വശീകരിച്ച് മതം മാറ്റല്‍: എന്‍ജിനീയര്‍മാര്‍ക്ക് ജാമ്യം കിട്ടിയില്ല
ദില്ലി: സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റായ ഓര്‍ക്കുട്ടിലൂടെ സൗഹൃദമുണ്ടാക്കി വശീകരിച്ച് വനിതാഡോക്ടറെ തട്ടിക്കൊണ്ടുപോയി മതം മാറ്റിയ കേസില്‍ മലയാളി എന്‍ജിനീയര്‍മാരുടെ ജാമ്യാപേക്ഷ ദില്ലി മജിസ്‌ട്രേട്ട് കോടതി വെള്ളിയാഴ്‌ചയിലേയ്‌ക്ക് മാറ്റി.
മതംമാറ്റം തെളിയിക്കാനായില്ലെന്ന് പ്രതിഭാഗം അഭിഭാഷകന്‍ ബുധനാഴ്‌ച കോടതിയില്‍ വാദിച്ചു. ഡോക്ടറായ മധുമിതാ മിശ്രയെ വശീകരിച്ച് തട്ടിക്കൊണ്ടുപോയി മതംമാറ്റിയെന്നാണ് കേസ്.
ഏറണാകുളം സ്വദേശിയും ബാംഗ്ലൂര്‍ ഐബിഎമ്മില്‍ എന്‍ജിനീയറുമായ മുഹമ്മദ് യാസീന്‍ ഓര്‍ക്കുട്ടിലൂടെയാണ് മധുമിതയുമായി സൗഹൃദം സ്ഥാപിച്ചത്. ഇവരെ തട്ടിക്കൊണ്ടുപോയി മതം മാറ്റന്‍ സുഹൃത്തും ആലുവ സ്വദേശിയും ബാംഗ്ലൂര്‍ ഇന്‍ടെലില്‍ എന്‍ജിനീയറുമായ ഷാജി യൂസഫ് ഇതിന് വേണ്ട സഹായങ്ങള്‍ ചെയ്യുകയായിരുന്നുവെന്നാണ് ആരോപണം.
ഇരുവരെയും ഒക്ടോബര്‍ രണ്ടുവരെ ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍ റിമാന്റ് ചെയ്‌തിരിക്കുകയാണ്. എന്നാല്‍ തട്ടിക്കൊണ്ടുപോയി മതം മാറ്റിയെന്ന് പറയുന്ന മധുമിത കോടതിയില്‍ നല്‍കിയ മൊഴിയനുസരിച്ച പ്രൊസിക്യൂഷന്‍ വാദം നിലനില്‍ക്കുന്നതല്ലെന്നാണ് പ്രിതഭാഗം വാദിയ്‌ക്കുന്നത്.
മധുമിതയുടെ മൊഴിയില്‍ താന്‍ സ്വന്തം താല്‍പ്പര്യ പ്രകാരമാണ് ബാംഗ്ലൂരില്‍ എത്തിയതെന്നും മതംമാറിയത് സ്വന്തം താല്‍പ്പര്യപ്രകാരമാണെന്നുമാണ് പറയുന്നത്. തെറ്റായ വാഗ്‌ദാനം നല്‍കുകയോ ബലപ്രയോഗം നടത്തുകയോ യാസീന്‍ ചെയ്‌തിട്ടില്ല.
വിമാനത്താവളത്തില്‍ നിന്നുള്ള യാത്രയിലാണു ഷാജി ഒപ്പം കൂടിയത്. യാസീന്‍ തന്നെ ഒരു മദ്രസയില്‍ പാര്‍പ്പിച്ചു. പൊലീസിനൊപ്പമാണു പിന്നീടു യാസീനെ കണ്ടത്- മധുമിതയുടെ മൊഴിയില്‍ പറയുന്നു
ഓര്‍ക്കുട്ടിലൂടെ യാസീനും മധുമിതയും അറുന്നുറോളം സന്ദേശങ്ങള്‍ കൈമാറിയിട്ടുണ്ടത്രേ. മധുമിതയ്‌ക്ക് ബാംഗ്ലൂരിലെത്താനുള്ള ടിക്കറ്റ് നല്‍കിയതും യാസീനാണെന്നാണ് പറയുന്നത്..
എന്നാല്‍, യാസീന്‍ ഫോണില്‍ വിളിച്ചു മോചനദ്രവ്യമായി 10 ലക്ഷം രൂപ ആവശ്യപ്പെട്ടതായി മധുമിതയുടെ സഹോദരി മൊഴി നല്‍കിയിട്ടുണ്ടെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ വാദിച്ചു. മധുമിതയെ പാര്‍പ്പിച്ചതായി പറയപ്പെടുന്ന മദ്രസയുടെ വിശദാംശങ്ങള്‍ പൊലീസ് രേഖപ്പെടുത്താത്തത് എന്തുകൊണ്ടെന്നു യാസീന്റെയും ഷാജിയുടെയും അഭിഭാഷകര്‍ ചോദിച്ചെങ്കിലും പ്രോസിക്യൂഷന്‍ പ്രതികരിച്ചില്ല.
യാസീനൊപ്പം ഷാജിയും യാത്ര ചെയ്‌തതായി പറയുന്നുണ്ടെങ്കിലും കഴിഞ്ഞമാസം 30 മുതല്‍ ഈ മാസം ഒന്‍പതു വരെ ഷാജി ആലുവയിലെ വീട്ടിലുണ്ടായിരുന്നുവെന്നു പിതാവ് യൂസുഫ് കുഞ്ഞ് പറഞ്ഞു. പഠിച്ച ടികെഎം എന്‍ജിനീയറിങ് കോളജില്‍ കഴിഞ്ഞ ഏഴിനു സെമിനാറില്‍ പ്രബന്ധം അവതരിപ്പിച്ചതുമാണ്.
ഷാജിയും യാസീനുമായുള്ള ഫോണ്‍ സംഭാഷണങ്ങള്‍ തങ്ങള്‍ പകര്‍ത്തിയെന്നും അതില്‍ സംശയകരമായ വിവരങ്ങളുണ്ടെന്നും പൊലീസ് ആരോപിച്ചിരുന്നു. എന്നാല്‍, ഇതേക്കുറിച്ചു മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ഏതു ഭാഷയിലാണ് ഇരുവരും സംസാരിച്ചതെന്നു പോലും അന്വേഷണ ഉദ്യോഗസ്ഥനു പറയാനായില്ല.
മംഗലാപുരത്തെ മദ്രസയില്‍ യുവതി തടങ്കലില്‍ അകപ്പെടാനുള്ള സാഹചര്യം അന്വേഷിച്ച് വ്യാഴാഴ്‌ച ബോധിപ്പിക്കാനാണ് കോടതി ആവശ്യപ്പെട്ടതെങ്കിലും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടതനുസരിച്ച് കേസ് വെള്ളിയാഴ്‌ചത്തേയ്‌ക്ക് മാറ്റുകയായിരുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications