കോഴിക്കോട്ട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ ഫഹദ് പദ്ധതിയിട്ടു
തിരുവനന്തപുരം: വി.എസ് അച്യുതാനന്ദന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരനെന്ന് അറിയപ്പെടുകയും വിഭാഗീയതയുണ്ടാക്കാന്‍ ശ്രമിച്ചുവെന്ന പേരില്‍ സിപിഎമ്മില്‍നിന്ന് പുറത്താക്കപ്പെടുകയും ചെയ്ത കെ.എം.ഷാജഹാന്‍ തട്ടകം മാറ്റി ചവിട്ടുന്നു.
രാഷ്ട്രീയം വിട്ട് ഷാജഹാന്‍ തിരഞ്ഞെടുത്തത് സംഗീതത്തിന്‍റെ ലോകമാണ്. ഭാഷയുടെയും ദേശത്തിന്റെയും അതിര്‍വരമ്പുകളില്ലാത്ത ഷാജഹാന്‍ കര്‍ണ്ണാടക സംഗീതത്തിലാണ് അരങ്ങേറ്റം കുറിച്ചത്.
തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതിഭവനിലെ സാമാന്യം പ്രൗഢമായ സദസ്സിന് മുന്നില്‍ ഞായറാഴ്ച വൈകീട്ടായിരുന്നു അരങ്ങേറ്റ കച്ചേരി.
പട്ടണം സുബ്രഹ്മണ്യയ്യര്‍ രചിച്ച ആഭോഗി രാഗത്തിലുള്ള എവരി ബോധ എന്ന ഗാനത്തോടെയായിരുന്നു തുടക്കം. ഗുരു കെ. മഹേന്ദ്രനും വേദിയിലുണ്ടായിരുന്നു.
തിരുവനന്തപുരം എന്‍. സമ്പത്ത് വയലിനും മേവട എം.ടി. ജയന്‍ മൃദംഗവും അഞ്ചല്‍ കൃഷ്ണയ്യര്‍ ഘടവും പത്മതീര്‍ഥം ശ്രീകുമാര്‍ മുഖര്‍ശംഖും വായിച്ചു. തിരുവനന്തപുരം സംഗീതകോളേജ് പ്രിന്‍സിപ്പല്‍ ഡോക്ടര്‍ പുഷ്പയും പ്രോത്സാഹിപ്പിക്കാനെത്തിയിരുന്നു.
തിരുവനന്തപുരം തുറുവിക്കല്‍ സ്വദേശിയായ ഷാജഹാന്‍ രണ്ടര വര്‍ഷമായി കര്‍ണാടക സംഗീതം അഭ്യസിക്കുകയായിരുന്നു. നേരത്തെ സംഗീതാഭിരുചിയുണ്ടായിരുന്ന അദ്ദേഹം കര്‍ണാടക സംഗീതം പഠിക്കണമെന്ന ആഗ്രഹം ഡോക്ടര്‍ പുഷ്പയ്ക്ക് മുന്നില്‍ പ്രകടിപ്പിച്ചു. അവരാണ് ചെറുപ്പക്കാരനായ കെ. മഹേന്ദ്രനെ പരിചയപ്പെടുത്തിക്കൊടുക്കുന്നത്.
സി.പി.എമ്മില്‍നിന്ന് പുറത്താക്കപ്പെട്ട ശേഷവും പാര്‍ട്ടി സെക്രട്ടറിയില്‍നിന്ന് നിരന്തരമായ ശകാരവര്‍ഷം കേള്‍ക്കേണ്ടിവന്ന ഷാജഹാന്‍ അതിലൊന്നും തളര്‍ന്നില്ല. നല്ല സംഗീതജ്ഞനാവുകയെന്ന ആഗ്രഹം മാത്രമാണ് ഇനി ഷാജഹാന്‍റെ മനസ്സിലുള്ളത് .