Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഐപിയെ രക്ഷിച്ച വിവിഐപി

കിളിരൂരും വിവിഐപിയും എന്ന ദേശാഭിമാനി പരമ്പരയുടെ മൂന്നാം ഭാഗം. 28/09/07ന് പ്രസിദ്ധീകരിച്ചത്.

വിഐപിയെ രക്ഷിച്ച വിവിഐപി

ശാരി മരണത്തോട് മല്ലിടുമ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന ഭരണകൂടം പെണ്‍കുട്ടിയുടെ ജീവന്‍രക്ഷിക്കാനല്ല ശ്രമിച്ചത്. പകരം പെണ്‍കുട്ടിയുടെ മൊഴിയില്‍ പേരുവന്ന വിഐപികളെ രക്ഷിക്കാന്‍ കരുനീക്കുകയായിരുന്നു. ഇതിനായി വിവിഐപി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിതന്നെ പലതവണ കോട്ടയത്ത് വന്നുപോയി. എന്നാല്‍ ഒരിക്കല്‍പോലും ശാരിയെ ചെന്നുകാണാന്‍ മുഖ്യമന്ത്രി തയാറായില്ല.

2004 സെപ്തംബര്‍ 29ന് തിരുവല്ലയില്‍ മുഖ്യമന്ത്രി അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രത്യേകയോഗം വിളിച്ചുചേര്‍ത്തു. ഡിജിപി ഹോര്‍മിസ് തരകനും പങ്കെടുത്തു. സിഐ റാങ്കിലുള്ള ഒരുദ്യോഗസ്ഥനുമായി മുഖ്യമന്ത്രി അടച്ചിട്ട മുറിയില്‍ ദീര്‍ഘനേരം രഹസ്യചര്‍ച നടത്തി. ഒക്ടോബര്‍ ഒന്നിന് തിരുവല്ല ടിബിയില്‍ ഡിജിപി പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വീണ്ടും വിളിച്ചുപേര്‍ത്തു.

ഈ യോഗങ്ങള്‍ക്കുശേഷമാണ് കേസ് ഡയറി പൊലീസ് തിരുത്തിയത്. വിഐപികളുടെ പേരുള്‍പ്പെട്ട ഭാഗം കീറിക്കളയുകയായിരുന്നു. ഇത് കണ്ടുപിടിച്ച കേരളാ ഹൈക്കോടതി സംസ്ഥാന ആഭ്യന്തര വകുപ്പിനെ അതിരൂക്ഷമായി വിമര്‍ശിച്ചു. ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതിക്കൂട്ടിലായി. പെണ്‍വാണിഭ സംഘത്തിലെ പ്രധാന കണ്ണി ലതാനായരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവേ 2004 ഒക്ടോബര്‍ 6,9 തിയതികളില്‍ ജസ്റ്റിസ് ബസന്ത് പൊലീസിനുനേരെ പൊട്ടിത്തെറിച്ചു. "നഗ്നനേത്രങ്ങള്‍കൊണ്ട് പരിശോധിച്ചാല്‍ പരാതിയുടെ ഒന്നാംപേജ് രണ്ട്, മൂന്ന് പേജുകളില്‍നിന്ന് വ്യത്യസ്തമാണെന്ന് ഏതൊരാള്‍ക്കും മനസ്സിലാക്കാം''-കോടതി നിരീക്ഷിച്ചു. പെണ്‍കുട്ടിയുടെ പിതാവ് കോട്ടയം ജില്ലാ പൊലീസ് സുപ്രണ്ടിന് നല്‍കിയ പരാതിയെക്കുറിച്ചാണ് പരാമര്‍ശം. ഈ പരാതിയെത്തുടര്‍ന്നാണ് കേസന്വേഷണം ആരംഭിച്ചതെങ്കിലും ആദ്യഘട്ടത്തില്‍ അത് കേസ് ഡയറിയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. കോടതി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടപ്പോഴാണ് കൃത്രിമം വരുത്തി ഉള്‍പ്പെടുത്തിയത്. ഈ പരാതി പ്രഥമവിവര മൊഴിയുടെ ഭാഗമാക്കിയിരുന്നുമില്ല. ഇതില്‍ കോടതി അത്ഭുതം പ്രകടിപ്പിച്ചു. "ഇതില്‍ ഉന്നതരുടെ പേരുള്ളതിനാലാണോ?'' എന്ന് നിറഞ്ഞ ചേംബറില്‍ ജഡ്ജി ചോദ്യമെറിഞ്ഞപ്പോള്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ നിന്നുപരുങ്ങി.

ഹൈക്കോടതിയുടെ ചരിത്രത്തില്‍ ഉണ്ടാകാത്ത ഒരു നിര്‍ദേശവുംജസ്റ്റിസ് ബസന്ത് അന്നു നല്‍കി. പേജുകള്‍ ഇനിയും മാറാതിരിക്കാന്‍ എല്ലാ പേജുകളിലും ഹൈക്കോടതിയുടെ മുദ്ര പതിപ്പിക്കാനായിരുന്നു ആ നിര്‍ദേശം. കേസ് ഡയറിയില്‍ പേജ്നമ്പര്‍ പോലും ഇടാതിരുന്നതിനെ കോടതി കളിയാക്കി.

ശാരിക്ക് പ്രായപൂര്‍ത്തിയായെന്ന് സ്ഥാപിക്കാനുള്ള പൊലീസിന്റെ ശ്രമവും കോടതിയുടെ ഇടപെട്ടതിനാലാണ് പൊളിഞ്ഞത്. കേസ് ഡയറിയില്‍ പ്രായം 19 എന്നാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ ഇതിനാസ്പദമായ തെളിവ് കോടതിയില്‍ ഹാജരാക്കിയില്ല. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായെന്ന് പ്രോസിക്യൂട്ടര്‍ ആവര്‍ത്തിച്ച് വാദിച്ചപ്പോള്‍ ഏതു രേഖയുടെ അടിസ്ഥാനത്തിലാണിതെന്ന് കോടതി ചോദിച്ചു. പെണ്‍കുട്ടി പറഞ്ഞതു പ്രകാരമാണെന്നായിരുന്നു പ്രോസിക്യൂട്ടറുടെ മറുപടി. നാലുതവണ കോടതിആവശ്യപ്പെട്ടിട്ടും സ്കൂള്‍രേഖ പരിശോധിക്കാനുള്ള പ്രാഥമിക ചുമതല എന്തുകൊണ്ട് പൊലീസ് നിര്‍വഹിച്ചില്ലെന്ന് കോടതി അത്ഭുതപ്പെട്ടു. പിന്നീട് ഡിഐജി ശ്രീലേഖയുടെ നേതൃത്വത്തിലുള്ള പ്രത്യേകാന്വേഷണത്തിന്റെ പരിശോധനയില്‍ പ്രായം 17 ആണെന്ന് കണ്ടെത്തി. പീഡനത്തിനിരയായ പെണ്‍കുട്ടി മേജറാണെന്നു കാണിക്കാന്‍ വെപ്രാളപ്പെട്ട് കോടതി സമക്ഷം നാണംകെട്ട കേരളത്തിലെ ഏക ആഭ്യന്തരമന്ത്രി എന്ന റെക്കോഡ് ഉമ്മന്‍ചാണ്ടിക്കു സ്വന്തം.

പ്രതി പ്രവീണുമായി ശാരി സ്നേഹത്തിലായിരുന്നുവെന്നും 2004 സെപ്തംബര്‍ 14ന് വിവാഹക്കരാറുണ്ടാക്കിയെന്നും കേസ് ഡയറിയില്‍ കാണാം. പെണ്‍കുട്ടിക്ക് അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്നും വിവാഹം കഴിക്കാമെന്നും അതില്‍ പറയുന്നു. ഈ കരാറിനെക്കുറിച്ച് എന്തുകൊണ്ട് അന്വേഷിച്ചില്ലെന്ന് കോടതി ചോദിച്ചു. പ്രതിയെ ഭീഷണിപ്പെടുത്തി ഒപ്പിടുവിപ്പിച്ചതാണെന്നായിരുന്നു പ്രോസിക്യൂട്ടറുടെ മറുപടി. ആരാണ് ഭീഷണിപ്പെടുത്തിയതെന്നും എന്തിനാണ് ഭീഷണിയെന്നും കോടതി ചോദിച്ചു. ഇക്കാര്യത്തില്‍ പെണ്‍കുട്ടിയുടെ അഛന്റെ മൊഴിപോലും എന്തുകൊണ്ട് പൊലീസ് രേഖപ്പെടുത്തിയില്ലെന്ന് കോടതിചോദിച്ചപ്പോള്‍ പ്രോസിക്യൂട്ടര്‍ നിന്നു വിയര്‍ത്തു.

ഇത്രയും രൂക്ഷമായ ജൂഡീഷ്യറിയുടെ വിമര്‍ശനത്തിനുമുന്നില്‍ ഏതു മുഖ്യമന്ത്രിയും ചൂളും. ഏത് ഡിജിപിയും വിയര്‍ക്കും. പക്ഷേ അവര്‍ ചൂളിയില്ല; വിയര്‍ത്തില്ല. പകരം ഒരു സര്‍ക്കിള്‍ ഇന്‍സ്പെക്ടറെ സസ്പെന്റ്ചെയ്ത് 'നിയമത്തെ അതിന്റെ വഴിക്കുവിട്ടു'. പിന്നെയോ..... ഉമ്മന്‍ചാണ്ടിയുടെ വിലയിടിഞ്ഞപ്പോള്‍ മാധ്യമങ്ങള്‍ രക്ഷക്കെത്തി. കിളിരൂര്‍ കേസ് അട്ടിമറിക്കപ്പെടാതിരിക്കാന്‍ ഇടപെട്ട സിപിഐ എം നേതാക്കള്‍ക്കുനേരെ മാധ്യമങ്ങള്‍ ചെളിവാരിയെറിഞ്ഞു. നുണ പലവട്ടം ആവര്‍ത്തിച്ചാല്‍ സത്യമാകുമെന്ന തന്ത്രം അവര്‍ പുറത്തെടുത്തു.

കിളിരൂര്‍കേസില്‍ ഒഴിവാക്കപ്പെട്ട വിഐപിമാര്‍ രണ്ടല്ല, കൂടുതലുണ്ട്. പക്ഷേ ഒരേയൊരു വിവിഐപിയേ ഉള്ളൂ. അത് അന്നത്തെ മുഖ്യമന്ത്രി, ഇന്നത്തെ പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി മാത്രമാണ്. ശാരിയും മാതാപിതാക്കളും മൊഴിനല്‍കിയ ഒരു എംഎല്‍എയെയും മൊഴിയില്‍പെടാത്ത മറ്റൊരു എംഎല്‍എയെയും കൂട്ടി ഈ വിവിഐപി 2007ല്‍ എന്തിനാണ് നിയമസഭയില്‍ ബഹളംവെച്ചത്? ശാരിയെ ആശുപത്രിയില്‍ചെന്നുകണ്ടു എന്ന ഒരേയൊരു കുറ്റത്തിന് പി കെ ശ്രീമതി രാജിവെക്കണമെന്നാവശ്യപ്പെട്ട് ഉമ്മന്‍ചാണ്ടിയും കൂട്ടരും ഇറങ്ങിപ്പോയതിനെ എങ്ങിനെ വിശേഷിപ്പിക്കാം. എ കെ ആന്റണിയുടെ ഭാഷയില്‍ പറഞ്ഞാല്‍ ക്രൂരവും പൈശാചികവും.


ബന്ധപ്പെട്ട വാര്‍ത്തകള്‍















Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+