പി. ജയരാജനെ ദേശാഭിമാനി ജനറല്‍ മാനേജരാക്കാന്‍ നീക്കം
തിരുവനന്തപുരം: ഫാരിസ് അബൂബക്കറും കൈരളി ടിവി എം.ഡി ജോണ്‍ ബ്രിട്ടാസും ചേര്‍ന്നു നടത്തിയ അഭിമുഖ നാടകത്തിലൂടെ തന്നെയും തന്റെ സര്‍ക്കാരിനെയും നിന്ദിയ്ക്കുകയാണ് കൈരളി ടി.വി ചെയ്തതെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ സിപിഎം സെക്രട്ടറിയേറ്റിനെ അറിയിച്ചു.
സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമമാണ് നടന്നത്.ഫാരിസ് വെറുക്കപ്പെട്ടവന്‍ തന്നെയാണെന്ന് സെക്രട്ടേറിയറ്റിലും വി.എസ് ആവര്‍ത്തിച്ചു. അഭിമുഖം തടയാന്‍ കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ല.
അഭിമുഖം വിവാദമായ സാഹചര്യത്തില്‍ കൈരളി ടി.വി എം.ഡിയും എഡിറ്ററുമായ ജോണ്‍ ബ്രിട്ടാസ് രാജിവെയ്ക്കാന്‍ സന്നദ്ധനാണെന്ന് ചാനല്‍ ചെയര്‍മാന്‍ മമ്മൂട്ടിയെ അറിയിച്ചു.
ബ്രിട്ടാസിനെ എ.കെ.ജി സെന്ററിലേക്ക് വിളിച്ചു വരുത്തിയിരുന്നെന്നും സൂചനയുണ്ട്. വിവാദം പാര്‍ട്ടി നേതൃയോഗങ്ങളില്‍ രൂക്ഷമായ സാഹചര്യത്തില്‍ തുടര്‍ന്നു നടക്കുന്ന യോഗങ്ങളില്‍ വിവാദത്തിന്റെ രൂക്ഷത കുറയ്ക്കാനാണ് ഈ നടപടിയെന്നും സൂചനയുണ്ട്.
ദേശാഭിമാനി-നായനാര്‍ ഫുട്ബോള്‍ പണമിടപാടുകളും ഫാരിസ്-ബ്രിട്ടാസ് അഭിമുഖവും കൈരളി ടി.വിക്കെതിരെയുള്ള എറണാകുളം ജില്ലാക്കമ്മിറ്റിയുടെ പ്രമേയവും യോഗത്തെ പ്രഷുബ്ധമാക്കി.
രണ്ടു മണിക്കൂര്‍ നീണ്ട അഭിമുഖത്തില്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനെതിരെ വ്യാജ ആരോപണങ്ങള്‍ ഉയര്‍ത്തിവിട്ടുവെന്നാണ് സംസാരം.
പാര്‍ട്ടി തെരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ ലോട്ടറി കേസിലും ദേശാഭിമാനി അഴിമതിയിലും ഔദ്യോഗിക പക്ഷത്തിനേറ്റ മാനക്കേട് നികത്താനാണ് കൈരളിയിലൂടെ ആസൂത്രിതമായി കാര്യങ്ങള്‍ നീക്കിയതെന്ന് പാര്‍ട്ടിയില്‍തന്നെ ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
സെക്രട്ടറിയേറ്റ് ഞായറാഴ്ചയും തുടരും.പാര്‍ട്ടി സെക്രട്ടറി പ്രകാശ് കാരാട്ട് ,മുതിര്‍ന്ന നേതാവും പോളിറ്റ് ബ്യൂറോ അംഗവുമായ എസ്.രാമചന്ദ്രന്‍ പിള്ള,ആന്ധ്രയില്‍ നിന്നുമുള്ള ഉമാനാഥ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.