പെപ്സി കേസ്: വകുപ്പുകള്‍ക്കിടയില്‍ ഭിന്നത
തിരുവനന്തപുരം: പെപ്സി കമ്പനിയ്ക്കെതിരായ കേസുമായി ബന്ധപ്പെട്ടുള്ള നടപടികളില്‍ സര്‍ക്കാര്‍ അലംഭാവം കാണിച്ചുവെന്നപേരില്‍ സിപിഎമ്മില്‍ പുതിയ വിവാദം.
വ്യവസായ മേഖലയ്ക്കുമേല്‍ പഞ്ചായത്തുകള്‍ക്ക് അധികാരം വേണമോയെന്നത് സംബന്ധിച്ച വ്യവസ്ഥസംബന്ധിച്ച് തദ്ദേശ-വ്യവസായ വകുപ്പുകള്‍ രണ്ടുതട്ടിലാണ്.
മുഖ്യമന്ത്രിയുടെ നിലപാടിനെതിരെയാണ് ഇക്കാര്യത്തില്‍പാര്‍ട്ടിയിലെ എതിര്‍വിഭാഗം നിലപാടെടുത്തിരിക്കുന്നത്. തദ്ദേശ-വ്യവസായ വകുപ്പുകള്‍തമ്മിലുള്ള അഭിപ്രായവ്യത്യാസത്തില്‍ ഇടതുമുന്നണിയോഗമായിരിക്കും അന്തിമതീരുമാനമെടുക്കുക.
പഞ്ചായത്തുകള്‍ക്ക് അധികാരം നല്‍കിക്കൊണ്ട് നിയമഭേദഗതി വരുത്തണമെന്നാണ് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ സൂചിപ്പിച്ചിരിക്കുന്നത്. ഇതിനാല്‍ത്തന്നെ തദ്ദേശസ്വയംരണ വകുപ്പിന്റെ അഭിപ്രായം ഇക്കാര്യത്തില്‍ മുന്നണിയ്ക്ക് സ്വീകരിയ്ക്കാന്‍ കഴിയില്ല.
സര്‍ക്കാറിനെയും പാര്‍ട്ടിയെയും സംബന്ധിച്ച് സുപ്രധാനമായ കേസാണ് പെപ്സിയ്ക്കെതിരെയുള്ളത്. എന്നാല്‍ എതിര്‍കക്ഷികള്‍ക്ക് സൗകര്യമൊരുക്കിക്കൊണ്ട് അഡ്വക്കറ്റ് ജനറല്‍ കോടതിയില്‍ ഹാജരാകാതിരുന്നതിനെതിരെ ഇതിനകം തന്നെ വി.എസ് അനുകൂലികള്‍ രംഗത്തെത്തിയിട്ടുണ്ട്.
പ്രതിപക്ഷനേതാവായിരിക്കെ പെപ്സി വിരുദ്ധ സമരത്തിന്റെ മുന്‍നിരയില്‍ അച്യുതാനന്ദനും പുതുശേരിയിലെ സിപിഎം നേതൃത്വവുമുണ്ടായിരുന്നു. പെപ്സി പൂട്ടിയാല്‍ അത് അച്യുതാനന്ദനും അദ്ദേഹത്തിന്റെ അനുകൂലികള്‍ക്കും നേട്ടമുണ്ടാക്കുമെന്ന തിരിച്ചറിവിലാണ് മറുവിഭാഗം തണുപ്പന്‍ സമീപനം സ്വീകരിച്ചതെന്നാണ് വിഎസ് പക്ഷത്തിന്റെ ആരോപണം.
പെപ്സിയ്ക്ക് പ്രവര്‍ത്തനാനുമതി നല്‍കിയ തങ്ങള്‍ക്ക് അനുമതി റദ്ദാക്കാനും അവകാശമുണ്ടെന്നാണ് വി.എസ് അനുകൂലികള്‍ ഭരിയ്ക്കുന്ന പുതുശ്ശേരി പഞ്ചായത്തിന്റെ നിലപാട്. പക്ഷേ ഇക്കാര്യത്തില്‍ പഞ്ചായത്തിന് സര്‍ക്കാറിന്റെ ഭാഗത്തുനിന്നും വേണ്ടത്ര പിന്തുണ ലഭിച്ചിട്ടില്ല.
1998ല്‍ നായനാര്‍ സര്‍ക്കാറിന്റെ കാലത്താണ് പഞ്ചായത്തിരാജ് നിയമഭേദഗതി ചെയ്ത് ഏകജാലക ക്ലിയറന്‍സ് ബോര്‍ഡ് നിയമം കൊണ്ടുവന്നത്. വ്യവസായ മേഖലയില്‍ പഞ്ചായത്തുകള്‍ക്കുള്ള അധികാരം എടുത്തുകളയുന്ന നടപടിയായിരുന്നു അത്. ഈ വ്യവസ്ഥ ചൂണ്ടിക്കാട്ടിയാണ് പെപ്സിയ്ക്കെതിരായ പഞ്ചായത്തിന്റെ നടപടി കോടതി റദ്ദാക്കിയത്.
കേസ് കോടതിയിലെത്തിയപ്പോള്‍ വ്യവസായ വകുപ്പും തദ്ദേശസ്വയംഭരണ വകുപ്പും വ്യത്യസ്ത നിലപാടുകളാണ് സ്വീകരിച്ചത്. ലൈസന്‍സ് റദ്ദാക്കാന്‍ പഞ്ചായത്തിന് അധികാരമില്ലെന്ന നിലപാട് സര്‍ക്കാര്‍ കോടതിയില്‍ സ്വീകരിയ്ക്കണമെന്നായിരുന്നു വ്യവസായ വകുപ്പിന്റെ അഭിപ്രായം. നിലവിലുള്ള നിയമത്തിന്റെ അടിസ്ഥാനത്തില്‍ ഇത്തരമൊരു നിലപാട് സ്വീകരിയ്ക്കുകയേ നിര്‍വാഹമുള്ളുവെന്നാണ് വ്യവസായ വകുപ്പധികൃതര്‍ ഇതിന് കാരണമായി പറയുന്നത്.
എന്നാല്‍ പഞ്ചായത്തിന് അധികാരമുണ്ടെന്ന തരത്തില്‍ സര്‍ക്കാര്‍ ആദ്യം മുതല്‍ സ്വീകരിച്ചുവന്ന നിലപാടില്‍ നിന്ന് പിന്മാറരുതെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് ആവശ്യപ്പെട്ടു. രണ്ട് വകുപ്പുകളും പരസ്പരവിരുദ്ധനിലപാട് സ്വീകരിച്ചപ്പോള്‍ അഡ്വക്കറ്റ് ജനറല്‍ മുഖ്യമന്ത്രിയുടെ അഭിപ്രായം ആരാഞ്ഞു. പെപ്സി കമ്പനിയ്ക്കെതിരായ നിലപാട് സ്വീകരിയ്ക്കാനായിരുന്നു മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം. ഇതിനെത്തുടര്‍ന്നാണ് പഞ്ചായത്തുകള്‍ക്ക് വ്യവസായമേഖലയില്‍ അധികാരമുണ്ടെന്ന് അഡ്വക്കറ്റ് ജനറല്‍ കോടതിയില്‍ വാദിച്ചത്.
ഹൈക്കോടതി വിധിയ്ക്കെതിരെ തുടര്‍നടപടികളിലേയ്ക്ക് കടക്കുന്നതിനൊപ്പം നിലവിലുള്ള നിയമം ഭേദഗതി ചെയ്യാനാണ് സര്‍ക്കാര്‍ ഉദ്ദേശിയ്ക്കുന്നതെന്നാണ് ഇക്കാര്യത്തില്‍മുഖ്യമന്ത്രിയുടെ പ്രതികരണത്തില്‍ നിന്നും വ്യക്തമാകുന്നത്. എന്നാല്‍ വ്യവസായ വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും വ്യസ്ഥനിലപാടുകളെടുത്തതിനാല്‍ ഇടതുമുന്നണിയോഗത്തില്‍ കാര്യം തീരുമാനിയ്ക്കാമെന്ന നിലപാടാണുള്ളത്.












Click it and Unblock the Notifications