ഐഎസ്‌ആര്‍ഒ ഭൂമിയിടപാട്: വനം മന്ത്രിയ്‌ക്കെതിരെ ആരോപണം
തിരുവനന്തപുരം: സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള പൊന്മുടിയിലെ വനഭൂമി സ്വകാര്യ വ്യക്തിയ്‌ക്ക് പതിച്ചുനല്‍കി ഐഎസ്‌ആര്‍ഒയ്‌ക്ക് വില്‍ക്കാന്‍ സഹായിച്ച വനം മന്ത്രി ബിനോയ് വിശ്വത്തെ മുഖ്യമന്ത്രി സംരക്ഷിക്കുന്നുവെന്ന് ആരോപണം.
പൊന്‍മുടി മെര്‍ച്ചിസ്റ്റണ്‍ എസ്റ്റേറ്റ് ഉള്‍പ്പെട്ട 707 ഏക്കര്‍ ഭൂമി 2001ല്‍ സര്‍ക്കാര്‍ ഏറ്റെടുത്തെന്നും അതില്‍ ഉള്‍പ്പെട്ട 219 ഏക്കര്‍ ഭൂമിയാണ് ഐഎസ്‌ആര്‍ഒയ്‌ക്ക് ഗവേഷണ കേന്ദ്രം സ്ഥാപിക്കാന്‍ എട്ടുകോടി രൂപയ്‌ക്ക് വില്‍ക്കാന്‍ കരാറായതെന്നുമാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
ചൊവ്വാഴ്‌ച സഭ ചേര്‍ന്നപ്പോള്‍ ഈ പ്രശ്‌നം ഉന്നയിച്ച് പ്രതിപക്ഷം സഭവിട്ടിറങ്ങിയിരുന്നു. ഇതുസംബന്ധിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. ഐഎസ്‌ആര്‍ഒ കൂടി ഉള്‍പ്പെട്ട സംഭവമായതിനാല്‍ ഇത് സിബിഐയുടെ അന്വേഷണത്തിന് വിടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
തോട്ടങ്ങള്‍ മുറിച്ചുവില്‍ക്കാന്‍ സര്‍ക്കാര്‍ അനുവദിക്കുകയില്ലെന്നും ഐഎസ്‌ആര്‍ഒയുടെ സ്ഥാപനം നഷ്ടപ്പെടാത്ത രീതിയില്‍ നടപടി സ്വീകരിയ്‌ക്കുമെന്നും വനം മന്ത്രി ബിനോയ് വിശ്വം പ്രമേയത്തിന് മറുപടി നല്‍കി.
ഇതുസംബന്ധിച്ച് തന്റെ നേതൃത്വത്തില്‍ വ്യാഴാഴ്‌ച ഉന്നത തലയോഗം നടക്കുന്നുണ്ടെന്നും എല്ലാകാര്യങ്ങളും വിശദമായി താന്‍ പരിശോധിക്കുമെന്നും മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനും വ്യക്തമാക്കി. ഇവിടെയൊരു സര്‍ക്കാറുള്ളപ്പോള്‍ ഐഎസ്‌ആര്‍ഒയുടെ ആവശ്യത്തിനായി സ്വകാര്യ വ്യക്തിയില്‍ നിന്നും കോടകള്‍ നല്‍കി സ്ഥലം വാങ്ങുന്നതിന്നതെന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഐഎസ്‌ആര്‍ഒയ്‌ക്ക് സര്‍ക്കാര്‍ സ്ഥലം വിട്ടുകൊടുക്കുന്നതിന് പകരമാണ് ഈ ഇടപാട് സേവി മനോമാത്യു വഴി ചെയ്‌തതെന്ന് തിരുവഞ്ചൂര്‍ ആരോപിച്ചു. 1007 മാര്‍ച്ച് 7ന് ഐഎസ്‌ആര്‍ഒയുമായി കരാര്‍ ഉണ്ടാക്കുന്ന സമയത്ത് സേവി മനോമാത്യുവിന് ഭൂമിയില്ലായിരുന്നു.
എന്നാല്‍ മാര്‍ച്ച് 30 ആയപ്പോള്‍ ഭൂമിയ്‌ക്ക് കരമടച്ചു. കഴിഞ്ഞ ഏപ്രില്‍19ന് കൈവശരേഖയുണ്ടാക്കി. ഒരേക്കര്‍ ഭൂമി ഒന്നര ലക്ഷത്തിന് വാങ്ങി നാലര ലക്ഷത്തിന് മറിച്ച് വില്‍ക്കാനാണ് ഐഎസ്‌ആര്‍ഒയുമായി കരാറുണ്ടാക്കിയത്. ഈ ഗൂഡാലോചനയില്‍ മന്ത്രി ബിനോയ് വിശ്വത്തിനും പങ്കുണ്ട്- എന്നിങ്ങനെയായിരുന്നു അടിയന്തര പ്രമേയത്തിന് നല്‍കിയ നോട്ടീസില്‍ തിരുവഞ്ചൂരിന്റെ ആരോപണം.
ഇതിനിടെ പൊന്‍മുടിയിലെ മെര്‍ച്ചിസ്റ്റണ്‍ എസ്റ്റേറ്റ് ഐഎസ്‌ആര്‍ഒ യ്ക്ക് വിറ്റതുമായി ബന്ധപ്പെട്ട് ഉയര്‍ന്നിട്ടുള്ള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് വസ്തു ഉടമ സേവി മനോ മാത്യു പറഞ്ഞു.
പരിസ്ഥിതിപരമായി ദുര്‍ബല പ്രദേശമായി പ്രഖ്യാപിച്ചിട്ടുള്ള പ്രദേശം താന്‍ ഐഎസ്‌ആര്‍ഒ യ്ക്ക് വിറ്റിട്ടില്ല. ഒരിക്കല്‍ തെറ്റായി രേഖപ്പെടുത്തിയ പ്രദേശം പിന്നീട് ഡീനോട്ടിഫൈ ചെയ്തിട്ടുണ്ട്. നിലവില്‍ ഈ പ്രദേശം ദുര്‍ബല പ്രദേശമല്ലെന്ന് തെളിയിക്കുന്ന രേഖകള്‍ തന്റെ പക്കലുണ്ട്.
ഭൂമി വാങ്ങിയ 2005 മുതല്‍ ഈ പ്രദേശത്തിന് കരമൊടുക്കി വരികയാണ്. ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം കമ്മീഷന്‍ നടത്തിയ അന്വേഷണത്തില്‍ മുഴുവന്‍ പ്രദേശവും തോട്ടഭൂമിയായി കണ്ടെത്തിയിരുന്നു. ഇപ്പോള്‍ ഉയര്‍ന്നിട്ടുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. ഇതിന്റെ രേഖകള്‍ ആര്‍ക്കുവേണമെങ്കിലും പരിശോധിക്കാമെന്ന് അദ്ദേഹം പറഞ്ഞു.