വിഎസിനെതിരേ വധഭീഷണി: ഐബിയും റോയും അന്വേഷിക്കും
കോഴിക്കോട്: മുഖ്യമന്ത്രിക്കെതിരെയുളള വധഭീഷണി ഇന്‍റലിജന്‍സ് ബ്യൂറോയും, റിസര്‍ച്ച് ആന്‍റ് അനാലിസിസ് വിംഗും അന്വേഷിക്കുമെന്ന് ഡിജിപി രമണ്‍ ശ്രീവാസ്‌തവ അറിയിച്ചു. വധഭീഷണിയെത്തുടര്‍ന്ന് മുഖ്യമന്ത്രിയുടെ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്.
കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണറുടെ ഓഫിസിലാണ് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനെതിരെ ഫോണില്‍ വധഭീഷണി വന്നത്. തിങ്കളാഴ്‌ച വെളുപ്പിന് നാലേ കാല്‍ മണിയോടെ ലഭിച്ച ഫോണ്‍ സന്ദേശത്തില്‍ മുഖ്യമന്ത്രിയെ 24 മണിക്കൂറിനകം വധിക്കുമെന്നായിരുന്നു ഭീഷണി.
തൃശൂര്‍ ശൈലിയിലായിരുന്നു സംസാരം. വിളിച്ച ഫോണിന്റെ നന്പര്‍ ലഭിച്ചിട്ടുണ്ട്. സൗദി അറേബ്യയില്‍ നിന്നോ അവിടെ നിന്ന് വാങ്ങിയ സിം കാര്‍ഡ് ഉപയോഗിച്ചോ ആണ് ഫോണ്‍ വിളിച്ചെതെന്ന് കരുതുന്നത്. സംസ്ഥാന പൊലീസിന് പുറമേ കേന്ദ്ര ഏജന്‍സികളും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മൂന്നാറിലെയും മറ്റും ഭൂമി കൈയേറ്റക്കാരെ ഒഴിപ്പിക്കാന്‍ വന്പന്മാരുടെ എതിര്‍പ്പ് അവഗണിച്ചു കൊണ്ട് ശക്തമായ നടപടി സ്വീകരിച്ച മുഖ്യമന്ത്രിക്കെതിരെ ഉയര്‍ന്ന ഭീഷണി അതീവ ഗൗരവത്തോടെയാണ് പൊലീസ് കാണുന്നത്. അന്തര്‍ദേശീയ വനിതാ ടെന്നീസ് ടൂര്‍ണമെന്റിന്റെ ഉദ്‌ഘാടനത്തിന് മുഖ്യമന്ത്രിക്കായി തയ്യാറാക്കിയ പ്രസംഗവേദി ഭീഷണിയുടെ പശ്ചാത്തലത്തില്‍ മാറ്റുകയുണ്ടായി.
ഉദ്‌ഘാടന വേളയില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം വേദിയില്‍ പുക ഉയര്‍ന്നത് പോലീസിനെ പരിഭ്രമത്തിലാക്കുകയും ചെയ്‌തു. മുഖ്യമന്ത്രി പ്രസംഗിച്ചു തുടങ്ങിയ ഉടനെയായിരുന്നു ഫ്യൂസ് ബോര്‍ഡിന് സമീപം പുകയുര്‍ന്നത്. ആ ഭാഗത്തു നിന്നവര്‍ പുക ശ്വസിച്ച് ചുമയ്‌ക്കാന്‍ തുടങ്ങിയതോടെ സ്ഥിതി ഉത്‌കണ്‌ഠാജനകമായി.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് പുകയ്‌ക്കു കാരണമെന്ന് പിന്നീടാണ് വ്യക്തമായത്. പുക ഉയര്‍ന്നപ്പോള്‍ പ്രസംഗം അല്‌പനേരം നിറുത്തിയതല്ലാതെ മുഖ്യമന്ത്രി നിന്നിടത്തു നിന്ന് അനങ്ങിയില്ല. താമസിയാതെ അദ്ദേഹം പ്രസംഗം പുനരാരംഭിക്കുകയും ചെയ്‌തു.
വധഭീഷണിയെക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് " ഞാന്‍ പ്രബുദ്ധരായ ജനങ്ങള്‍ക്കിടയിലാണ് എന്നു പറഞ്ഞാണ് മുഖ്യമന്ത്രി മടങ്ങിയത്. മുഖ്യമന്ത്രിയുടെ പരിപാടികളൊന്നും മാറ്റിവെക്കില്ല.
വധഭീഷണിയെക്കുറിച്ച് ഗൗരവമായി അന്വേഷിയ്ക്കണമെന്നും മുഖ്യമന്ത്രിയുടെ സുരക്ഷ ശക്തമാക്കണമെന്നും ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ ഐജി രമണ്‍ ശ്രീവാസ്തവയ്ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.












Click it and Unblock the Notifications