ദേശാഭിമാനി കോഴ വിവാദം: ജയരാജന് രൂക്ഷ വിമര്‍ശനം
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഇ.പി ജയരാജനു രൂക്ഷവിമര്‍ശനം. ലോട്ടറി രാജാവായ സാന്തിയാഗോ മാര്‍ട്ടിനില്‍ നിന്ന് രണ്ടു കോടി രൂപയുടെ ബോണ്ട് ദേശാഭിമാനിക്കായി വാങ്ങിയതാണു വിമര്‍ശനത്തിനിടയാക്കിയത്.
പത്രത്തിന്റെ നടത്തിപ്പിനുവേണ്ടി പലരില്‍ നിന്നും മുന്‍കൂര്‍ പണം സ്വീകരിക്കാറുണ്ടെന്ന ജയരാജന്റെ വിശദീകരണം തൃപ്‌തികരമല്ലെന്നു യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.
ബോണ്ട് ഇറക്കാന്‍ വേണ്ട നടപടിക്രമങ്ങള്‍ പാലിച്ചിട്ടുണ്ടോ എന്നും യോഗത്തില്‍ ചോദ്യമുയര്‍ന്നു.
എം.എ.ബേബിയുടെ അധ്യക്ഷതയില്‍ നടക്കുന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും പങ്കെടുക്കുന്നുണ്ട്.
രണ്ടു കോടിയുടെ ബോണ്ട് വിവാദവും പണമിടപാടു സ്ഥാപനത്തില്‍ നിന്നു ദേശാഭിമാനി ഡിജിഎം ഒരു കോടി രൂപ കോഴ വാങ്ങിയെന്ന ആരോപണവുമായിരിക്കും യോഗത്തില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചചെയ്യപ്പെടുക.
രണ്ടു പ്രശ്നങ്ങളിലും ഔദ്യോഗിക വിഭാഗത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ കിട്ടുന്ന അവസരം വി.എസ്. പക്ഷം പരമാവധി മുതലാക്കാനിടയുണ്ട്. കോഴക്കേസിലെ പ്രതിയെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയിട്ടുണ്ടെങ്കിലും അദ്ദേഹത്തിനു പാര്‍ട്ടിയിലെ ഉന്നതരുമായുള്ള ബന്ധം വിവാദം സൃഷ്ടിച്ചിട്ടുണ്ട്.
ഇതേ സമയം ലോട്ടറി രാജാവില്‍ നിന്നു രണ്ടു കോടി സ്വീകരിച്ചതു വിശദീകരിക്കാന്‍ കഴിയാതെ പാര്‍ട്ടി നേതൃത്വം കുഴങ്ങുകയാണ്.
പണം വാങ്ങിയതു ബോണ്ട് നല്‍കിയിട്ടാണെന്നു പറഞ്ഞ ദേശാഭിമാനി ജനറല്‍ മാനേജരും പാര്‍ട്ടി സെക്രട്ടേറിയറ്റ് അംഗവുമായ ഇ.പി ജയരാജന്‍ ഇന്നലെ നിയമസഭയില്‍ മലക്കംമറിഞ്ഞു.
തങ്ങള്‍ ബോണ്ട് ഇറക്കിയിട്ടില്ലെന്നും പരസ്യക്കാരില്‍ നിന്നു മുന്‍കൂര്‍ തുക വാങ്ങുന്നതു പോലെയാണു രണ്ടു കോടി വാങ്ങിയതെന്നുമാണ് അദ്ദേഹത്തിന്റെ പുതിയ വെളിപ്പെടുത്തല്‍ .
ശനിയാഴ്ച നിയസമഭയില്‍വെച്ച് കോഴ വിവാദം സംബന്ധിച്ച വാര്‍ത്ത പ്രസിദ്ധീകരിച്ചതിന്‍റെ പേരില്‍ മാതൃഭൂമി ദിനപ്പത്രത്തെ മഞ്ഞപ്പത്രം എന്ന് ജയരാജന്‍ ആക്ഷേപിച്ചതും വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. മഞ്ഞപ്പത്രമെന്ന് ജയരാജന്‍ ആക്ഷേപിച്ചെങ്കിലും മാതൃഭൂമി ദേശീയ പത്രമാണെന്ന് മുഖ്യമന്ത്രി തിരുത്തുകയായിരുന്നു.












Click it and Unblock the Notifications