കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പന്ന്യന്‍ രവീന്ദ്രന്‍ പശ്ചാത്തപിക്കുന്നു!

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം : മൂന്നാര്‍ ദൗത്യത്തെ താന്‍ എതിര്‍ക്കുകയും മുഖ്യമന്ത്രിയെ പരസ്യമായി വിമര്‍ശിക്കുകയും ചെയ്തത് പാര്‍ട്ടിയിലെ ചിലര്‍ തെറ്റിദ്ധരിപ്പിച്ചതിനെ തുടര്‍ന്നാണെന്ന് പന്ന്യന്‍ രവീന്ദ്രന്‍ എം പി.

സിപിഐ സെക്രട്ടേറിയറ്റ് യോഗത്തിലാണ് പന്ന്യന്‍ തന്റെ നിലപാട് തിരുത്തിയത്. കെ ഇ ഇസ്മായിലടക്കമുളളവര്‍ മൂന്നാര്‍ മെര്‍ക്കിസ്റ്റണ്‍ വിവാദങ്ങളില്‍ സ്വീകരിച്ച നടപടിയെയും പന്ന്യന്‍ രൂക്ഷമായി വിമര്‍ശിച്ചു. കടുത്ത നിലപാട് സ്വീകരിച്ച തന്റെ സുഹൃത്തുക്കളുടെ പ്രേരണയിലാണ് മുഖ്യമന്ത്രിയെയും ദൗത്യസംഘത്തലവനെയും താനും വിമര്‍ശിച്ചതെന്നും അതു തെറ്റായിപ്പോയെന്നും പന്ന്യന്‍ ഏറ്റു പറഞ്ഞു.

മൂന്നാര്‍ മെര്‍ക്കിസ്റ്റര്‍ വിഷയങ്ങളില്‍ സിപിഐ സ്വീകരിച്ച നിലപാടിനെ പാര്‍ട്ടി സമ്മേളനങ്ങളില്‍ അണികള്‍ രൂക്ഷമായി വിമര്‍ശിക്കുന്നു. പാര്‍ട്ടി നേതാക്കളെയും മന്ത്രിമാരെയും കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്ന സമ്മേളനങ്ങള്‍, നേതാക്കളുടെ എടുത്തു ചാട്ടത്തിലൂടെ പാര്‍ട്ടിയുടെ യശസ് കെട്ടുപോയെന്നും ആരോപിക്കുന്നു.

മൂന്നാര്‍ ദൗത്യസംഘത്തെക്കുറിച്ച് കോട്ടിട്ടയാളും അതിനു മുകളിലുളളയാളും സമാധാനം പറയേണ്ടി വരും എന്ന പന്ന്യന്‍ ഭീഷണി ഏറെ വിമര്‍ശനം ക്ഷണിച്ചുവരുത്തിയിരുന്നു. ദൗത്യസംഘത്തിന്റെ അന്നത്തെ തലവന്‍ സുരേഷ് കുമാറിനെയും മുഖ്യമന്ത്രിയെയുമാണ് താന്‍ ഉദ്ദേശിച്ചതെന്നും മനോരമ ടെലിവിഷന് നല്‍കിയ അഭിമുഖത്തില്‍ പന്ന്യന്‍ രവീന്ദ്രന്‍ വെളിപ്പെടുത്തി. ചില സ്ഥാനങ്ങളില്‍ എത്തിയാല്‍ എന്തും പറയാമെന്ന് കരുതരുത് എന്ന് മുഖ്യമന്ത്രിക്ക് മുന്നറിയിപ്പ് നല്‍കാനും പന്ന്യന്‍ മുതിര്‍ന്നിരുന്നു.

സിപിഐ ഓഫീസ് പൊളിക്കാന്‍ പോകുന്നു എന്ന് ചിലര്‍ തന്നെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നെന്നാണ് പന്ന്യന്റെ വിലാപം. ഈ ചതിയില്‍ പെട്ടുപോയാണ് താന്‍ അതിരുവിട്ട വിമര്‍ശനം നടത്തിയതെന്നാണ് പന്ന്യന്റെ ഇപ്പോഴത്തെ നിലപാട്.

മെര്‍ക്കിസ്റ്റണ്‍ എസ്റ്റേറ്റ് വിവാദത്തില്‍ പാര്‍ട്ടി സെക്രട്ടറി മാത്രം പ്രതികരിച്ചാല്‍ മതിയെന്ന് നാഷണല്‍ എക്സിക്യൂട്ടീവ് തീരുമാനിച്ചതിനു പിന്നാലെ എന്തടിസ്ഥാനത്തിലാണ് കെ ഇ ഇസ്മായില്‍ ആലപ്പുഴയില്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ചതെന്നും പന്ന്യന്‍ ചോദിച്ചു. മെര്‍ക്കിസ്റ്റണ്‍ വിവാദത്തില്‍ യഥാര്‍ത്ഥ പ്രതി വി എസ് അച്യുതാനന്ദനായിരുന്നുവെന്നാണ് ഇസ്മായില്‍ ആലപ്പുഴയില്‍ തട്ടിവിട്ടത്. ഇതിനെതിരെ പാര്‍ട്ടിയില്‍ തന്നെ വിമര്‍ശനമുണ്ടാവുകയും ഇസ്മായിലിനെക്കൊണ്ട് പിറ്റേന്ന് തിരുത്തല്‍ പ്രസ്താവന കൊടുപ്പിക്കുകയും ചെയ്തു.

പാര്‍ട്ടിയില്‍ കെ ഇ ഇസ്മായില്‍ പിടിമുറുക്കുന്നതില്‍ പ്രതിഷേധമുളളവരുടെ ശബ്ദമാണ് പന്ന്യന്‍ പ്രകടിപ്പിച്ചത്. വരുന്ന സംസ്ഥാന സമ്മേളനത്തില്‍ ഇസ്മായിലിലെ പാര്‍ട്ടി സെക്രട്ടറിയാക്കാന്‍ ഒരു വിഭാഗം കിണഞ്ഞു ശ്രമിക്കുന്നുണ്ട്. പാര്‍ട്ടി അസിസ്റ്റന്റ് സെക്രട്ടറിയായിരുന്ന പന്ന്യന്‍ രവീന്ദ്രന്‍ എം പിയായി തിരഞ്ഞെടുക്കപ്പെട്ട ഒഴിവിലാണ് ഇസ്മായില്‍ അസിസ്റ്റന്റ് സെക്രട്ടറിയായത്.

എന്നാല്‍ ഇസ്മായിലിന് രാജ്യസഭാ എം പി സ്ഥാനം കിട്ടിയപ്പോള്‍ പാര്‍ട്ടിയിലെ പതിവനുസരിച്ച് ആ സ്ഥാനം അദ്ദേഹം ഒഴിയേണ്ടതായിരുന്നു. എന്നാല്‍ സിപിഐയില്‍ രൂപപ്പെടുന്ന പുതിയ അധികാരസമവാക്യത്തിലെ താക്കോല്‍ സ്ഥാനം കൈയടക്കിയ ഇസ്മായില്‍ പന്ന്യന്‍ രവീന്ദ്രന്‍ അടക്കമുളളവരെ ഒതുക്കാനുളള ശ്രമത്തിലാണത്രേ!

എം പി സ്ഥാനത്തിന്റെ കാലാവധി കഴിഞ്ഞ് പന്ന്യന്‍ സംസ്ഥാന രാഷ്ട്രീയത്തിലേയ്ക്ക് മടങ്ങി വരുമ്പോള്‍ അദ്ദേഹത്തിന് പദവികളൊന്നും ഉണ്ടാകാനിടയില്ല. ഇസ്മായിലും സംഘവും പാര്‍ട്ടിയുടെ നിര്‍ണായകസ്ഥാനങ്ങളില്‍ പിടിമുറുക്കുന്നത് സിപിഐയ്ക്ക് മൊത്തത്തില്‍ ദോഷം ചെയ്യുമെന്ന ഭീതിയും പന്ന്യനെ അനുകൂലിക്കുന്നവര്‍ക്കുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X