മൂന്നാര്‍: ഉടമകള്‍ തന്നെ കെട്ടിടം പൊളിക്കുന്നു
ചെന്നൈ: കേന്ദ്ര ടെലികോം-ഐടി മന്ത്രി ദയാനിധിമാരന്‍ മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചു. ഊട്ടിയിലായിരുന്ന മാരന്‍ ഞായറാഴ്‌ച രാത്രിയാണ് പ്രധാനമന്ത്രിയ്‌ക്ക് രാജിക്കത്ത് ഫാക്‌സില്‍ അയച്ചത്. ഡിഎംകെ നേതാവും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എം. കരുണാനിധിയുമായി ഇടഞ്ഞതിനെത്തുടര്‍ന്നാണ് രാജി.
ചെന്നൈയില്‍ ഞായറാഴ്‌ച വൈകിട്ട് ഡിഎംകെ ആസ്ഥാനമായ അണ്ണാ അറിവാലയത്തില്‍ ചേര്‍ന്ന യോഗത്തില്‍ പാര്‍ട്ടിയുടെ ഭരണസമിതിയാണ് മാരനെ നീക്കാന്‍ തീരുമാനമെടുത്തത്. ഞായറാഴ്‌ച രാത്രി ചേര്‍ന്ന ഡിഎംകെ നിര്‍വാഹക സമിതി യോഗം മാരന്റെ രാജി ആവശ്യപ്പെടാന്‍ തീരുമാനിച്ചിരുന്നു.
അച്ചടക്കലംഘനത്തിന്റെ പേരില്‍ മാരനു കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും. പ്രധാനമന്ത്രിക്കും യുപിഎ ഏകോപന സമിതിയ്‌ക്കും കത്തെഴുതാനും യോഗം തീരുമാനമെടുത്തു. മാരന്റെ സമീപകാല നടപടികള്‍ പാര്‍ട്ടിയുടെ അച്ചടക്കത്തിനെതിരാണെന്നും ഇതു മൂലം പാര്‍ട്ടിയ്‌ക്ക് ദുഷ്‌പേരുണ്ടായെന്നും ആരോപിച്ചാണ് ദയാനിധിയെ കേന്ദ്രമന്ത്രിസ്ഥാനത്തു നിന്ന് നീക്കാന്‍ പാര്‍ട്ടി പാര്‍ട്ടി പ്രസിഡന്റായ കരുണാനിധിയെയും ജനറല്‍ സെക്രട്ടറി കെ. അന്‍പഴകനെയും ഭരണസമിതി ചുമതലപ്പെടുത്തിയത്.
ഡിഎംകെയില്‍ കരുണാനിധിയുടെ പിന്‍ഗാമിയെത്തേടി ദിനകരന്‍ പത്രം നടത്തിയ സര്‍വേയും തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളുമാണ് മാരന്റെ സ്ഥാനം തെറിക്കുന്ന സാഹചര്യത്തിലെത്തിയത്. ദയാനിധിയുടെ സഹോദരന്‍ കലാനിധി മാരനാണ് സണ്‍ ടിവി-ദിനകരന്‍ ഗ്രൂപ്പിന്റെ ഉടമ. കരുണാനിധിയുടെ അനന്തരവന്‍, അന്തരിച്ച മുന്‍കേന്ദ്രമന്ത്രി മുരാശൊലി മാരന്റെ മക്കളാണ് ദയാനിധി മാരനും സഹോദരന്‍ കലാനിധിയും.
ദിനകരന്‍ സര്‍വേയില്‍ കരുണാനിധിയുടെ ഇളയ മകനും സംസ്ഥാന മന്ത്രിയുമായ എം.കെ സ്റ്റാലിന്‍ മുന്നിലെത്തിയപ്പോള്‍ മൂത്ത് പുത്രന്‍ എം.കെ അഴിഗിരിയുടെ നില തീര്‍ത്തും മോശമായിരുന്നു. ക്ഷുഭിതരായ അഴഗിരിയുടെ അനുനായികള്‍ ദിനകരന്‍ ഓഫിസിനു നേരെ നടത്തിയ ആക്രമണത്തില്‍ മൂന്നു ജീവനക്കാര്‍ കൊല്ലപ്പെട്ടിരുന്നു.
സര്‍വേ നടത്തുന്നതിനെതിരെ താന്‍ നല്‍കിയ മുന്നറിയിപ്പുകള്‍ ദിനകരന്‍ മാനേജ്‌മെന്റ് അവഗണിച്ചുവെന്നു കരുണാനിധി പരസ്യമായി കുറ്റപ്പെടുത്തിയതോടെ മാരന്‍ സഹോദരന്‍മാര്‍ വേണ്ടപ്പെട്ടവരുടെ പട്ടികയില്‍ നിന്നു പുറത്താവുകയായിരുന്നു. രാഷ്ട്രീയ മോഹമില്ലാത്ത മകന്‍ അഴഗിരിയെയും മകള്‍ കനിമൊഴിയെയും സര്‍വേയിലേക്കു വലിച്ചിഴച്ച പത്രം രാഷ്ട്രീയ മോഹമുളള ദയാനിധി മാരന്റെ പേര് എന്തുകൊണ്ട് സര്‍വേയില്‍ ഉള്‍പ്പെടുത്തിയില്ലെന്നും കരുണാനിധി ചോദിച്ചു.
മാരന്‍ സഹോദരങ്ങളെ വിമര്‍ശിക്കാന്‍ അദ്ദേഹം നിയമസഭയാണ് വേദിയാക്കിയത്. തുടര്‍ന്ന്, കരുണാനിധിയുടെ നിയമസഭാംഗത്വ സുവര്‍ണ ജൂബിലി ആഘോഷവുമായി ബന്ധപ്പെട്ട് അരങ്ങേറിയ മൂന്നു ചടങ്ങുകളിലും മാരന്റെ സഹോദരന്‍മാര്‍ പങ്കെടുത്തില്ല. ഇതും കരുണാനിധിയുടെ അനിഷ്ടത്തിന് ആക്കംകൂട്ടി.
ദയാനിധിമാരനെ മന്ത്രിസ്ഥാനത്തു നിന്ന് നീക്കണമെന്ന് കരുണാനിധിയുടെ കുടുംബം ഉറച്ച തീരുമാനമെടുത്തിരുന്നു. ഈ തീരുമാനം കരുണാനിധിയും അംഗീകരിച്ചിരുന്നു. ഡിഎംകെയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ദയാനിധിയെ പുറത്താക്കുന്ന കാര്യം ദയാനിധിയുടെ വിശദീകരണം ലഭിച്ചതിനു ശേഷം തീരുമാനിക്കുമെന്ന് ഡിഎംകെ ഭരണസമിതി വ്യക്തമാക്കി.
പാര്‍ട്ടി പ്രസിഡന്റായ കരുണാനിധിയുടെ ശാസന ലംഘിച്ച് മാരന്‍ വിഭാഗം സര്‍വെ പ്രസിദ്ധീകരിച്ചത് തികഞ്ഞ പാര്‍ട്ടി വിരുദ്ധ നടപടിയാണെന്ന് യോഗം വിലയിരുത്തി. എല്ലാ മേഖലകളിലും ഡിഎംകെ സര്‍ക്കാര്‍ ഉജ്ജ്വല പ്രകടനം കാഴ്‌ചവെച്ചുകൊണ്ടിരിക്കെ മാരന്‍ വിഭാഗത്തിന്റെ ഇടപെടല്‍ പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും പ്രതിച്ഛായയ്‌ക്ക് മങ്ങലേല്‍പ്പിച്ചുവെന്നും മാരനെതിരെ നടപടി സ്വീകരിക്കുന്നില്ലെങ്കില്‍ അത് പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുമെന്നും യോഗത്തില്‍ സംസാരിച്ചവര്‍ വ്യക്തമാക്കിയിരുന്നു.
മാപ്പു പറയാന്‍ മാരന്‍ തയ്യാറായിരുന്നുവെങ്കിലും ഡിഎംകെയിലെ ഒട്ടുമിക്ക നേതാക്കളും അദ്ദേഹത്തിന് എതിരായിരുന്നു. മാരന്റെ അസാന്നിധ്യത്തിലായിരുന്നു യോഗം. അതേസമയം, മാരന്‍ രണ്ടുദിവസം മുന്‍പേ രാജിസന്നദ്ധത പ്രകടിപ്പിച്ചതായി പറയപ്പെടുന്നു. കരുണാനിധിയ്‌ക്കു രാജിക്കത്തു നല്‍കാന്‍ ശ്രമിച്ചുവെങ്കിലും അദ്ദേഹം പരിഹാസപൂര്‍വ്വം മടക്കി നല്‍കിയെന്നും അറിയുന്നു. താന്‍ പോസ്‌റ്റ്‌മാന്‍ അല്ലെന്നായിരുന്നു കരുണാനിധിയുടെ പ്രതികരണം.
148 അംഗ ഭരണസമിതി അംഗങ്ങളില്‍ 143 പേരും യോഗത്തിനെത്തിയിരുന്നു. രാജിക്കത്തയച്ച ദയാനിധി മാരന്‍ തിങ്കളാഴ്‌ച പ്രധാനമന്ത്രിയെ കാണുന്നുണ്ട്.