കൊലക്കേസ്: മുന്‍ എംപിയ്ക്കു് വധശിക്ഷ ഭാര്യയ്ക്ക് ജീവപര്യന്തം
പട്‌ന: ജില്ലാ മജിസ്ട്രേട്ടിനെ കൊലപ്പെടുത്തിയ കേസില്‍ ജനതാദള്‍ (യു) നേതാവും മുന്‍ എം.പിയുമായ ആനന്ദ്‌മോഹനടക്കം മൂന്നു പേര്‍ക്ക് ബിഹാറിലെ വിചാരണക്കോടതി വധശിക്ഷ വിധിച്ചു. ഭാര്യ ലൗലി ആനന്ദിന് ജീവപര്യന്തം തടവുശിക്ഷയും വിധിച്ചിട്ടുണ്ട്.
രാജ്യത്ത് ഒരു മുന്‍ എം.പി ക്ക് കോടതി വധശിക്ഷ വിധിക്കുന്നത് ഇതാദ്യമായാണ്. ഗോപാല്‍ഗഞ്ച് ജില്ലാ മജിസ്ട്രേട്ടായിരുന്ന ജി.കൃഷ്ണയ്യയെ 13 കൊല്ലംമുമ്പ് ജനക്കൂട്ടം മര്‍ദിച്ചവശനാക്കുകയും പിന്നീട് വെടിവെച്ചു കൊല്ലുകയും ചെയ്ത കേസിലാണ് വിധി.
ലൗലി ആനന്ദ് ഉള്‍പ്പെടെ നാലുപേര്‍ക്കാണ് ജീവപര്യന്തം തടവ് വിധിച്ചിട്ടുള്ളത്. ലൗലിയും മുന്‍ എം.പിയാണ്. അഡീഷണല്‍ സെഷന്‍സ് ജഡ്ജി രാമകൃഷ്ണ റായിയാണ് വിധി പ്രഖ്യാപിച്ചത്.
മുന്‍ എംഎല്‍എയും ആര്‍ജെഡി നേതാവുമായ അക്‌ലഖ് അഹമ്മദ്, അരുണ്‍കുമാര്‍ എന്നിവര്‍ക്കാണ് ആനന്ദ്‌മോഹനെക്കൂടാതെ വധശിക്ഷ ലഭിച്ചത്. ജനതാദളി (യു) ന്റെ സിറ്റിങ് എംഎല്‍എ വിജയ്‌കുമാര്‍ ശുക്ല, ശശിശേഖര്‍, ഹരേന്ദ്രകുമാര്‍ എന്നീ പ്രതികള്‍ക്ക് ജീവപര്യന്തം തടവുശിക്ഷ കിട്ടി.
ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി തിങ്കളാഴ്ച കണ്ടെത്തിയിരുന്നു. കുറ്റപത്രത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട മറ്റ് 29
പേരെ വെറുതെ വിട്ടിട്ടുണ്ട്.
1994 ഡിസംബര്‍ അഞ്ചിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബിഹാര്‍ പീപ്പിള്‍സ് പാര്‍ട്ടി നേതാവ് ഛോദന്‍ ശുക്ലയുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്രയ്ക്കിടെ ജനക്കൂട്ടം കൃഷ്ണയ്യയെ കാറില്‍നിന്ന് വലിച്ചിറക്കി പൊതിരെ തല്ലുകയും തുടര്‍ന്ന് വെടിവെച്ചു കൊല്ലുകയുമാണുണ്ടായത്.
ജനക്കൂട്ടത്തെ അക്രമത്തിനു പ്രേരിപ്പിച്ചുവെന്നാണ് ആനന്ദ്‌മോഹനും മറ്റുമെതിരായ കേസ്. അക്കാലത്ത് ബിപിപി. നേതാവായിരുന്നു ആനന്ദ്‌മോഹന്‍.
അധോലോക കുറ്റവാളിയായിരുന്ന ഛോദന്‍ ശുക്ലയെ ചിലര്‍ വെടിവെച്ചുകൊല്ലുകയായിരുന്നു. ഇതില്‍ രോഷംപൂണ്ടാണ് ഇയാളുടെ കൂട്ടാളികള്‍ ജില്ലാ മജിസ്ട്രേട്ടിനെ ആക്രമിച്ചത്.
ഛോദന്റെ സഹോദരനാണ് ജീവപര്യന്തം തടവുശിക്ഷ ലഭിച്ച രാജീവ്‌കുമാര്‍ ശുക്ല. സഹോദരന്റെ മൃതദേഹത്തിനൊപ്പം വിലാപയാത്രയുടെ മുന്‍ഭാഗത്തായിരുന്നു താനെന്നും അക്രമം നടത്തിയത് പിന്നിലെ ജനക്കൂട്ടമാണെന്നും രാജീവ്‌കുമാര്‍ ബുധനാഴ്ച വിധികേട്ടശേഷം പറഞ്ഞു. കൃഷ്ണയ്യയെ കൊന്നത് ആരാണെന്നു തനിക്കറിയില്ലെന്നും രാജീവ്‌കുമാര്‍ പറഞ്ഞു.












Click it and Unblock the Notifications