ക്ഷേത്രാചാരങ്ങള്‍ പരിഷ്‌കരിക്കും
തിരുവനന്തപുരം: കാലത്തിന് നിരക്കാത്ത ക്ഷേത്രാചാരങ്ങള്‍ പരിഷ്‌കരിക്കാന്‍ വഴിയൊരുങ്ങുന്നു. ക്ഷേത്രാചാരങ്ങളുടെ കാവല്‍ക്കാരായി കരുതിപ്പോരുന്ന തന്ത്രിമാരില്‍ത്തന്നെ വലിയ ഒരു വിഭാഗം പരിഷ്‌കാരം വേണമെന്ന ചിന്താഗതി പുലര്‍ത്തുന്നതാണ് ഒരു ശുഭസൂചന.
സംസ്ഥാന സര്‍ക്കാരാകട്ടെ, വേണ്ടി വന്നാല്‍ നിയമനിര്‍മ്മാണത്തിന് മടിക്കില്ലെന്ന നിലപാടിലാണ്. ഗുരുവായൂര്‍ക്ഷേത്രത്തില്‍ വിശ്വാസികളായ എല്ലാവര്‍ക്കും പ്രവേശനം നല്‍കുന്നതുള്‍പ്പെടെ ക്ഷേത്രാചാരങ്ങള്‍ കാലോചിതമായി പരിഷ്‌കരിക്കാന്‍ വൈദിക-താന്ത്രികസമൂഹം നടപടി ആരംഭിച്ചു.
യോഗക്ഷേമസഭയുടെ ആഭിമുഖ്യത്തില്‍ കേരളത്തിലെ വൈദികതാന്ത്രിക പ്രമുഖരും വിശിഷ്ടവ്യക്തികളും തൃശ്ശൂരില്‍ ഒത്തുചേര്‍ന്നാണ് ഇതിനുളള തീരുമാനം കൈകൊണ്ടത്. . ക്ഷേത്രപ്രവേശനവുമായി ബന്ധപ്പെട്ട വിഷയങ്ങളിലാണ് ആചാരങ്ങള്‍ പരിഷ്‌കരിക്കുന്നത്.
എന്നാല്‍ ക്ഷേത്രങ്ങളിലെ പൂജാവിധികളിലോ ശുദ്ധാശുദ്ധികാര്യങ്ങളിലോ ഒരു വിധത്തിലുളള മാറ്റവും വരുത്തണ്ടായെന്നും തീരുമാനിച്ചിട്ടുണ്ട്. ഭക്തരില്‍ നിന്ന് താന്‍ വിശ്വാസിയാണെന്ന് വെളിപ്പെടുത്തല്‍ രേഖാമൂലം വാങ്ങിയശേഷമായിരിക്കും പ്രവേശനം അനുവദിക്കുക.
ഇത് എങ്ങനെ വേണമെന്നത് സംബന്ധിച്ച് കൂടുതല്‍ പഠനം നടത്താന്‍ അക്കീരമണ്‍ കുഴിക്കാട്ട് കാളിദാസന്‍ ഭട്ടതിരിപ്പാടിന്റെ നേതൃത്വത്തില്‍ അഞ്ചംഗ ആചാര്യപരിഷ്‌ത്തിനെ യോഗം ചുമതലപ്പെടുത്തി. വൈദികന്‍ പെരുമ്പടപ്പ് ഹൃഷീകേശന്‍ നമ്പൂതിരിപ്പാട്, കെ.പി.സി നാരായണ്‍ ഭട്ടതിരിപ്പാട്, നെടുമ്പിളളി തരണനല്ലൂര്‍ സതീഷന്‍ നമ്പൂതിരിപ്പാട്, ഡോ കെ.എം.ജെ നമ്പൂതിരി എന്നിവരാണ് ആചാര്യപരിഷത്തിലെ മറ്റംഗങ്ങള്‍.
വിശ്വാസികളായ എല്ലാ മതസ്ഥരെയും ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കണമെന്ന ആവശ്യം യോഗക്ഷേമസഭ പൊതുവേ അംഗീകരിക്കുന്നുണ്ടെന്ന് അവര്‍ പറഞ്ഞു. എന്നാല്‍ ക്ഷേത്രങ്ങളില്‍ പ്രവേശിക്കുമ്പോള്‍ ഭക്തര്‍ പാലിക്കേണ്ട നിഷ്‌കര്‍ഷങ്ങള്‍ മറ്റു മതക്കാര്‍ പാലിക്കുമോ എന്ന കാര്യത്തില്‍ ആശങ്കയുണ്ട്.
എല്ലാവര്‍ക്കും പ്രവേശനം എന്ന പൊതുതീരുമാനത്തിനു പകരം ചില നിബന്ധനകളുടെ അടിസ്ഥാനത്തില്‍ പ്രവേശനം നല്‍കണമെന്ന അഭിപ്രായമാണ് യോഗത്തിലുണ്ടായത്. രേഖാമൂലമുളള പ്രഖ്യാപനമോ മറ്റേതെങ്കിലും മാര്‍ഗ്ഗമോ അടിസ്ഥാനമാക്കിയായിരിക്കും പ്രവേശനമെന്നും താന്ത്രിക സമൂഹം ഭാരവാഹികള്‍ അറിയിച്ചു.












Click it and Unblock the Notifications