ക്വത്റോച്ചി അര്‍ജന്റീനയില്‍ അറസ്റില്‍
ദില്ലി: സ്‌കൂളുകളില്‍ ലൈംഗിക വിദ്യാഭ്യാസം നടപ്പാക്കുന്നത് സംബന്ധിച്ച് സജീവ ചര്‍ച്ചകള്‍ നടക്കുന്നതിനടെ വ്യത്യസ്‌ത അഭിപ്രായങ്ങളുമായി രാഷ്ട്രീയ നേതാക്കള്‍ രംഗത്ത്.
ഇന്ത്യയിലെ വര്‍ദ്ധിച്ചുവരുന്ന ജനസംഖ്യാനിരക്കും എയ്‌ഡ്‌സ് രോഗബാധയും കണക്കിലെടുക്കുമ്പോള്‍ സ്‌കൂളുകളില്‍ ലൈംഗിക വിദ്യാഭ്യാസം നടപ്പാക്കണമെന്നുതന്നെയാണ് കേന്ദ്ര വനിതാ ശിശു വികസന മന്ത്രി രേണുകാ ചൗധരിയുടെ അഭിപ്രായം.
ലൈംഗികതയെക്കുറിച്ച് തുറന്ന് സംസാരിക്കേണ്ടതുണ്ട്. എന്തിനാണ് ലൈംഗികതയെ ഇങ്ങനെ അകറ്റി നര്‍ത്തുന്നത്. കുട്ടികള്‍ക്ക് ആവശ്യമായ സമയത്ത് ഇതിനെക്കിറിച്ച് വേണ്ട അറിവ് നല്‍കേണ്ടതുണ്ട്. ഇല്ലാത്തപക്ഷം അവരിലെ ലൈംഗിക അജ്ഞത സാമൂഹ്യ വിപത്തുകള്‍ക്ക് വഴിവെയ്‌ക്കും. ഇതിനെ എതിര്‍ക്കുന്നത് വിഡ്‌ഢിത്തമാണ്- മന്ത്രി പറയുന്നു.
സ്‌കൂളുകളില്‍ ലൈംഗിക വിദ്യഭ്യാസം നല്‍കുന്നത് ഇന്ത്യയുടെ സംസ്‌കാരത്തെ നശിപ്പിക്കുമെന്നും ഇത് ഒരു അധാര്‍മ്മിക സമൂഹത്തിന് രൂപം കൊടുക്കുമെന്നുമുള്ള ബിജെപി നേതാവും മുന്‍ മനുഷ്യ വിഭവശേഷി മന്ത്രിയുമായ മുരളി മനോഹര്‍ ജോഷിയുടെ അഭിപ്രായപ്രകടനത്തിന് പിന്നാലെയാണ് രേണുകാ ചൗധരി ലൈംഗിക വിദ്യാഭ്യാസം നടപ്പിലാക്കണമെന്ന് ശക്തമായി ആവശ്യപ്പെട്ടിരിക്കുന്നത്.
ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയുടെ ഭാഗമാക്കാനാണ് തീരുമാനമെങ്കില്‍ സിബിഎസ്‌ഇ സ്‌കൂളുകളെ ബഹിഷ്‌കരിക്കണമെന്നാണ് ജോഷി പറയുന്നത്. ഇതിന് വേണ്ടി തയ്യാറാക്കിയ പുസ്‌തകം കുട്ടികളില്‍ ലൈംഗികതയെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുമെന്നും അദ്ദേഹം വാദിയ്‌ക്കുന്നു.
ഇതിനിടെ ഇന്ത്യയിലെ സ്‌കൂളുകളില്‍ ലൈംഗിക വിദ്യാഭ്യാസ പദ്ധതി നടപ്പാക്കാനായി തയ്യാറാക്കിയ കൈപ്പുസ്‌തകം വേണമെങ്കില്‍ പുനപ്പരിശോധിയ്‌ക്കാമെന്നും ഈ പദ്ധതി പൂര്‍ണ്ണമായും നിരോധിയ്‌ക്കരുതെന്നുമാണ് നാഷണല്‍ എയ്‌ഡ്‌സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ മേധാവി സുജാത റാവു പറയുന്നത്.
കൈപ്പുസ്‌തകം പുനപ്പരിശോധിയ്‌ക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ എയ്‌ഡസ് പോലുള്ള മാരക രോഗങ്ങള്‍ തടയുന്നതിന് കുട്ടികളില്‍ ലൈംഗിക ബോധവല്‍ക്കരണം നടത്തുകയെന്നത് ഒഴിച്ചുകൂടാന്‍ പറ്റാത്ത കാര്യമാണ്. ഇതില്‍ സംസ്‌കാരത്തെ ഹനിയ്‌ക്കുന്നതായി ഒന്നുംതന്നെയില്ല- അവര്‍ പറയുന്നു.
ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര, കര്‍ണാടകം, കേരളം തുടങ്ങി ഒട്ടേറെ സംസ്ഥാനങ്ങളില്‍ ലൈംഗിക വിദ്യാഭ്യാസ പദ്ധതി നടപ്പിലാക്കാനുള്ള സര്‍ക്കാര്‍ നീക്കം പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്. ഇതിന് വേണ്ടി തയ്യാറാക്കിയ പുസ്‌തകം പുനപ്പരിശോധിയ്‌ക്കണമെന്ന് അധ്യാപകരും രക്ഷതാക്കളും ആവശ്യപ്പെട്ടിട്ടുമുണ്ട്.