടയിലെ ജീവനക്കാരായ രമേഷ് ചന്ദ്രന്‍, സുരേന്ദ്രന്‍ എന്നിവരെ കാണാനില്ലെന്ന് പരാതിയുണ്ടായിരുന്നു. ഇതില്‍ സുരേന്ദ്രനെ ഇനിയും കണ്ടെത്തിയിട്ടില്ല.
ഇയാള്‍ക്കായുളള തിരച്ചില്‍ തുടരുകയാണ്. മിഠായിത്തെരുവില്‍ ഇപ്പോഴും തീ പൂര്‍ണമായും അണഞ്ഞിട്ടില്ല. ഇതിനായുള്ള ശ്രമങ്ങളും തുടരുന്നു.
അിശമനസേനാ വിഭാഗം, പൊലീസ് എന്നിവര്‍ ഇപ്പോഴും സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. തീപിടിത്തമുണ്ടായ സ്ഥലത്ത് ബോംബ് സ്ക്വാഡും ഫോറന്‍സിക് വിദഗ്ധരും പരിശോധന നടത്തുകയാണ്.
പൊതുജനങ്ങളെ മിഠായി തെരുവിലേക്ക് കടത്തിവിടുന്നില്ല. പൊലീസിന്റെ നിയന്ത്രണത്തിലാണ് ഈ പ്രദേശം. സംഭവത്തെക്കുറിച്ച് മൂന്ന് രീതിയിലുള്ള അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നത്.
കണ്‍ട്രോളര്‍ ഓഫ് എക്സ്പ്ലോസീവ്, ജില്ലാ മജിസ്ട്രേറ്റ്, പൊലീസ് അസിസ്റന്റ് കമ്മിഷണര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ മൂന്ന് വിഭാഗമായാണ് അന്വേഷണം.
വ്യാഴാഴ്ച അര്‍ദ്ധരാത്രിയോടെയാണ് തീ അണയ്ക്കാനായത്. തീയും പുകയും പൂര്‍ണമായും കെടുത്തിയതിന് ശേഷമേ അപകടം നടന്ന സ്ഥലത്ത് അന്വേഷണ സംഘങ്ങള്‍ പരിശോധന നടത്തുകയുള്ളൂ.
മിഠായിത്തെരുവിലുണ്ടായ തീപിടിത്തത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്ന് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചിട്ടുണ്ട്. സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ നഗരങ്ങളില്‍ നിന്നും പടക്കകടകള്‍ നീക്കുന്ന കാര്യം ആലോചിക്കുമെന്ന് കോടിയേരി പറഞ്ഞു.
മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അര്‍ഹമായ എല്ലാ ആശ്വാസനടപടികളും നഷ്ടപരിഹാരവും നല്‍കുമെന്നും മന്ത്രി അറിയിച്ചു. തീപിടിത്തത്തില്‍ പരിക്കേറ്റവര്‍ക്ക് ആവശ്യമായ ചികിത്സാ സഹായം നല്‍കാനുള്ള എല്ലാ ക്രമീകരണങ്ങളം സര്‍ക്കാര്‍ നടപ്പാക്കിക്കഴിഞ്ഞു.
തീപിടിത്തത്തില്‍ കടകള്‍ നഷ്ടപ്പെട്ടവരുടെയും നാശനഷ്ടം സംഭവിച്ചവരുടെയും കാര്യം സര്‍ക്കാര്‍ പ്രത്യേകമായി പരിഗണിക്കുന്നുണ്ട്.
നഷ്ടങ്ങള്‍ പരിഹരിക്കുന്നതിനായി സര്‍ക്കാര്‍ അടിയന്തിരമായി ഒരു പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.












Click it and Unblock the Notifications