സ്പന്ദിക്കുന്ന ഗര്‍ഭനിരോധന ഉറകള്‍ വിവാദമാക്കുന്നു
ഭോപ്പാല്‍: മദ്ധ്യപ്രദേശില്‍ വിവാദമായ ‘സ്പന്ദിക്കുന്ന ഗര്‍ഭനിരോധന ഉറകളായ ‘ക്രെസെന്‍ഡോ ’ വിപണിയില്‍ നിന്ന് പിന്‍വലിക്കില്ലെന്ന് ഹിന്ദുസ്ഥാന്‍ ലാറ്റക്സ് ലിമിറ്റഡ് വ്യക്തമാക്കി. അതിനു പിറകേ, യുപിഎ സര്‍ക്കാര്‍ ലൈംഗിക കളിപ്പാട്ടങ്ങളും മറ്റ് ലൈംഗിക വിനോദോപാധികളും പ്രോത്സാഹിപ്പിക്കുകയാണെന്ന് ആരോപിച്ച് ബിജെപി നേതാവും സംസ്ഥാന ഐടി മന്ത്രിയുമായ കൈലാഷ് വിജയവര്‍ഗിയ പ്രധാനമന്ത്രി മന്‍മോഹന്‍സിങിന് കത്തയച്ചു.
ജനന നിയന്ത്രണ ഉപാധിയെന്ന് നിലയില്‍ ഉറകള്‍ നല്ലതാണെങ്കിലും ഒരു ലൈംഗിക കളിപ്പാട്ടം എന്ന നിലയിലാണ് ഹിന്ദുസ്ഥാന്‍ ലിവര്‍ ക്രെസെന്‍ഡോ വിപണിയിലിറക്കിയതെന്നാണ് മന്ത്രിയുടെ ആരോപണം. ഇതിനിടെ സിപിഎമ്മും ഉറകള്‍ നിരോധിക്കണമെന്ന് ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്. ഇത് ദോഷകരമായ ഫലങ്ങള്‍ ഉളളവാക്കും, പ്രത്യേകിച്ചും ചെറുപ്പക്കാര്‍ക്കിടയില്‍- സിപിഎം സംസ്ഥാന സെക്രട്ടറി ബഹദൂര്‍ സിങ് ദക്കഡ് പറയുന്നു.
മദ്ധ്യപ്രദേശില്‍ അത് വില്‍ക്കുന്നതിനോട് സര്‍ക്കാരിന് എതിര്‍പ്പുണ്ടെങ്കില്‍ ആ സംസ്ഥാനത്ത് നിന്ന് അവ പിന്‍വലിക്കാന്‍ തയ്യാറാണെന്നും ഹിന്ദുസ്ഥാന്‍ ലാറ്റക്സ് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
രാജ്യത്തിന്‍റെ എല്ലാ ഭാഗത്തുനിന്നും നല്ല പ്രതികരണമാണ് ഉതപന്നത്തിനു ലഭിച്ചിരിക്കുന്നത്. മദ്ധ്യപ്രദേശ് സര്‍ക്കാര്‍ ആരോപിച്ചിരിക്കുന്നതു പോലെ ഒരു ലൈംഗിക കളിപ്പാട്ടം എന്ന നിലയിലല്ല അവ വിപണിയില്‍ എത്തിച്ചതെന്നും ഉറകളോട് പൊതുവില്‍ താത്പര്യക്കുറവ് നിലനില്‍ക്കുന്നു എന്ന സര്‍വ്വേ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ക്രെസെന്‍ഡോ നിര്‍മ്മിച്ചതെന്നും കമ്പനി അറിയിച്ചു.
ഉദ്ദേശിച്ച തരത്തില്‍ തന്നെയാണ് ജനങ്ങള്‍ ഉത്പന്നത്തെ സ്വീകരിച്ചത്. രാജ്യത്തെമ്പാടും പ്രതീക്ഷിച്ച രീതിയിലുള്ള പ്രതികരണം തന്നെയാണ് ലഭിച്ചത്. -കമ്പനി അറിയിച്ചു.
ആറുമാസം മുന്‍പാണ് ക്രെസെന്‍ഡോ വിപണിയില്‍ എത്തിയത്. എന്നാല്‍ ഇന്ത്യന്‍ സംസ്കാരത്തിനു ചേരുന്നതല്ല ഉത്പന്നം എന്നാരോപിച്ച് മദ്ധ്യപ്രദേശ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ‘ക്രെസെന്‍ഡോ’യുടെ വില്‍പ്പന വിലക്കിയിരുന്നു.
ഒരു ലൈംഗിക കളിപ്പാട്ടം എന്ന നിലയിലാണ് ക്രെസെന്‍ഡോ വിപണിയില്‍ എത്തിച്ചിരിക്കുന്നതെന്നും അവയുടെ വില്‍പ്പന സംസ്ഥാനത്ത് അനുവദിക്കില്ലെന്നുമാണ് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നല്‍കിയ വിശദീകരണം. സംസ്ഥാന സിലബസില്‍ ഉള്‍പ്പെടുത്തിയിരുന്ന ലൈംഗിക വിദ്യാഭ്യാസം മാര്‍ച്ചില്‍ സര്‍ക്കാര്‍ നിര്‍ത്തലാക്കിയിരുന്നു.