വിഎസിനെതിരെ നടപടി ആദ്യമോ?
കൊച്ചി : തന്നെ സിപിഎമ്മിന്റെ പൊളിറ്റ് ബ്യൂറോയിലേയ്ക്ക് തിരിച്ചെടുത്തതില്‍ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍.
അസുഖത്തെ തുടര്‍ന്ന് കളമശേരിയിലെ വസതിയില്‍ വിശ്രമിക്കുന്ന സിപിഎം നേതാവ് ഇ ബാലാനന്ദനെ സന്ദര്‍ശിക്കാനെത്തിയ വിഎസ് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
1986ല്‍ സിപിഎം പൊളിറ്റ് ബ്യൂറോയിലെത്തിയ ശേഷം ആദ്യമായാണ് നടപടിക്ക് വിധേയനാകുന്നതെന്ന് വിഎസ് പത്രക്കാരോട് വിശദീകരിച്ചു. ഇത് ശരിയായ കാര്യത്തിനായിരുന്നെന്നും അദ്ദേഹം തുടര്‍ന്നു പറഞ്ഞു.
എന്നാല്‍ വി എസിന്റെ ഈ അവകാശവാദം ശരിയല്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കേരളത്തിലെ സിപിഎമ്മിലെ ഗ്രൂപ്പു പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തതിന് വിഎസ് ഒന്നിലധികം തവണ നടപടിക്ക് വിധേയനായിട്ടുണ്ട്. പിബിയില്‍ നിന്നും ഒഴിവാക്കപ്പെടുന്നത് ആദ്യമായിരുന്നെങ്കിലും ശാസനയടക്കമുളള നടപടികള്‍ക്ക് വിഎസ് മുമ്പും വിധേയനായിട്ടുണ്ട്.
പാലക്കാട് സമ്മേളനത്തിലെ വെട്ടിനിരത്തലിനെക്കുറിച്ച് അന്വേഷിച്ച സിപിഎം പൊളിറ്റ് ബ്യൂറോ അന്ന് വിരുദ്ധ ചേരികളില്‍ നിന്ന അച്യുതാന്ദനെയും ബാലാനന്ദനെയും രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്. വൈര്യനിരാതന ബുദ്ധിയോടെ പ്രവര്‍ത്തിക്കുന്നയാള്‍ എന്നാണ് അന്ന് പിബി വിഎസിനെ വിശേഷിപ്പിച്ചത്.
ഏറ്റവും ഒടുവില്‍ എഡിബി പ്രശ്നത്തില്‍ പാര്‍ട്ടി മന്ത്രിമാര്‍ക്കെതിരെ പരസ്യവിമര്‍ശനം ഉന്നയിച്ചതിന് പരസ്യമായ ശാസനയ്ക്കും അദ്ദേഹം വിധേയനായി. സിപിഎം ഭരണഘടനയനുസരിച്ച് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെടുന്നതിന്റെ തൊട്ടുതാഴെയുളള ശിക്ഷയാണ് പരസ്യശാസന അഥവാ സെന്‍ഷറിംഗ്. വിഎസിനെ പരസ്യമായി താക്കീതു ചെയ്ത കാര്യം ആറായിരത്തിലധികം ലോക്കല്‍ കമ്മിറ്റികളിലും ഇരുപത്തയ്യായിരത്തിലേറെ ബ്രാഞ്ചു കമ്മിറ്റികളിലും സിപിഎം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പൊളിറ്റ് ബ്യൂറോയില്‍ നിന്നും ഒഴിവാക്കപ്പെട്ട ശേഷം കണ്ണൂരില്‍ നടന്ന പൊതുയോഗത്തില്‍ തന്റെ പേരില്‍ ആദ്യമായാണ് പാര്‍ട്ടി നടപടിയുണ്ടാകുന്നതെന്ന് പിണറായി വിജയന്‍ പ്രസംഗിച്ചിരുന്നു. ഇന്ത്യാ ചൈനാ യുദ്ധകാലത്ത് ജയിലില്‍ കിടന്ന് ഒ ജെ ജോസഫും വിഎസ് അച്യുതാനന്ദനും തമ്മിലുണ്ടായിരുന്ന രൂക്ഷമായ വൈരാഗ്യം ഇരുവര്‍ക്കും നേരെയുളള പാര്‍ട്ടി നടപടിയിലാണ് കലാശിച്ചത്.
അച്ചടക്കലംഘനത്തിന്റെ പേരില്‍ പണ്ടും പലപ്പോഴും വിഎസ് നടപടിക്ക് വിധേയനായിട്ടുണ്ടെന്നും എന്നാല്‍ തന്റെ പേരില്‍ ആദ്യമായാണ് നടപടിയെന്നും സൂചിപ്പിക്കുന്നതാണ് പിണറായിയുടെ പ്രസംഗം എന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. കര്‍ശനമായ പാര്‍ട്ടി വിലക്കു മറികടക്കാനുളള മടി കൊണ്ടാവാം വിഎസ് പിണറായിക്ക് മറുപടി പറയാന്‍ പോയില്ല.
എന്നാല്‍ പിബിയിലെത്തിയ ശേഷം തന്റെ പേരിലും ആദ്യമായാണ് നടപടി വരുന്നതെന്ന് ഊറ്റം കൊളളുന്ന വിഎസിനോട് പഴയ നടപടികളുടെ കാര്യം ആരും ചോദിച്ചില്ലെന്നേയുളളൂ.