സോണിയയെ ദുര്‍ഗയാക്കി; ഡി.സി.സി. പ്രസിഡന്റിനെ നീക്കി
മൂന്നാര്‍ : രവീന്ദ്രന്‍ പട്ടയം കിട്ടുന്നതിനുളള അപേക്ഷയില്‍ പി കെ വാസുദേവന്‍ നായര്‍ക്കു വേണ്ടി കളളയൊപ്പിട്ടത് സിപിഐയുടെ യൂണിയന്‍ സെക്രട്ടറി.
പട്ടയത്തിനുളള അപേക്ഷയിലും പട്ടയം വാങ്ങിയപ്പോഴും ഒപ്പിട്ടത് ഇതേ യൂണിയന്‍ നേതാവാണെന്നറിയുന്നു.
അപേക്ഷയിലെയും പട്ടയത്തിലെയും ഒപ്പുകള്‍ ഒരേയാളാണ് ഇട്ടതെങ്കിലും സാമ്യത്തെക്കാളാറേ വ്യത്യാസങ്ങളാണുളളത്. പി കെ വിയ്ക്കു വേണ്ടി സ്വയം നിര്‍മ്മിച്ച ഒപ്പാണ് നേതാവ് അപേക്ഷയിലും പട്ടയത്തിലും ചാര്‍ത്തിയത്.
രവീന്ദ്രന്‍ പട്ടയങ്ങളെക്കുറിച്ചും മൂന്നാറിലെ പാര്‍ട്ടി റിസോര്‍ട്ടിനെക്കുറിച്ചും സിപിഐ നല്‍കുന്ന വിശദീകരണങ്ങള്‍ ഓരോ ദിവസം കഴിയുന്തോറും പൊളിഞ്ഞു വീഴുകയാണ്. പാര്‍ട്ടി ഭൂമി വാങ്ങുന്പോള്‍ അത് സെക്രട്ടറിയുടേ പേരിലാണ് വാങ്ങാറുളളത് എന്നാണ് സിപിഐ ഇത്രയും കാലം വാദിച്ചു വന്നത്. അതനുസരിച്ചാണത്രേ മൂന്നാറില്‍ പികെവിയുടെ പേരില്‍ ഭൂമി വാങ്ങിയത്.
എന്നാല്‍ മൂന്നാറിലെ 11.5 സെന്റ് ഭൂമിയ്ക്ക് പട്ടയം ലഭിക്കാന്‍ സിപിഐ അപേക്ഷ നല്‍കുന്പോള്‍ പികെവിയായിരുന്നില്ല പാര്‍ട്ടി സെക്രട്ടറി. വെളിയം ഭാര്‍ഗവനായിരുന്നു അന്ന് സിപിഐ സംസ്ഥാന സെക്രട്ടറി.
1998 ഡിസംബര്‍ 14നാണ് സിപിഐ പട്ടയത്തിനുളള അപേക്ഷ നല്‍കിയത്. 1998ല്‍ കണ്ണൂരില്‍ നടന്ന സംസ്ഥാന സമ്മേളനത്തില്‍ പികെവി സെക്രട്ടറി സ്ഥാനം ഒഴിയുകയും ആ സ്ഥാനത്ത് വെളിയം ഭാര്‍ഗവന്‍ തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
സിപിഐയ്ക്ക് പട്ടയം അനുവദിച്ചു കിട്ടിയത് 1999 ഏപ്രില് അഞ്ചിനാണ്. നിയമപ്രകാരം അപേക്ഷകനാണ് പട്ടയം ഏറ്റു വാങ്ങേണ്ടത്. എന്നാല്‍ പി കെ വിയല്ല ഈ പട്ടയം വാങ്ങിയതും കൈപ്പറ്റിയതായി ഒപ്പിട്ടു നല്‍കിയതും. പകരം യൂണിയന്‍ നേതാവ് ഈ രണ്ടു ചുമതലയും ഏറ്റെടുത്തു.
പാര്‍ട്ടി റിസോര്‍ട്ടിന് ഉണ്ടെന്നു പറയപ്പെടുന്ന ചെന്പു പട്ടയത്തെക്കുറിച്ചുളള സിപിഐയുടെ അവകാശവാദങ്ങളും പൊളളയാണെന്ന് ദേവികുളം സബ് ട്രഷറി രേഖകള്‍ തെളിയിക്കുന്നു.
പാര്‍ട്ടിയുടെ കൈവശം ഏഴര സെന്റ് ഭൂമിയുണ്ടായിരുന്നെന്നും അത് 1959ല്‍ പുതുപ്പളളി വാഴേപ്പറന്പില്‍ എബ്രഹാമില്‍ നിന്നും 17,000 രൂപയ്ക്ക് വാങ്ങിയതെന്നുമാണ് സിപിഐ നേതാക്കള്‍ അവകാശപ്പെടുന്നത്. ബാക്കി നാലു സെന്റ് ഭൂമിയ്ക്കാണത്രേ പട്ടയത്തിന് അപേക്ഷ നല്‍കിയത്.
എന്നാല്‍ 14സെന്റ് ഭൂമി അനുവദിക്കണമെന്നാണ് അപേക്ഷ നല്‍കിയതെന്നത് പുറത്തു വന്നിട്ടുണ്ട്. അപേക്ഷയില്‍ കൃത്രിമം നടന്നിട്ടുണ്ടെന്നാണ് വെളിയം ഭാര്‍ഗവന്‍ പറയുന്നത്.
രവീന്ദ്രന്‍ പട്ടയം പാര്‍ട്ടിക്ക് ലഭിച്ചത് 11.5 സെന്റിനാണ്. ഈ ഭൂമിയ്ക്ക് വേണ്ടി 401 രൂപയാണ് പാര്‍ട്ടി ദേവികുളം സബ് ട്രഷറിയില്‍ കരമടച്ചത്. കരവും കുടിശികയും 31 രൂപ, സര്‍വേ ചാര്‍ജ് 250 രൂപ, തറവില 120 രൂപ എന്നിങ്ങനെയാണ് ആകെ 401 രൂപ പാര്‍ട്ടി ട്രഷറിയില്‍ ഒടുക്കിയത്.
1965 മുതലുളള കരക്കുടിശികയാണ് ഈ തുക. 1959ല്‍ ഏഴര സെന്റ് വില നല്‍കി വാങ്ങുകയും കൈവശമുളള അധിക സ്ഥലത്തിന് 1998ല്‍ പട്ടയം ലഭിക്കാന്‍ അപേക്ഷ നല്‍കുകയും ചെയ്ത പാര്‍ട്ടിയാണ് ആകെ സ്ഥലത്തിനും കൂടി 1965 മുതല്‍ കരക്കുടിശിക അടച്ചു തീര്‍ത്തത്.
ഒരുകാലത്തും വെളിപ്പെടുകയില്ലെന്ന് കരുതിയ വിവരങ്ങള്‍ ഒന്നൊന്നായി പുറത്തു വരുന്നതിന്റെ ജാള്യത്തിലാണ് സിപിഐ. ജനയുഗം പത്രം തുടങ്ങിയതിന്റെ അസൂയയില്‍ മാധ്യമ സിന്‍ഡിക്കേറ്റ് പാര്‍ട്ടിക്കെതിരെ നടത്തുന്ന ഗൂഢാലോചനയാണ് മൂന്നാര്‍ സംബന്ധിച്ചുയരുന്നതെന്ന് ആശ്വസിക്കുന്പോഴും പൊതുജനമധ്യത്തില്‍ സിപിഐയുടെ വില നാളുകള്‍ തോറും ഇടിയുകയാണ്. അതില്‍ നിന്നും കരകയറാനുളള വിദ്യ ഇതുവരെയും എംഎന്‍ സ്മാരകത്തില്‍ രൂപപ്പെട്ടു വന്നിട്ടില്ല.