വി.എസിന് മറുപടിയുമായി പിണറായി
തിരുവനന്തപുരം: മാധ്യമ സിന്‍ഡിക്കേറ്റുമായി ബന്ധപ്പെട്ട പരാമര്‍ശത്തിന്റെ പേരില്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനും സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും പരസ്യമായ പോരിന്. മന്ത്രിസഭായോഗത്തിനു ശേഷം തനിക്കെതിരെ പരോക്ഷമായി വി.എസ്. നടത്തിയ പരാമര്‍ശങ്ങള്‍ക്ക് വാര്‍ത്താസമ്മേളനം വിളിച്ചുകൂട്ടിയാണ് പിണറായി മറുപടി പറഞ്ഞത്.
ഒരു പോളിറ്റ് ബ്യൂറോ അംഗത്തെ കുറിച്ച് സംസാരിക്കുമ്പോള്‍ സംശയത്തിന്റെ നിഴല്‍ വീഴാത്ത തരത്തില്‍ പ്രസ്താവന നടത്താനുള്ള സാമാന്യമര്യാദ വി.എസ്. കാണിക്കണമായിരുന്നുവെന്ന് പിണറായി പറഞ്ഞു.
തന്നെ കുറിച്ച് സംശയമുണ്ടെങ്കില്‍ മാധ്യമ സിന്‍ഡിക്കേറ്റിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് വി.എസ് അച്യുതാനന്ദന്‍ വ്യക്തമായി മറുപടി പറയേണ്ടതായിരുന്നു. തന്നെക്കുറിച്ച് വാര്‍ത്താ ലേഖകര്‍ സംശയം ഉന്നയിച്ചപ്പോള്‍ വി.എസ് ഒഴിഞ്ഞു മാറുകയായിരുന്നില്ല വേണ്ടിയിരുന്നത്. അതാണ് സഖാക്കള്‍ തമ്മില്‍ പാലിക്കേണ്ട സാമാന്യ മര്യാദ. ആരെങ്കിലും ഇല്ലെന്ന് പറഞ്ഞതുകൊണ്ട് മാധ്യമസിന്‍ഡിക്കേറ്റ് ഇല്ലാതാകുന്നില്ല.
മാധ്യമസിന്റിക്കേറ്റിനെ കുറിച്ച് പറഞ്ഞത് താനാണാണ്. ഏതായാലും താന്‍ വാര്‍ത്ത ചോര്‍ത്തി മാധ്യമങ്ങള്‍ക്ക് നല്കുമെന്ന് വി.എസ് പറയുമെന്ന് കരുതുന്നില്ല. എന്നേയും വി.എസിനെയും തെറ്റിക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കേണ്ട,
ഇപ്പോഴുള്ള വാര്‍ത്താ ചോര്‍ച്ചയ്ക്ക് പിന്നിലും പാര്‍ട്ടി നേരത്തെ പുറത്താക്കിയ ഷാജഹന്‍ തന്നെയാണ്. ഷാജഹാന് ചില ഗുരുക്കന്മാരുണ്ട്. എങ്ങനെയാണ് ഷാജഹാനില്‍ വാര്‍ത്താകളെത്തുന്നതെന്ന് അന്വേഷിക്കും.
ബുധനാഴ്ച രാവിലെ വി.എസ് നടത്തിയ പരാമര്‍ശങ്ങള്‍ക്ക് മറുപടി പറയാനാണ് ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെ പിണറായി വിജയന്‍ പാര്‍ട്ടി ആസ്ഥാനമായ എ.കെ സെന്ററില്‍ വാര്‍ത്താ സമ്മേളനം വിളിച്ചുകൂട്ടിയത്. മുഖ്യമന്ത്രിയുടെ പ്രസ്താവനക്ക് മറുപടി പറയാന്‍ സിപിഎം സെക്രട്ടറി വാര്‍ത്താസമ്മേളനം വിളിച്ചുകൂട്ടുന്ന സാഹചര്യത്തിലെത്തുന്ന വിധം സിപിഎമ്മിലെ വിഭാഗീയത രൂക്ഷമായിരിക്കുകയാണ്. സംസ്ഥാന ഘടകത്തിലെ വിഭാഗീയതയെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പോളിറ്റ് ബ്യൂറോ യോഗം ചേരാനിരിക്കെയാണ് കേരളത്തില്‍ നിന്നുള്ള രണ്ട് പിബി അംഗങ്ങളും വാര്‍ത്താസമ്മേളനങ്ങളില്‍ പരസ്യപ്രസ്താവനയുമായി കൊമ്പുകോര്‍ക്കുന്നത്