മിഠായിത്തെരുവിലെ തീപ്പിടിത്തതിനു കാരണം പടക്കമല്ല
കോഴിക്കോട്: മിഠായിത്തെരുവിനോടു ചേര്‍ന്ന് എംപി റോഡിലുണ്ടായ തീപ്പിടിത്തതിനു കാരണം പടക്കമല്ലെന്ന് ബോംബ് സ്ക്വാഡിന്റെ റിപ്പോര്‍ട്ട്. പടക്കത്തില്‍ ഉപയോഗിക്കാന്‍ പാടില്ലാത്ത രാസവസ്തുവാണു തീപ്പിടിത്തത്തിനിടയാക്കിയതെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.
റിപ്പോര്‍ട്ട് രണ്ടു ദിവസത്തിനുളളില്‍ സ്പെഷല്‍ ബ്രാഞ്ച് എസ്പിക്കു സമര്‍പ്പിക്കും. എന്തു തരത്തിലുളള രാസവസ്തുവാണു പൊട്ടിയതെന്നു കണ്ടെത്തിയിട്ടില്ല. ഇത് ഫോറന്‍സിക് പരിശോധനയിലൂടെ മാത്രമേ വ്യക്തമാകുകയുളളൂ.
തീപ്പിടിത്തത്തെക്കുറിച്ചുളള കണ്‍ട്രോളര്‍ ഓഫ് എക്സ്പ്ലോസീവ്സിന്റെ റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കുളളില്‍ സമര്‍പ്പിക്കുമെന്ന് അറിയുന്നു. സംഭവസ്ഥലത്തു നിന്നു ശേഖരിച്ച സാംപിളുകള്‍ തിരുവനന്തപുരത്തെ ഫോറന്‍സിക് ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്.
സിറ്റിയിലെ ബോംബ് സ്ക്വാഡും റേഞ്ച് ബോംബ് സ്ക്വാഡും സംയുക്തമായാണ് അന്വേഷണം നടത്തിയത്. സംഭവസ്ഥലത്തെ വിലപ്പെട്ട പല തെളിവുകളും നഷ്ടമായത് അന്വേഷണത്തിനു തടസ്സമായി.
തുടരന്വേഷണത്തിനായി കണ്‍ട്രോളര്‍ ഓഫ് എക്സ്പ്ലോസീവ്സ് ആര്‍ വേണുഗോപാല്‍ രണ്ടു ദിവസത്തിനുളളില്‍ വീണ്ടും സ്ഥലം സന്ദര്‍ശിക്കും. അതിനിടെ ഫോറന്‍സിക് അസിസ്റന്റ് ഡയറക്ടര്‍ പി.ഡി സോമരാജന്‍ സംഭവസ്ഥലത്തു നിന്നു ശേഖരിച്ച സാംപിളുകള്‍ അധികൃതര്‍ കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കി.
ഇവ ചൊവ്വാഴ്ച തിരുവനന്തപുരത്തെ ഫോറന്‍സിക് ലാബിലേക്ക് അയക്കും. രണ്ടു ദിവസത്തിനുളളില്‍ പരിശോധനാ ഫലം ലഭിച്ചേക്കും.