വിഎസ് ഗ്രൂപ്പിന് പരിപ്പു വടയും കട്ടനും മസ്റ്റ്!
കൊച്ചി: വിവാദ വ്യവസായി ഫാരിസ് അബൂബക്കര്‍ കൊച്ചിയിലും പരിസരപ്രദേശങ്ങളിലുമായി നടത്തിയിട്ടുള്ള ഭൂമി ഇടപാടുകളെ കുറിച്ച് രജിസ്ട്രേഷന്‍ വകുപ്പ് അന്വേഷണമാരംഭിച്ചു.
ഭൂമി വില കുറച്ച് രജിസ്ട്രേഷന്‍ നടത്തിയിട്ടുണ്ടോയെന്നതിന് പുറമെ മറിച്ചുവില്‍പ്പന നടത്തിയിരിക്കുന്നത് ആര്‍ക്കാണെന്ന് കൂടി കണ്ടെത്തുന്നതിനുള്ള അന്വേഷണമാണ് നടക്കുന്നത്.
വി.എസ്. അച്യുതാനന്ദന്‍ അനുകൂലിയായ എസ്. ശര്‍മയാണ് രജിസ്ട്രേഷന്‍ വകുപ്പിന്റെ ചുമതലയുള്ള മന്ത്രി. ഫാരിസിന്‍റെ ഇടപാടുകള്‍ സംബന്ധിച്ച് പ്രാഥമിക വിവര ശേഖരണം ഇതിനകം നടന്നു കഴിഞ്ഞതായാണ് സൂചന.
മരടിന് സമീപം ശോഭ ഗ്രൂപ്പ് സ്ഥാപിക്കുന്ന ഹൈടെക്ക് സിറ്റിക്ക് വേണ്ടിയെന്ന് പറഞ്ഞ് വളന്തക്കാട് ദ്വീപ് അടക്കം 300ലേറെ ഏക്കര്‍ വാങ്ങിക്കൂട്ടിയത് ഫാരിസാണ്. സ്ഥലം വാങ്ങുന്നത് എന്തിനാണെന്ന് വെളിപ്പെടുത്താതെ തുച്ഛവിലക്കായിരുന്നു ഇടപാടുകളിലേറെയും.
കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ കൊച്ചിയിലെ ഭൂമിവില എല്ലാ സീമകളും വിട്ട് വര്‍ധിക്കാനിടയായ ഭൂമി ഇടപാടുകള്‍ക്ക് പിന്നില്‍ ഫാരിസുണ്ടായിരുന്നു.
അതേസമയം ഇതിനായി കള്ളപ്പണമോ കള്ളനോട്ടുകളോ ഇറക്കിയതായി തെളിവില്ല. സ്ഥലമിടപാടുകളില്‍ നല്ലൊരു ശതമാനം തുക ബാങ്ക് മുഖേനയാണ് ഫാരിസ് കൈമാറിയിട്ടുള്ളത്.
കള്ളപ്പണം നല്‍കാത്തതിന്റെ പേരില്‍ ചില ഭൂമി ഇടപാടുകള്‍ നടക്കാതെയും പോയിട്ടുണ്ട്. കൊച്ചിയിലെ റിയല്‍ എസ്റ്റേറ്റ് വിപണിയില്‍ നിന്നും ചുരുങ്ങിയ കാലം കൊണ്ട് നൂറു കണക്കിന് കോടി രൂപയാണ് ഇയാള്‍ കൊയ്തെടുത്തത്.