പ്രണേഷിനെ കൊന്നതും വ്യാജ ഏറ്റുമുട്ടലില്‍
ആലപ്പുഴ: ഗുജറാത്തിലെ വ്യാജ ഏറ്റുമുട്ടല്‍ വിവാദമായതോടെ ആലപ്പുഴ സ്വദേശിയായ ഗോപിനാഥപ്പിള്ള 2004ല്‍ ഗുജറാത്തില്‍ വച്ച് തന്റെ മകന്‍ പ്രണേഷ് കുമാര്‍ പിള്ളയുടെ മരണവും വ്യാജ ഏറ്റുമുട്ടലില്‍ സംഭവിച്ചതാണെന്നും ഇതു സംബന്ധിച്ച് സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് മുന്നോട്ടുവന്നു.
2004 ജൂണ്‍ 15നാണ് പ്രണേഷ്‌കുമാര്‍ പിള്ള അഹമ്മദാബാദില്‍ വച്ച് കൊല്ലപ്പെടുന്നത്. പ്രണേഷ്‌കുമാര്‍ ഒരു തീവ്രവാദിയാണെന്നും അയാള്‍ പൊീസുമായുണ്ടായ ഏറ്റുമുട്ടലില്‍ മരിച്ചെന്നുമായിരുന്നു പൊലീസ് ഭാഷ്യം.
ഒരു സ്‌ത്രീയുള്‍പ്പെടെ പ്രണേഷിനൊപ്പമുണ്ടായിരുന്ന മൂന്ന് പേരും മരിച്ചിരുന്നു. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ വധിക്കാനായി ഗൂഢാലോചന നടത്തിയ നാല് പേരും അതിനായി പോവുന്പോഴാണ് ഏറ്റുമുട്ടല്‍ നടന്നതെന്നായിരുന്നു പൊലീസ് പറഞ്ഞത്. പ്രണേഷ് പൂനയിലെ ഒരു മുസ്ലിം യുവതിയെ വിവാഹം ചെയ്യുന്നതിനായി മതം മാറുകയും ജാവേദ് ഹസ്സന്‍ ഗുലാം ഷെയ്‌ഖ് എന്ന് പേര് മാറ്റുകയും ചെയ്‌തിരുന്നു.
ഷെറാബുദ്ദീന്‍ ഷെയ്‌ഖിനെയും ഭാര്യയെയും കൊലപ്പെടുത്തിയ ഐപിഎസ് ഓഫീസര്‍മാരിലൊരാളായ ഡി.ജി.വന്‍സാരക്ക് തന്റെ മകന്റെ കൊലയിലും പങ്കുണ്ടെന്ന് ഗോപിനാഥ പിള്ള പറഞ്ഞു. തന്നെ തന്റെ കൊലപ്പെടുത്തിയതിലും വന്‍സാരക്ക് പങ്കുണ്ടെന്നും ഇതുസംബന്ധിച്ച് സിബിഐ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രണേഷ് ഒരു തീവ്രവാദിയായിരുന്നില്ല. പ്രണേഷിനെതിരെ ഒരു കേസ് പോലുമുണ്ടായിരുന്നില്ല. ജൂണ്‍ 12ന് ഗ്‌ള്‍ഫില്‍ ജോലിക്കായി പോകുന്നതുമായി ബന്ധപ്പെട്ട് ട്രാവല്‍ ഏജന്‍സിയില്‍ നിന്നം ഫോണ്‍ വന്നതിനെ തുടര്‍ന്ന് പൂനയില്‍ നിന്നും മുംബൈയിലേക്കു പോയ പ്രണേഷിന് അതിനു രണ്ട് ദിവസത്തിനു ശേഷമാണ് ദുരന്തം നേരിടേണ്ടിവന്നത്.
സംഭവത്തിനു ശേഷം അഹമ്മദാബാദിലേക്കു പോയ തന്നോട് ഇതൊരു വ്യാജ ഏറ്റുമുട്ടലാണെന്നും മറ്റെവിടെയോ വച്ച് പ്രണേഷിനെ കൊലപ്പെടുത്തി ശേഷം പിന്നീട് റോഡരികില്‍ കൊണ്ടുചെന്നിട്ടതാണെന്നുമാണ് ഒരു ഇംഗ്ലീഷ് പത്രത്തിന്റെ ലേഖകന്‍ പറഞ്ഞതെന്ന് ഗോപിനാഥപിള്ള വെളിപ്പെടുത്തി. ഇക്കാര്യം തെളിയിക്കാന്‍ വേണ്ട അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.