സ്ത്രീയെ വെട്ടിനുറുക്കിയ സംഭവം: പ്രതി പിടിയില്‍
ആലപ്പുഴ: സംസ്ഥാനത്തെ കാലവര്‍ഷക്കെടുതി വിലയിരുത്താനെത്തിയ കേന്ദ്ര സംഘത്തിന്റെ പ്രവര്‍ത്തനത്തിനെതിരെ സഹകരണ മന്ത്രി ജി. സുധാകരന്റെ രൂക്ഷവിമര്‍ശം. കേന്ദ്രസംഘത്തെ തീറ്റസംഘമെന്നാണ് മന്ത്രി വിശേഷിപ്പിച്ചത്.
കാലവര്‍ഷക്കെടുതി പഠിക്കാനെന്ന പേരില്‍ കഴിഞ്ഞ തവണ കേന്ദ്രസംഘം സംസ്ഥാന സര്‍ക്കാരിന് 60 ലക്ഷം രൂപയുടെ ബാധ്യതയാണ് വരുത്തിയതെന്നു പറഞ്ഞ മന്ത്രി ഹെലികോപ്‌ടറില്‍ കയറിയിരുന്ന് കപ്പലണ്ടിയും അണ്ടിപ്പരിപ്പും തിന്നാനല്ലാതെ അവരെക്കൊണ്ട് പ്രയോജനമൊന്നുമില്ലെന്നും അഭിപ്രായപ്പെട്ടു.
ഇവര്‍ക്ക് വേണ്ടത് തവളയും ചെമ്മീനും കപ്പയുമാണ്. അതുകൊണ്ടാണ് ഇക്കൊല്ലം കേന്ദ്ര സംഘത്തെ ഇങ്ങോട്ടുവിടേണ്ടെന്ന് കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചത്. എന്നാല്‍ അവര്‍ ഇങ്ങോട്ട് വിളിച്ച് അഭ്യര്‍ഥിച്ചതനുസരിച്ചാണ് ഇപ്പോള്‍ സന്ദര്‍ശനം നടത്തുന്നത്.
കേന്ദ്ര സംഘത്തിനെക്കൊണ്ട് സംസ്ഥാനത്തിന് ഒന്നും ലഭിക്കില്ലെന്ന സ്ഥിതി വന്നപ്പോഴാണ് മുഖ്യമന്ത്രി വി.എസ്സിന്റെ നേതൃത്വത്തില്‍ പ്രധാനമന്ത്രിയുടെ വസതിക്കു മുന്നില്‍ സമരം നടത്താന്‍ തീരുമാനിച്ചത്. എന്നാല്‍ അതിനെ എതിര്‍ക്കാന്‍ ചില പത്രങ്ങള്‍ രംഗത്തു വന്നു.
പ്രധാനമന്ത്രിയുടെ വസതിക്ക് സമീപത്തേയ്ക്ക് അടുക്കാന്‍പോലും പറ്റില്ലെന്നാണ് അവരെഴുതിയത്. അതൊക്കെ അവരുടെ തെറ്റായ ധാരണയാണ്. സാധാരണ ദില്ലിയില്‍ എല്ലാവരും സമരം നടത്തുന്നതുപോലെ സമരം നടത്തും. മുഖ്യമന്ത്രി യുടെ വാക്ക് കണക്കിലെടുക്കാത്ത കേന്ദ്ര സര്‍ക്കാരിനെതിരെ സമരം ചെയ്യുകതന്നെ വേണം- മന്ത്രി അഭിപ്രായപ്പെട്ടു.
1500 കോടി രൂപയുടെ നഷ്ടമാണ് കാലവര്‍ഷം മൂലം ഇക്കുറി ഉണ്ടായത്. അതില്‍ 173 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ നല്‍കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ പോലും പണമില്ല. ഈ സാഹചര്യത്തില്‍ നഷ്ടപരിഹാരം നല്‍കാന്‍ കൂട്ടാക്കാത്ത കേന്ദ്ര സര്‍ക്കാരിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സമരത്തിനിറങ്ങുന്നതില്‍ തെറ്റൊന്നുമില്ല- മന്ത്രി പറഞ്ഞു.
കയര്‍ കോര്‍പ്പറേഷന്‍, ഫോം മാറ്റിങ്ങ്‌സ്, കയര്‍ഫെഡ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലുള്ള ഓണം ഫെയറിന്റെ സംസ്ഥാനതല ഉദ്ഘാടനം ആലപ്പുഴ ഭട്ടതിരിപ്പുരയിടത്തില്‍ നിര്‍വഹിച്ച് സംസാരിക്കവെയാണ് മന്ത്രി കേന്ദ്ര സംഘത്തിനെതിരെ വിമര്‍ശനം അഴിച്ചുവിട്ടത്.