പാലക്കാട്ട് ഹര്‍ത്താല്‍; വാഹനങ്ങള്‍ക്ക് നേരെ അക്രമം
ഹൈദരാബാദ്: മെക്ക മസ്ജിദിലുണ്ടായ ബോംബ് സ്ഫോടനത്തെക്കുറിച്ചുള്ള അന്വേഷണം ഊര്‍ജിതമാക്കാന്‍ പ്രത്യേക പൊലീസ് സംഘത്തെ രൂപീകരിച്ചു. ഡപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ ഹരീഷ് കുമാര്‍ ഗുപ്തയാണ് സംഘത്തിന് നേതൃത്വം നല്‍കുക. സംഭവവുമായി ബന്ധപ്പെട്ട് ഇതേവരെ അറസ്റ്റുകളൊന്നും നടന്നിട്ടില്ലെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.
മെക്ക മസ്ജിദില്‍ സ്ഫോടനം നടത്താന്‍ ഉപയോഗിച്ച സെല്‍ഫോണ്‍ സിം കാര്‍ഡ് പ്രവര്‍ത്തിപ്പിച്ചതു ബംഗ്ലാദേശില്‍ നിന്നുള്ള ഫോണ്‍ കോളിലൂടെയാണെന്ന് അന്വേഷണത്തില്‍ വ്യക്‌തമായി.
അന്വേഷണത്തിന്റെ ഭാഗമായി ഇവിടെയെത്തിയ ഹൈദരാബാദ് പൊലീസും ബംഗാള്‍ പൊലീസും ചേര്‍ന്നു നടത്തിയ നീക്കത്തില്‍ ധംക, മിഹിജം എന്നിവിടങ്ങളില്‍ നിന്നു രണ്ടുപേരെ ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്ന് സൂചനയുണ്ട്.
ബംഗാള്‍ - ജാര്‍ഖണ്ഡ് അതിര്‍ത്തിയിലുള്ള രൂപ് നാരായണ്‍പൂരിലെ ഒരു കടയില്‍ നിന്നു മുഹമ്മദ് ഷാഹിദ് എന്ന ബിലാല്‍ എന്ന പേരില്‍ ഒരുവര്‍ഷം മുന്‍പാണു സിം കാര്‍ഡ് വാങ്ങിയിട്ടുള്ളത്. ബംഗാള്‍ നഗരമായ അസന്‍സോളില്‍ നിന്നാണ് ഈ സിംകാര്‍ഡ് പ്രവര്‍ത്തനക്ഷമമാക്കിയത്.
സ്ഫോടനത്തിന്റെ സൂത്രധാരനെന്നു കരുതുന്ന ഹൈദരാബാദ് സ്വദേശിയുടെയും പേരു മുഹമ്മദ് ഷാഹിദ് എന്ന ബിലാല്‍ എന്നാണ്. ബംഗ്ലദേശിലെ ഭീകരസംഘടനയായ ഹര്‍ക്കത്തുല്‍ ജിഹാദ് അല്‍ ഇസ്‌ലാമിയുടെ തലവനാണ് ഇപ്പോള്‍ പാക്കിസ്ഥാനില്‍ ഒളിവില്‍ കഴിയുന്ന ബിലാല്‍.
ഇതിനിടെ, ബിലാല്‍ നിരപരാധിയാണെന്നും 11 പേരുടെ മരണത്തിനിടയാക്കിയ മസ്ജിദ് സ്ഫോടനത്തെപ്പറ്റി സിബിഐ അന്വേഷണം വേണമെന്നും പിതാവ് എം.എ. വാഹിദ് വാര്‍ത്താസമ്മേളത്തില്‍ ആവശ്യപ്പെട്ടു.
പൊലീസ് കള്ളക്കേസില്‍ കുടുക്കിയതുമൂലം 2004ല്‍ നാടുവിട്ട ബിലാല്‍ പിന്നീടു കുടുംബവുമായി ബന്ധപ്പെട്ടിട്ടില്ല. ബിലാല്‍ പൊലീസ് കസ്റ്റഡിയില്‍ ഉണ്ടെന്നു സംശയമുണ്ട്. മകനെ പൊലീസ് വ്യാജ ഏറ്റുമുട്ടലില്‍ വധിക്കുമെന്നു ഭയമുണ്ടെന്നും വാഹിദ് പറഞ്ഞു.
ബോംബ് സ്ഫോടനത്തിനുപിന്നിലെ ശക്തികള്‍ കര്‍ണാടകത്തിലേക്ക് കടന്നിട്ടുണ്ടെന്ന സൂചനയെത്തുടര്‍ന്ന്, അതിര്‍ത്തി ജില്ലയായ ബിദാര്‍ കേന്ദ്രീകരിച്ച് വന്‍ തിരച്ചില്‍ ആരംഭിച്ചതായി കര്‍ണ്ണാടക ആഭ്യന്തരമന്ത്രി എം.പി. പ്രകാശ് അറിയിച്ചു.
തീവ്രവാദികള്‍ സംസ്ഥാനത്തേക്കു കടക്കാനുള്ള സാധ്യതയുണ്ടെന്നതിനാല്‍ സുരക്ഷ ശക്തമാക്കണമെന്ന് കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്. പ്രധാന സ്ഥലങ്ങളില്‍ ജാഗ്രത കര്‍ക്കശമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.