ആറ് ശമ്പള സ്‌കെയിലുകള്‍ പരിഷ്‌കരിക്കും
തിരുവനന്തപുരം: മൂന്നാറിലെ സിപിഐ ഒാഫിസ് പൊളിച്ച ദൗത്യസംഘത്തിന്റെ നടപടി തെറ്റാണെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ ചൂണ്ടിക്കാട്ടി. ദൗത്യസംഘവും മന്ത്രിസഭാ ഉപസമിതിയും ചൊവ്വാഴ്ച വൈകീട്ട് നടത്തിയ ചര്‍ച്ചയ്ക്കുശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഇത്തരം നടപടികള്‍ ആവര്‍ത്തിക്കാന്‍ പാടില്ലെന്ന് ദൗത്യസംഘത്തിന് താക്കീത് നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഈ നടപടിയൊഴിച്ചാല്‍ അവരുടെ സേവനം മികച്ചതാണ്. രണ്ടു മാസത്തിനകം അവശേഷിക്കുന്ന വന്‍കിട കയ്യേറ്റങ്ങള്‍ക്കെതിരെ ശക്‌തമായ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സിപിഐയുടെ രാഷ്ട്രീയ സമ്മര്‍ദത്തിനു വഴിപ്പെട്ടാണ് വി.എസ് ഇത്തരമൊരു നിലപാട് മാറ്റത്തിന് തയ്യാറായത്. കാര്യങ്ങള്‍ മനസ്സിലായപ്പോള്‍ എന്റെ ധാരണയിലും മാറ്റം വന്നുവെന്നായിരുന്നു വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രിയുടെ വിശദീകരണം.
രവീന്ദ്രന്‍ പട്ടയത്തില്‍ എല്ലാം കള്ള പട്ടയങ്ങളല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ നായനാര്‍ സര്‍ക്കാരിന്റെ കാലത്തെ രവീന്ദ്രന്‍ പട്ടയം എന്നറിയപ്പെടുന്ന പട്ടയങ്ങള്‍ ലാന്‍ഡ് അസൈന്‍മെന്റ് കമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍ നല്‍കിയതാണ്. അവയില്‍ ചിലത് ആ ഉദ്യോഗസ്ഥന്‍ താല്‍പര്യക്കാര്‍ക്കു നല്‍കിയതാണ്. മറ്റുള്ളവയുടെ കാര്യത്തിലും അന്തിമ തീരുമാനമെടുക്കേണ്ടതു സര്‍ക്കാരും കോടതിയുമാണ്. അങ്ങനെയിരിക്കേ നോട്ടീസ് കൊടുത്തശേഷം കാലാവധി തീരുംമുന്‍പു സിപിഐ ഒാഫിസിന്റെ ഒരു ഭാഗം പൊളിച്ചതു ശരിയായില്ല- വി.എസ്. പറഞ്ഞു.
ആര്‍ഡിഒയുടെ ആ നടപടിയെ ദൗത്യസംഘം പത്രസമ്മേളനം നടത്തി സാധൂകരിച്ചതും തെറ്റാണ്. ഇത്തരം തെറ്റുകള്‍ ആവര്‍ത്തിക്കരുതെന്ന് താക്കീത് നല്‍കിയിട്ടുണ്ട്.
ദൗത്യസംഘം ഇതുവരെ മൂന്നാറില്‍ 91 അനധികൃത കെട്ടിടങ്ങള്‍ നീക്കംചെയ്തിട്ടുണ്ട്. ആകെ 11,350 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി തിരിച്ചെടുക്കുകയോ അതിനു നടപടി തുടങ്ങിവയ്ക്കുകയോ ചെയ്‌തു. ബാക്കി നടപടി ഊര്‍ജസ്വലമായി തുടരും. വേണ്ടത്ര ഉദ്യോഗസ്ഥരില്ലെന്ന പരാതി ഒരാഴ്ചയ്ക്കകം പരിഹരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രിമാരായ കോടിയേരി ബാലകൃഷ്ണന്‍, പാലോളി മുഹമ്മദുകുട്ടി, എം. വിജയകുമാര്‍, കെ.പി. രാജേന്ദ്രന്‍, ബിനോയ് വിശ്വം, എ.കെ. ബാലന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. ദൗത്യസംഘാംഗങ്ങളായ കെ. സുരേഷ് കുമാര്‍, ഐജി ഋഷിരാജ് സിങ്, ഇടുക്കി കലക്ടര്‍ രാജു നാരായണസ്വാമി, റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി നിവേദിത പി. ഹരനും എന്നിവരും യോഗത്തിനെത്തി..