മുകേഷ് അമ്പാനിയുടെ സ്വപ്‌ന സൗധം വിവാദത്തില്‍
തിരുവനന്തപുരം: എകെജി സെന്ററിന് വേണ്ടി ഭൂമി കയ്യേറിയിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് .
സെന്‍ററിന്‍റെയും കേരള സര്‍വകലാശാലയുടെയും ഇടയില്‍ അതിരു തിരിച്ചു മതില്‍കെട്ടിയതു സര്‍വകലാശാലയാണ് എന്നതു തന്നെ തങ്ങള്‍ സര്‍വകലാശാലയുടെ ഭൂമി കയ്യേറിയിട്ടില്ല എന്നതിനു തെളിവാണെന്നാണ് ശനിയാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പില്‍ സിപിഎം അറിയിച്ചിരിക്കുന്നത്.
എന്നാല്‍ എ.കെ.ജി സെന്ററിന് ഭൂമി നല്‍കിയത് സംബന്ധിച്ച ഫയല്‍ സെക്രട്ടേറിയറ്റില്‍ കാണാതായതിനു പിന്നാലെ ഭൂമി അളന്ന് തിട്ടപ്പെടുത്തിയതുമായി ബന്ധപ്പെട്ട ഫയല്‍ കേരള സര്‍വകലാശാലയില്‍ നിന്നും അപ്രത്യക്ഷമായിരിക്കുകയാണ്.
ഭൂമി അനുവദിച്ചത് സംബന്ധിച്ച് സിപിഎമ്മിന്‍റെ പത്രക്കുറിപ്പില്‍ നല്‍കുന്ന വിശദീകരണം ഇങ്ങനെ- സ്മാരക സമിതി സെക്രട്ടറിയായിരുന്ന ഇ.കെ. നായനാരാണ് 1977ല്‍ എകെജി സ്മാരകം നിര്‍മിക്കാന്‍ ഭൂമിക്കു വേണ്ടി അപേക്ഷ നല്‍കിയത് . അന്നത്തെ മുഖ്യമന്ത്രി എ.കെ ആന്റണി 1977 ഓഗസ്റ്റ് 20നും 25നും ഇറക്കിയ രണ്ട് ഉത്തരവു പ്രകാരം 34.40 സെന്റ് ഭൂമി സെന്‍ററിനായി നല്‍കി.
തുടര്‍ന്നു സമിതിയുടെ അപേക്ഷയിന്മേല്‍ 1978ലെ കേരള സര്‍വകലാശാല സെനറ്റ് യോഗം എടുത്ത തീരുമാന പ്രകാരം 1980 ഫെബ്രുവരി 27നു സര്‍വകലാശാല 15 സെന്റ് ഭൂമി കൂടി അനുവദിച്ചു.
ഇതെല്ലാം നടന്നതു യുഡിഎഫ് ഭരണകാലത്താണ്. 1986ല്‍ യുഡിഎഫ് ഭരണകാലത്തു തന്നെയാണു സര്‍വകലാശാലയുടെ വസ്‌തുവിനും എകെജി സെന്ററിനുമിടയില്‍ സര്‍വകലാശാല മതില്‍ കെട്ടിയതും. തങ്ങളുടെ സ്ഥലം എകെജി സെന്റര്‍ കയ്യേറിയിട്ടില്ലെന്നു സര്‍വകലാശാലാധികൃതര്‍ അറിയിച്ചതായി വിദ്യാഭ്യാസ മന്ത്രി എം.എ. ബേബി നിയമസഭയെ അറിയിച്ചിട്ടുമുണ്ട് - പത്രക്കുറിപ്പില്‍ പറയുന്നു.
എകെജി സെന്‍ററിന് ഭൂമി അനുവദിച്ചത് സംബന്ധിച്ച പ്രമേയം സെനറ്റില്‍ അവതരിപ്പിച്ചത് കോണ്‍ഗ്രസ് നേതാവായ കെ.സി. ജോസഫായിരുന്നു. പാര്‍ട്ടി സെക്രട്ടറിയായിരുന്ന ഇ.കെ നായനാരും സര്‍വകലാശാല രജിസ്ട്രാര്‍ ദേവസിയുമാണ് ഇതുമായി ബന്ധപ്പെട്ട കരാറില്‍ ഒപ്പുവെച്ചത്.
എന്നാല്‍ ആന്റണി മന്ത്രിസഭ 34.408 സെന്റ് നല്‍കിയെന്നാണ് സിപിഎം അവകാശപ്പെടുന്നത്. ഈ സ്ഥലം നല്‍കിയതുമായി ബന്ധപ്പെട്ട രേഖകള്‍ സെക്രട്ടേറിയറ്റിലും സര്‍വകലാശാലയിലും ഇല്ല.
ആന്റണി സര്‍ക്കാര്‍ 25 സെന്റ് നല്‍കിയ സ്ഥാനത്ത് 34.408 സെന്റ് ഭൂമി നല്‍കിയെന്ന് സിപിഎം അവകാശപ്പെടുന്നത് തങ്ങളുടെ കൈവശമുള്ള അധികഭൂമി നിയമവിധേയമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.
എന്നാല്‍ എ.കെ.ജി. സെന്റര്‍, അനുവദിച്ചതിലും കൂടുതല്‍ സര്‍വകലാശാലാഭൂമി കൈയേറിയെന്ന ആരോപണം ഇ.ടി. മുഹമ്മദ് ബഷീര്‍ വിദ്യാഭ്യാസമന്ത്രിയും ജെ.വി. വിളനിലം വൈസ് ചാന്‍സലറുമായിരുന്നപ്പോള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് സര്‍വകലാശാലാഭൂമി അളന്ന് തിട്ടപ്പെടുത്താന്‍ തീരുമാനിച്ചത്.
അളന്നപ്പോള്‍ സര്‍വകലാശാലയുടെ 8.5 സെന്റ് സ്ഥലം കാണാനില്ലെന്നാണ് കണ്ടെത്തിയത്. ഇതു സംബന്ധിച്ച ഫയലാണ് സര്‍വകലാശാലയില്‍ ഇപ്പോള്‍ കാണാനില്ലാത്തത്.
15 സെന്റ് കൂടി നല്‍കിയ ശേഷം സര്‍വകലാശാല തന്നെ സ്ഥലം വേര്‍തിരിച്ച് മതില്‍ കെട്ടിയെങ്കിലും അളവിലും കൂടുതല്‍ സ്ഥലം ഒഴിച്ചിട്ടാണ് മതില്‍ കെട്ടിയതെന്ന് പരാതി ഉയര്‍ന്നിരുന്നു.
എ.കെ.ജി. സെന്ററിനുവേണ്ടി സര്‍വകലാശാലയുടെ സ്ഥലം കൈയേറിയെന്ന് ആക്ഷേപമുന്നയിച്ച് പ്രശ്നം പൊതുശ്രദ്ധയില്‍ കൊണ്ടുവന്ന കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പാകട്ടെ ഇപ്പോള്‍ സിപിഎമ്മുകാരനും കെ.ടി.ഡി.സി. ചെയര്‍മാനുമാണ്.