ജോസഫിന്റെ മോഹങ്ങള്‍ പൊലിയുന്നു
ചെന്നൈ: കേരള കോണ്‍ഗ്രസ് (ജോസഫ്) നേതാവ് പി.ജെ. ജോസഫിനെതിരായ കേസില്‍ ചെന്നൈ പോലീസ് നടത്തുന്ന അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് ഇനിയും ആഴ്ചകള്‍ വൈകും. ഇതോടെ കുറ്റവിമുക്തനായി വീണ്ടും മന്ത്രിസ്ഥാനത്തെത്താമെന്ന ജോസഫിന്റെ കണക്കുകൂട്ടലുകള്‍ പൊലിഞ്ഞു. പകരം മന്ത്രിയെ കണ്ടെത്തേണ്ടി വരുന്നതോടെ ജോസഫ് ഗ്രൂപ്പില്‍ ചേരിതിരിഞ്ഞുള്ള പോരാട്ടം ശക്തമാവും.
കോടതി ഉത്തരവനുസരിച്ച് അന്വേഷണ റിപ്പോര്‍ട്ട് നല്‍കേണ്ട അവസാന ദിവസം ശനിയാഴ്ചയായിരുന്നു. അന്വേഷണ റിപ്പോര്‍ട്ട് ഒരു മാസത്തിനകം സമര്‍പ്പിക്കണമെന്ന് മദ്രാസ് ഹൈക്കോടതി സപ്തംബര്‍ ഏഴിനാണ് ചെന്നൈ പൊലീസിന് നിര്‍ദേശം നല്‍കിയത്. എന്നാല്‍ ഉത്തരവ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക്‌ലഭിച്ചത് സപ്തംബര്‍ 13ന് മാത്രമായിരുന്നു. അന്വേഷണം പൂര്‍ത്തിയാക്കാന്‍ കോടതിയോട് കൂടുതല്‍ സമയം ആവശ്യപ്പെട്ടേക്കുമെന്നാണ് സൂചന.
പി.ജെ. ജോസഫ് തന്നോട് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് ചെന്നൈ സ്വദേശിയായ ലക്ഷ്മി ഗോപകുമാര്‍ കിങ്ങ്‌ഫിഷര്‍ എയര്‍ലൈന്‍സിന് പരാതി നല്‍കിയിരുന്നു. ഈ രേഖ ഇനിയും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറാന്‍ കിങ്ങ്‌ഫിഷര്‍ അധികൃതര്‍ തയ്യാറായിട്ടില്ല. പലതവണ ആശ്യപ്പെട്ടിട്ടും രേഖയുടെ കാര്യത്തില്‍ മറുപടിയൊന്നും ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് അധികൃതര്‍ പറയുന്നത്.
ജോസഫിന് വീണ്ടും മന്ത്രിയാകാന്‍ കഴിയുന്ന സാഹചര്യം ഉടന്‍ ഉരുത്തിരിയുന്നില്ലെങ്കില്‍ പകരം മന്ത്രിയെ കണ്ടെത്തേണ്ടിവരും. മോന്‍സി ജോസഫിനും വി.കെ.സുരേന്ദ്രന്‍ പിള്ളയ്ക്കുമാണ് സാധ്യതയുള്ളത്. ഇരുവര്‍ക്കും വേണ്ടി ശക്തമായ വടംവലി തന്നെ നടക്കുന്നുണ്ട്. പകരം മന്ത്രിയെ കണ്ടെത്തുന്നത് ജോസഫ് ഗ്രൂപ്പിനെ ഉള്‍പാര്‍ട്ടി പോരിലേക്ക് നയിക്കും. 'വളരുന്തോറും പിളരുകയും പിളരുന്തോറും വളരുകയും ചെയ്യുന്ന' കേരള കോണ്‍ഗ്രസുകളുടെ ചരിത്രം നോക്കുമ്പോള്‍ ഇത്തരമൊരു വടം വലി ജോസഫ് ഗ്രൂപ്പിനെ പുതിയൊരു പിളര്‍പ്പിലേക്ക് തന്നെ നയിച്ചാലും അത്ഭുതമില്ല.