അഭയ കേസ്: ഗീതയെയും ചിത്രയേയും സസ്പെന്‍റ് ചെയ്തു
മസ്കറ്റ്: ഒമാനില്‍ കൊടുങ്കാറ്റിലും പേമാരിയിലും കെട്ടിടം തകര്‍ന്ന് മലയാളി മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. ഒമാനിലെ ഒരു ഇന്ത്യന്‍ കന്പനിയിലെ 30 തൊഴിലാളികള്‍ താമസിച്ചിരുന്ന കെട്ടിടം തകര്‍ന്ന് വീണ് ഷിബു എന്നയാള്‍ മരിച്ചതായാണ് വിവരം.
ഇവര്‍ താമസിച്ചിരുന്ന ബഹു നിലക്കെട്ടിടം തകര്‍ന്നു വീഴുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. മഴയും കാറ്റും ഇവിടെയെങ്ങും പരിഭ്രാന്തി വിതച്ചിരിക്കുകയാണ്. നിരവധിയാളുകള്‍ക്ക് വീടും താമസ സൗകര്യങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്.
ഒമാനില്‍ പല ഭാഗത്തും മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അപകടം പറ്റിയതായി സംശയിക്കുന്നു.
ഇതിനിടെ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്ന് ഗള്‍ഫ് നാടുകളിലേക്കുളള എല്ലാ വിമാനങ്ങളും വൈകുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. ബുധനാഴ്ച വൈകിട്ട് ഗള്‍ഫിലേയ്ക്ക് പുറപ്പെടേണ്ടിയിരുന്ന മിക്ക എയര്‍ ഇന്ത്യാ വിമാനങ്ങളും റദ്ദാക്കി. ഇനി അറിയിപ്പു കിട്ടിയ ശേഷം മാത്രം യാത്രക്കാര്‍ വിമാനത്താവളത്തിലേക്ക് വന്നാല്‍ മതിയെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു.
വ്യാഴാഴ്ചത്തെ എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളും പുറപ്പെട്ടില്ലെന്നാണ് അറിയുന്നത്. വിമാനങ്ങള്‍ മുടങ്ങിയതില്‍ പ്രതിഷേധിച്ച് വിമാനത്താവളങ്ങളില്‍ യാത്രക്കാര്‍ പ്രതിഷേധിച്ചു.
ഇതേസമയം ചുഴലിക്കൊടുങ്കാറ്റിനെത്തുടര്‍ന്ന് ഒറ്റപ്പെട്ട ഒമാനിലെ സീബ് രാജ്യാന്തര വിമാനത്താവളം അടച്ചു. ഒമാനിലേക്കും ഗള്‍ഫ് മേഖലയിലെ സമീപരാജ്യങ്ങളിലേക്കുമുള്ള ഒട്ടേറെ വിമാനങ്ങള്‍ റദ്ദാക്കി. സൊഹാര്‍ തുറമുഖം അടച്ച് ഏകദേശം 11,000 ജീവനക്കാരെ ഒഴിപ്പിച്ചു. ഒമാനില്‍ നിന്നുള്ള എണ്ണ കയറ്റുമതിയും നിര്‍ത്തിവച്ചു.
ഒമാനില്‍ പല ഭാഗത്തും മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അപകടം പറ്റിയെന്ന് ആശങ്കയുണ്ട്. രാവിലെ മുതല്‍ പെയ്യുന്ന കനത്ത മഴയും ഇരച്ചുകയറുന്ന വെള്ളവും പലരെയും അവരുടെ കെട്ടിടങ്ങളില്‍ തന്നെ കുടുക്കിയിട്ടു. മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന തലസ്ഥാന നഗരമായ മസ്കറ്റിണ്റ്റെ പല ഭാഗങ്ങളും വെള്ളത്തിലാണ്.
ഫോണ്‍ ബന്ധം തകരാറിലായതിനെ തുടര്‍ന്നു പലരെയും ബന്ധപ്പെടാനാവാത്ത അവസ്ഥയായി. പേമാരിമൂലം റോഡുകളിലും വീടുകളിലും വെള്ളം കയറി. രാത്രി വൈകിയും പലര്‍ക്കും പുറത്തുകടക്കാന്‍ കഴിഞ്ഞിട്ടില്ല. താഴ്ന്ന സ്ഥലങ്ങളില്‍ നിന്നും തീരപ്രദേശങ്ങളില്‍ നിന്നും പതിനായിരക്കണക്കിനു ജനങ്ങളെ ഒഴിപ്പിച്ചെങ്കിലും കാറ്റും മഴയും ശക്‌തമായതോടെ ഇതും തടസ്സപ്പെട്ടു.
ചൊവ്വാഴ്ച അര്‍ധരാത്രിയോടെ മധ്യ ഒമാനിലെ റാസ് അല്‍ ഹദ്ദിനും റാസ് മദ്രകയ്ക്കുമിടയിലാണു പൂര്‍ണശക്‌തിയില്‍ ഗോനു കരയിലടിച്ചത്. ചുഴലിക്കാറ്റു കടന്നുപോയി മണിക്കൂറുകള്‍ക്കു ശേഷവും പേമാരി തുടര്‍ന്നു. സുര്‍ മേഖല പൂര്‍ണമായും ഒറ്റപ്പെട്ടിരിക്കുകയാണ്.
ചുഴലിക്കാറ്റ് ഒമാന്‍ തീരമേഖലയില്‍ നിന്ന് യുഎഇയുടെ വടക്കന്‍ മേഖലയിലേക്കു നീങ്ങിയതോടെ യുഎഇയിലെ ഫുജൈറ, കല്‍ബ മേഖലകളില്‍ കടല്‍ക്ഷോഭം രൂക്ഷമായി. കല്‍ബയില്‍ അന്‍പതോളം മലയാളി കുടുംബങ്ങളെയും മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.
ഫുജൈറ, കല്‍ബ തീരപ്രദേശങ്ങളില്‍ റോഡുകളില്‍ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. കല്‍ബയില്‍ ദുരിതാശ്വാസക്യാമ്പ് തുടങ്ങി. വന്‍ തിരമാലകള്‍ ആഞ്ഞടിച്ചതിനെ തുടര്‍ന്നു കടലിനോടു ചേര്‍ന്നുള്ള കെട്ടിടങ്ങള്‍ക്കു കേടു സംഭവിച്ചു.
യുഎഇയില്‍ വ്യാഴാഴ്ച കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നു മുന്നറിയിപ്പുണ്ട്. ഒമാനില്‍ സര്‍ക്കാര്‍ - സ്വകാര്യ സ്ഥാപനങ്ങള്‍ക്കു ഞായറാഴ്ച വരെ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സ്റ്റോക്ക് എക്സ്ചേഞ്ചിനും അവധി പ്രഖ്യാപിച്ചു.
കടലിനോടു ചേര്‍ന്ന താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് ഉയര്‍ന്ന സ്ഥലങ്ങളിലേക്കു മാറാന്‍ മുന്നറിയിപ്പു നല്‍കിക്കഴിഞ്ഞു. രാജ്യത്താകെ വൈദ്യുതി, വാര്‍ത്താവിനിമയബന്ധം തകരാറിലായി. ഇതു പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
തുടക്കത്തില്‍ കാറ്റഗറി അഞ്ചില്‍പ്പെടുത്തിയിരുന്ന ഗോനുവിനെ യുഎസ് സൈന്യത്തിന്‍റെ കൊടുങ്കാറ്റ് മുന്നറിയിപ്പ് കേന്ദ്രം ഇപ്പോള്‍ കാറ്റഗറി ഒന്നിലേയ്ക്ക് മാറ്റിയിട്ടുണ്ട്.
വ്യാഴാഴ്ചയോ വെളളയാഴ്ചയോ കാറ്റ് ഇറാനിലെത്തുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്‍റെ പ്രവചനം. ഇറാനെ കാറ്റ് കാര്യമായി ബാധിച്ചാല്‍ എണ്ണ വിപണിയില്‍ അത് വന്‍ പ്രത്യാഘാതമുണ്ടാക്കും.












Click it and Unblock the Notifications