ക്യൂവില്‍ കൂടുതല്‍ അക്ഷമരാകുന്നത് ഇന്ത്യക്കാരെന്ന് സര്‍വ്വേ
ദില്ലി: ഏതെങ്കിലും കാര്യത്തിനായി ദീര്‍ഘ നേരം നീണ്ടുനിവര്‍ന്നു കിടക്കുന്ന ക്യൂവില്‍ നില്‍ക്കുകയെന്നത് ആര്‍ക്കായാലും അസഹനീയമാണ്. ഇന്ത്യക്കാരുടെ കാര്യത്തിലാണെങ്കില്‍ അവരൊട്ടും ഇഷ്ടപ്പെടാത്ത ഒരുകാര്യം തന്നെയാണിത്.
ക്ഷമയോടെ ക്യൂനില്‍ക്കുന്നതില്‍ ഏറ്റവും പിന്നില്‍ ഇന്ത്യക്കാരാണെന്നാണ് സര്‍വ്വേ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിയ്‌ക്കുന്നത്. എടിഎം കൗണ്ടറിലായാല്‍പ്പോലും 85ശതമാനും ഇന്ത്യക്കാര്‍ക്കും ക്യൂകാണുമ്പോള്‍ത്തന്നെ മടുക്കാന്‍ തുടങ്ങും-എന്‍സിആര്‍ എന്‍സിആര്‍ കോര്‍പ്പറേഷനുവേണ്ടി എസി നീല്‍സണ്‍ നടത്തിയ ക്യൂ ഫ്രസ്‌ട്രേഷന്‍ സര്‍വ്വേ റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്.
ക്യൂവില്‍ നില്‍ക്കാതെ കാര്യം സാധിയ്‌ക്കാന്‍ ആഗ്രഹിയ്‌ക്കുന്നവരില്‍ മുമ്പന്മാര്‍ മുംബൈക്കാരാണ്. ഇവിടത്തെ ജനതയുടെ 96 ശതമാനവും ഒരിടത്തും ക്യൂപാലിയ്‌ക്കാന്‍ ക്ഷമകാണിയ്‌ക്കാത്തവരാണ്. ഇവര്‍ക്കുപിന്നാലെതന്നെ ദില്ലിക്കാരുമുണ്ട്, ഇവിടെ 94 ശതമാനംപേരും ക്യൂവിന്റെ കാര്യത്തില്‍ വിട്ടുവീഴ്‌ചയ്‌ക്കു തയ്യാറല്ല.
ഇന്ത്യയില്‍ 34ശതമാനം ആളുകളും അഭിപ്രായപ്പെട്ടത് ബാങ്കുകളിലെ ക്യൂവാണ് അസഹനീയമെന്നാണ്. ടിക്കറ്റിന് ക്യൂ നില്‍ക്കുന്നതും ബില്ലുകളടയ്‌ക്കാന്‍ ക്യൂ നില്‍ക്കുന്നതും ഒക്കെ ഇന്ത്യക്കാരെ സംബന്ധിച്ച് അസഹനീയം തന്നെയാണ്. മുപ്പത് ശതമാനം പേര്‍ക്ക് ടിക്കറ്റിന് ക്യൂനില്‍ക്കുന്നതും 27 ശതമാനം പേര്‍ക്ക് ബില്ലടക്കാന്‍ ക്യൂനില്‍ക്കുന്നതുമാണ് വിഷമകരമായിത്തോന്നുന്നത്.
വന്‍ നഗരങ്ങളായ ദില്ലി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള 25നും 45നും ഇടയില്‍ പ്രായമുള്ള 1782 ജോലിക്കാരായ സ്‌ത്രീകളെയും പുരുഷന്മാരെയുമാണ് എന്‍സിആര്‍ കോര്‍പ്പറേഷന്‍ സര്‍വ്വേയില്‍ ഉള്‍പ്പെടുത്തിയത്.
വിവിധ ആവശ്യങ്ങള്‍ക്ക് ക്യൂവില്‍ നിന്ന് പാഴാക്കുന്ന സമയം ലാഭിയ്‌ക്കാനായി ബദല്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്നാണ് മിക്കവരും സര്‍വ്വേയില്‍ ആവശ്യപ്പെട്ടത്.
ക്യൂനില്‍ക്കുമ്പോള്‍ പലര്‍ക്കും മാനസിക സമ്മര്‍ദ്ദം അനുഭവിയ്‌ക്കേണ്ടിവരുന്നു. അറുപത് ശതമാനം ആളുകള്‍ക്കും ക്യൂവില്‍ നില്‍ക്കുകയെന്നത് ദേഷ്യമുണ്ടാക്കുന്ന കാര്യമാണ്. ക്യൂവില്‍ നില്‍ക്കുമ്പോള്‍ പ്രധാനപ്പെട്ട ബിസിനസ് പരിപാടികളെല്ലാം പുനസംവിധാനം ചെയ്യേണ്ടിവരുന്നുവെന്ന് 23 ശതമാനം പേര്‍ സമ്മതിയ്‌ക്കുന്നു. 22ശതമാനം പേര്‍ ക്യൂവില്‍ നില്‍ക്കുന്നതിനിടയില്‍ വാഗ്വാദങ്ങളും തര്‍ക്കങ്ങളുമുണ്ടാക്കുന്നു. 20 ശതമാനം പേര്‍ മടുപ്പുമൂലം മറ്റുള്ളവരെ തള്ളുകയും മുന്നില്‍കയറാന്‍ ശ്രമിയ്‌ക്കുകയും ചെയ്യുന്നു.
സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 46ശതമാനം പേരും ബദല്‍ സംവിധാനം സജ്ജീകരിയ്‌ക്കുന്നതിനൊപ്പം വിവിധ മേഖലകളില്‍ കൂടുതല്‍ ജോലിക്കാരെ നിയമിക്കണമെന്നും അഭിപ്രായപ്പെട്ടു. മിക്കവരും കൂടുതല്‍ സെല്‍ഫ്-സെര്‍വീസ് എന്ന പരിഹാരമാണ് മുന്നോട്ടുവെച്ചത്.