രാഘവന്‍റെ കാലത്ത് 2,000 കോടിയുടെ അഴിമതി
തിരുവനന്തപുരം: സംസ്ഥാനത്ത് സഹകരണ ബാങ്കുകളില്‍ മുന്‍ സഹകരണ മന്ത്രി എം.വി രാഘവന്‍റെ കാലത്ത് 2,000 കോടി രൂപയുടെ അഴിമതി നടന്നതായി മന്ത്രി ജി. സുധാകരന്‍ അറിയിച്ചു. നിയമസഭയില്‍ ചോദ്യോത്തര വേളയിലാണ് മന്ത്രി ഇക്കാര്യമറിയിച്ചത്.
രാഘവന്‍ സഹകരണ മന്ത്രിയായിരുന്ന കാലത്തിനു മുമ്പും പിന്നീടും ഇത്ര വലിയ അഴിമതി ഉണ്ടായിട്ടില്ല. ജില്ലാ ബാങ്കുകളിലും വന്‍ അഴിമതി നടന്നത് കണ്ടെത്തിയിട്ടുണ്ട്.
അഴിമതി കണ്ടെത്തി നടപടി സ്വീകരിക്കേണ്ട രജിസ്ട്രാര്‍മാര്‍ തന്നെ അഴിമതി നടത്തിയിരുന്നു. സഹകരണ മേഖലയിലെ അഴിമതി അന്വേഷിക്കാന്‍ മാത്രമായി ഡിഐജി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥനെ നിയമിക്കുമെന്നും മന്ത്രി അറിയിച്ചു.
നെല്‍കര്‍ഷകര്‍ക്ക് ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ പലിശ നിരക്കായ നാലു ശതമാനം പലിശയ്ക്ക് വായ്പ നല്‍കുമെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. രണ്ടേക്കര്‍ കൃഷി ചെയ്യുന്നതിനുള്ള 10,000 രൂപ വരെയാണ് ഇങ്ങനെ കുറഞ്ഞ പലിശയ്ക്ക് വായ്പ നല്‍കുന്നത്.
മറ്റ് കൃഷിക്കാര്‍ക്ക് അഞ്ചര ശതമാനം പലിശയ്ക്ക് വായ്പ നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു . കാര്‍ഷിക വായ്പാ സഹകരണസംഘങ്ങളുടെ പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തും.
സംസ്ഥാനത്ത് നബാര്‍ഡുമായി ചേര്‍ന്ന് കര്‍ഷകര്‍ക്ക് കൂടുതല്‍ വായ്പകള്‍ നല്‍കും. നബാര്‍ഡുമായുണ്ടായിരുന്ന തര്‍ക്കങ്ങള്‍ പരിഹരിച്ചതായും നബാര്‍ഡിന്‍റെ ജനാധിപത്യ സഹകരണ വിരുദ്ധ നയങ്ങളില്‍ മാറ്റം വരുത്തുമെന്ന് ഉറപ്പു ലഭിച്ചതായും മന്ത്രി പറഞ്ഞു.
ദുര്‍ബല സംഘങ്ങള്‍, വനിതാ സംഘങ്ങള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങള്‍ ശക്‌തമാക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കും. ഇവയുടെ മൂലധനം 50,000ത്തില്‍ നിന്ന് ഒരു ലക്ഷമാക്കം. ഗ്രാന്‍റ് തുക ഉയര്‍ത്തും.
ജില്ലാ മൊത്തവിതരണ സഹകരണ സ്ഥാപനങ്ങളം ശക്‌തിപ്പെടുത്തും. സാഹിത്യ സഹകരണ സംഘം പുനരുദ്ധരിക്കും. ഇതിന് ഗ്രാന്‍റ് നല്‍കുന്നതിന് നടപടി സ്വീകരിക്കും. കുറഞ്ഞ പലിശയ്ക്ക് വായ്പ നല്‍കുമെന്നും മന്ത്രി അറിയിച്ചു.
സംസ്ഥാനത്തെ ആറ് തുറമുഖങ്ങളുടെ വികസനത്തിന് നടപടികള്‍ ആരംഭിച്ചതായി മന്ത്രി എം. വിജയകുമാര്‍ പറഞ്ഞു. നിയമസഭയില്‍ ചോദ്യോത്തര വേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴീക്കല്‍ തുറമുഖത്ത് കപ്പല്‍ അറ്റകുറ്റപ്പണിക്കുള്ള പദ്ധതി നടപ്പാക്കുന്നതിന് ശ്രമം നടക്കുന്നതായും മന്ത്രി അറിയിച്ചു. നടന്നത്.