ജോസഫിനെതിരെ കൂടുതല്‍ തെളിവുകള്‍
തിരുവനന്തപുരം: കാറ്റില്‍ നിന്ന് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ സര്‍ക്കാര്‍ രണ്ട് സ്വകാര്യ കമ്പനികള്‍ക്ക് സാങ്കേതികാനുമതി നല്‍കി. പാലക്കാട്ടെ അഗളിയിലും ഇടുക്കിയിലെ രാമക്കല്‍മേട്ടിലുമാണ് ഇവ സ്ഥാപിക്കുകയെന്ന് മന്ത്രി എ.കെ ബാലന്‍ അറിയിച്ചു.
അഗളിയില്‍ 4.8 മെഗാവാട്ടിന്റെ പദ്ധതിയ്‌ക്ക് സുസ്‌ലോണ്‍ എനര്‍ജിയ്‌ക്കും രാമക്കല്‍മേട്ടില്‍ 9.75 മെഗാവാട്ടിന്റെ പദ്ധതിയ്‌ക്ക് വെസ്റ്റാസ് ഇന്ത്യയ്‌ക്കുമാണ് അനുമതി നല്‍കിയത്. ഈ വര്‍ഷം തന്നെ രണ്ടു പദ്ധതികളും പൂര്‍ത്തീകരിക്കും. ഇവയില്‍ നിന്നുളള വൈദ്യുതിയുടെ താരിഫ് ,റഗുലേറ്ററി കമ്മിഷന്‍ തീരുമാനിക്കും.
അഗളിയില്‍ സുസ്‌ലോണ്‍ 600 കിലോവാട്ട് ശേഷിയുളള എട്ട് വിന്‍ഡ് ജനറേറ്റുകള്‍ സ്ഥാപിക്കും. 100 മെഗാവാട്ടിന്റെ സ്ഥാപിതശേഷി ഇവിടെയുണ്ട്.
രാമക്കല്‍മേട്ടിലെ പദ്ധതിയില്‍ 750 കിലോവാട്ട് ശേഷിയുളള 13 വിന്‍ഡ് ജനറേറ്ററുകളാണ് തുടക്കത്തില്‍ സ്ഥാപിക്കുക. 200 മെഗാവാട്ട് ഉല്‍പാദിപ്പിക്കാനുളള ശേഷി ഇവിടെയുണ്ട്. ശേഷിക്കുന്ന പദ്ധതികള്‍ അപേക്ഷ കിട്ടുന്ന മുറയ്‌ക്ക് അനുവദിക്കും.
മുടങ്ങിക്കിടക്കുന്ന 14 ചെറുകിട ജലവൈദ്യുത പദ്ധതികള്‍ പുനരുജീവിപ്പിക്കാന്‍ ടെന്‍ഡര്‍ വിളിക്കാതെ പഴയ ധാരണാപത്രത്തിന്റെ അടിസ്ഥാനത്തില്‍ ചൈനയിലെ പൊതുമേഖലാ സ്ഥാപനത്തിന് അനുമതി നല്‍കാന്‍ തീരുമാനിച്ചതായും മന്ത്രി അറിയിച്ചു. 1998ല്‍ ഒപ്പിടുകയും കഴിഞ്ഞ സര്‍ക്കാര്‍ റദ്ദാക്കുകയും ചെയ്‌ത ധാരണപത്രത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്റര്‍നാഷനല്‍ സ്‌മോള്‍ ഹൈഡല്‍ പവര്‍(ഐഎന്‍എസ്‌എച്ച്) എന്ന പൊതുമേഖലാ സ്ഥാപനത്തെ സര്‍ക്കാര്‍ ക്ഷണിച്ചിരിക്കുന്നത്.
ചൈനയില്‍ ഈയിടെ നടന്ന രാജ്യാന്തര കോണ്‍ഫറസിനിടെ മന്ത്രി എ.കെ ബാലന്‍ തന്നെയാണ് കമ്പനി പ്രതിനിധികളുമായി ഇക്കാര്യം ചര്‍ച്ച ചെയ്‌തു ധാരണയിലെത്തിയത്. കേരളത്തില്‍ 18 ചെറുകിട ജലവൈദ്യുത പദ്ധതികള്‍ക്കാണ് 98ല്‍ ധാരണാപത്രം ഒപ്പിട്ടത്. ഇതില്‍ ഉറുമി ഒന്ന്, രണ്ട്, ചെമ്പുകടവ് ഒന്ന്, രണ്ട് പദ്ധതികള്‍ മാത്രമേ പൂര്‍ത്തിയായുളളൂ.
കാലവര്‍ഷക്കെടുതിയില്‍ വൈദ്യുതി ബോര്‍ഡിന് പത്തു കോടി രൂപയുടെ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കൊല്ലം, കോഴിക്കോട് ഭാഗങ്ങളിലാണ് കൂടുതല്‍ നാശനഷ്ടം.
ശാസ്‌താംകോട്ട, കരുനാഗപ്പളളി എന്നിവിടങ്ങളില്‍ വൈദ്യുതി വിതരണം പൂര്‍വസ്ഥിതിയിലേക്കു കൊണ്ടുവരാനുളള നടപടികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗമിക്കുകയാണ്. അറകുറ്റപ്പണി 90% പൂര്‍ത്തിയാക്കി. ജോലിക്കിടെയുണ്ടായ അപകടത്തില്‍ എട്ടു സ്ഥിര ജോലിക്കാരും ഒന്‍പതു താല്‍ക്കാലിക ജീവനക്കാരും ഈ വര്‍ഷം മരിച്ചെന്നും മന്ത്രി അറിയിച്ചു.