വിഎസ് പിടിച്ചെടുത്തത് സര്‍ക്കാര്‍ ഭൂമിയെന്ന് റവന്യൂ മന്ത്രി
തിരുവനന്തപുരം: മൂന്നാറിലെ നൈമക്കാട്ട് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ പിടിച്ചെടുത്ത ഭൂമി കയ്യേറ്റ ഭൂമിയല്ലെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ പി രാജേന്ദ്രന്‍ നിയമസഭയില്‍ നടത്തിയ പ്രത്യേക പ്രസ്താവനയില്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ നടപടി തെറ്റാണെന്നാണ് മന്ത്രി കെ പി രാജേന്ദ്രന്‍ സഭയെ അറിയിച്ചിരിക്കുന്നത്.
ടാറ്റാ ടീ കയ്യേറി അനധികൃതമായി കൈവശം വച്ചിരുന്ന ഭൂമിയാണ് നൈമക്കല്ലില്‍ നിന്നും ഏറ്റെടുക്കുന്നതെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നത്. എന്നാല്‍ മുഖ്യമന്ത്രി പിടിച്ചെടുത്ത ഭൂമി വര്‍ഷങ്ങളായി വനംവകുപ്പ് കൈവശം വച്ചിരിക്കുന്ന ഭൂമിയാണെന്നാണ് റവന്യൂമന്ത്രി എഴുതി തയാറാക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
1979ലെ നിയമം അനുസരിച്ച് വനംവകുപ്പ് അന്നേ കൈവശം വച്ചിരിക്കുന്ന ഭൂമിയാണിത്. ഈ പ്രദേശത്ത് ടാറ്റയ്ക്ക് കയ്യേറ്റ ഭൂമിയില്ല.
വനം വകുപ്പിന്‍റെ ഭൂമിയുടെ സമീപത്തായി കുറച്ച് പുറമ്പോക്ക് ഭൂമിയുണ്ട്. ഇവിടെയാണ് ടാറ്റ ബോര്‍ഡ് വച്ചിരുന്നത്. ഈ ബോര്‍ഡാണ് മുഖ്യമന്ത്രി എടുത്തുമാറ്റി പകരം അവിടെ സര്‍ക്കാരിന്‍റെ ബോര്‍ഡ് വച്ചത് - മന്ത്രി പറഞ്ഞു.
ഒഴിപ്പിച്ച ഭൂമി വനംവകുപ്പിന്‍റേതാണെന്ന് നേരത്തെ ആരോപണമുണ്ടായിരുന്നു. ആദ്യം രംഗത്തെത്തിയത് ടാറ്റാ ടീ കമ്പനി തന്നെയായിരുന്നു. തങ്ങള്‍ക്ക് അവിടെ ഭൂമിയില്ലെന്നും അത് വനംവകുപ്പിന്‍റേതാണെന്നുമാണ് ടാറ്റ പറഞ്ഞത്.
ഇതിന്‍റെ അടിസ്ഥാനത്തില്‍ പിടിച്ചെടുത്ത ഭൂമി ആരുടേതാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി നിയമസഭയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിന് മറുപടി പറയാന്‍ മുഖ്യമന്ത്രി സഭയില്‍ ഉണ്ടായിരുന്നില്ല.
ഇതേത്തുടര്‍ന്ന് ഈ വിഷയത്തില്‍ പ്രത്യേക പ്രസ്താവന്‍ നടത്തുമെന്ന് സ്പീക്കര്‍ സഭയെ അറിയിക്കുകയായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലുള്ള പ്രസ്താവനയാണ് റവന്യൂ മന്ത്രി കെ പി രാജേന്ദ്രന്‍ വ്യാഴാഴ്ച നിയമസഭയില്‍ നടത്തിയത്. മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ സഭയിലെത്തിയിട്ടില്ല. പ്രസ്താവനയ്ക്ക് ശേഷം സഭാ നടപടികള്‍ തുടരുകയാണ്.