വിഎസ് ഗ്രൂപ്പിന് പരിപ്പു വടയും കട്ടനും മസ്റ്റ്!
തിരുവനന്തപുരം: സഹകരണ മന്ത്രി ജി സുധാകരന്റെ നാവ് വീണ്ടും തിളച്ചു മറിയുന്നു. യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചനെയാണ് ഇക്കുറി സുധാകരന്‍ ശകാരത്തിന്റെ പെരുമഴയില്‍ കുളിപ്പിച്ചു കിടത്തിയത്.
"കടല്‍ക്കിഴവന്‍, രാഷ്ട്രീയ പിശാച്, പുസ്തകം വായിക്കാത്തവന്‍......."ഇങ്ങനെ നീളുന്നു പി.പി.തങ്കച്ചനെതിരെ സഹകരണ മന്ത്രി ജി. സുധാകരന്‍ വക ശകാരവര്‍ഷം. സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തില്‍ നിന്നു പുസ്തകം വാങ്ങാന്‍ സഹകരണ സംഘങ്ങളെ അനുവദിച്ചതിനെ കഴിഞ്ഞ ദിവസം പി പി തങ്കച്ചന്‍ വിമര്‍ശിച്ചിരുന്നു. ഇതാണ് സഹകരണ മന്ത്രിയെ പ്രകോപിപ്പിച്ചത്.
ഒരു പുസ്തകവും ഇന്നേവരെ വായിച്ചിട്ടില്ലാത്തയാളാണ് തങ്കച്ചനെന്ന് മന്ത്രി ആക്ഷേപിച്ചു. നെഹൃവിന്റെ ഇന്ത്യയെ കണ്ടെത്തല്‍ നല്ല പുസ്തകമാണെന്നു താന്‍ പറഞ്ഞാല്‍ തങ്കച്ചന്‍ അല്ലെന്നു പറയുമെന്നാണ് സുധാകരന്റെ പരിഹാസം.
എറണാകുളം ജില്ലാ ബാങ്ക് ലൈബ്രറിയില്‍ സൗകര്യം കിട്ടുമ്പോള്‍ ഒന്നു കയറി നോക്കാന്‍ സുധാകരന്‍ തങ്കച്ചനെ ഉപദേശിച്ചു. തങ്കച്ചന്റെ വീടിനടുത്താണ് ഈ ലൈബ്രറിയെന്ന് ഓര്‍മ്മിപ്പിക്കുകയു ചെയ്തു. എഴുപത്തി അയ്യായിരം പുസ്തകങ്ങളുളള ലൈബ്രറിയില്‍ വായന അലര്‍ജിയായതു കാരണം തങ്കച്ചന്‍ കയറാനിടയില്ലെന്നാണ് സുധാകരപക്ഷം.
സുധാകരന്റെ മറ്റു പ്രയോഗങ്ങള്‍ ഇങ്ങനെ."ഉമര്‍ ഖയാം എന്ന് കേട്ടാല്‍ തങ്കച്ചന്‍ വിചാരിക്കുക കക്കയം പോലത്തെ ഏതോ കയമാണെന്നാണ്. എന്‍ബിഎസില്‍ കെട്ടിക്കിടക്കുന്ന പുസ്തകങ്ങളില്‍ എഴുത്തച്ഛന്റെയും കാളിദാസന്റെയുമെല്ലാം കൃതികളുണ്ട്. വീക്ഷണം മുന്‍ പത്രാധിപര്‍ സി.പി. ശ്രീധരന്റെയും ഇപ്പോഴത്തെ പത്രാധിപര്‍ കെ.എല്‍. മോഹനവര്‍മയുടെയും പുസ്തകങ്ങളും അവിടെയുണ്ട്. ഇവരെല്ലാം ഇടതുപക്ഷക്കാരും പുകസക്കാരുമെന്നാണ് തങ്കച്ചന്റെ ധാരണ" .
"കെ.എല്‍. മോഹനവര്‍മ നല്ല സാഹിത്യകാരനാണ്. അദ്ദേഹം തങ്കച്ചന്‍ മോഡല്‍ കോണ്‍ഗ്രസല്ല. വിവരമുള്ള കോണ്‍ഗ്രസുകാരനാണ്. മന്ത്രിയായിരിക്കെ താന്‍ സ്വീകരിച്ച നടപടികളെ അഭിനന്ദിച്ച് മോഹനവര്‍മ 12 കത്തുകള്‍ എഴുതിയിട്ടുണ്ട്. വേണമെങ്കില്‍ അതു ഹാജരാക്കാം. അതിന്റെ പേരില്‍ പത്രാധിപ സ്ഥാനത്തു നീക്കം ചെയ്യരുത്. കോണ്‍ഗ്രസിനു ദോഷമുള്ളതൊന്നും അതിലില്ല".
തങ്കച്ചന്‍ സ്പീക്കറും മന്ത്രിയുമൊക്കെ ആയിട്ടുണ്ട്. കേരളത്തിന്റെ ദുരന്തം ആവര്‍ത്തിച്ചാല്‍, വലതുപക്ഷ ഉരുള്‍പൊട്ടല്‍ ഉണ്ടായാല്‍ ഇയാള്‍ അതും അതിലപ്പുറവും ആയേക്കും. എന്നാല്‍ ഒരിക്കലും അതു സംഭവിക്കില്ലെന്നു സുധാകരന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.