കോഴ പ്രശ്നം സിപിഎം ഔദ്യോഗിക പക്ഷത്ത് വിള്ളലുകള്‍ തീര്‍ക്കുന്നു
ലണ്ടന്‍: സമീപത്തെങ്ങാനും ഒരു മനുഷ്യനെ കണ്ടുകിട്ടിയാല്‍ കൂട്ടം ചേര്‍ന്ന് കൂര്‍ത്ത മുള്ളുകളുപയോഗിച്ച് തിന്നുതീര്‍ക്കുന്ന കൊലയാളി മത്സ്യങ്ങള്‍-അതാണ് ആമസോണ്‍ നദിയില്‍ കാണുന്ന പിരാന മത്സ്യങ്ങളെക്കുറിച്ച് ഇതേവരെ കേട്ടിരിക്കുന്ന കാര്യം.
എന്നാല്‍ ഇവരെ ഇങ്ങനെ കൂട്ടം ചേര്‍ന്നു കൊലപാതകം നടത്തുന്നവരെന്ന് പൂര്‍ണ്ണമായും വിശേഷിപ്പിക്കാന്‍ കഴിയില്ലെന്നാണ് സെന്റ് ആന്‍ഡ്ര്യൂസ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ പറയുന്നത്.
ഇവര്‍ മിശ്രഭുക്കുകളാണെങ്കിലും സസ്യങ്ങള്‍, മറ്റു മത്സ്യങ്ങള്‍, പ്രാണികള്‍ എന്നിവയാണ് ഇവയുടെ പ്രധാന ഭക്ഷണമെന്നാണ് ഗവേഷകര്‍ പറുന്നത്. ഇരതേടാന്‍ കൂട്ടമായി സഞ്ചരിയ്‌ക്കുകയെന്നതാണ് ഇവയുടെ ശീലം. അല്ലാതെ മനുഷ്യമാംസത്തിന്റെ മണമടിക്കുമ്പോള്‍ ഇവര്‍ ആക്രമിക്കാനായി കൂട്ടം ചേര്‍ന്നുവരുന്നതല്ല.
കൂട്ടം ചേരുന്ന ഈ സ്വഭാവം ഇവര്‍ സ്വയം തീര്‍ക്കുന്ന ഒരു സുരക്ഷാ വലയം കൂടിയാണ്. ശസ്‌ത്രുക്കള്‍ക്കെതിരെ കൂട്ടത്തോടെ പോരാടുക എന്നതും കൂടി ഈ കൂട്ടമായ സഞ്ചാരത്തിന്റെ ലക്ഷ്യമാണെന്ന് ഗവേഷകര്‍ സാക്ഷ്യപ്പെടുത്തുന്നു.
ഇത്രയും ഭീകരരായി ചിത്രീകരിയ്‌ക്കപ്പെട്ടിരിക്കുന്ന പിരാനകളെ ഡോള്‍ഫിനുകളും മറ്റ് ജലത്തില്‍ വസിക്കുന്ന ഉരഗങ്ങളും ഉപദ്രവിക്കാറുണ്ടത്രേ. ശത്രുക്കള്‍ എത്ര ശക്തരാണോ അവയെ നേരിടാന്‍ മാത്രം ശക്തമായതായിരിക്കും പിരാനകളുടെ കൂട്ടം. മാത്രമല്ല പ്രദ്യുല്‍പ്പാദന സമയമെത്തിയ മത്സ്യങ്ങളെ അപകടങ്ങള്‍ പറ്റാതിരിക്കാനായി ഇവര്‍ വിദഗ്‌ധമായി ഈ കൂട്ടത്തിന്റെ മധ്യത്തിലായി നിര്‍ത്തുകയും ചെയ്യും.
ജലനിരപ്പ് ഉയരുമ്പോള്‍ പിരാനക്കൂട്ടങ്ങള്‍ക്ക് വലിപ്പം കുറയും. കാരണം ഇവിടങ്ങളില്‍ ആക്രമങ്ങളും അപകട സാധ്യതകളും കുറവാണെന്നതുതന്നെ. എന്നാല്‍ ജലനിരപ്പ് താഴ്‌ന്ന പ്രദേശങ്ങളിലും മറ്റു ചെറിയ തടാകങ്ങളിലേയ്‌ക്കും മറ്റും വെള്ളം ഒഴുകുന്ന സ്ഥലങ്ങളിലും ഇവ വന്‍കൂട്ടമായാണ് എത്തുന്നത്. ഇവിടെ ഇവരുടെ ശത്രുക്കളുണ്ടാകാനുള്ള സാധ്യത തിരിച്ചറിഞ്ഞാണ് സംഘത്തില്‍ അമ്പതോളം അംഗങ്ങളെ ഉള്‍പ്പെടുത്തുന്നത്-ഗവേഷകര്‍ വിശദീകരിയ്‌ക്കുന്നു. ടാങ്കുകളില്‍ സൂക്ഷിച്ച പിരാനമത്സ്യങ്ങളിലാണ് ഇവിടത്തെ ഗവേഷകര്‍ പഠനം നടത്തിയത്.