ജയലളിതയ്ക്ക് വധഭീഷണി, സുരക്ഷാസന്നാഹം ശക്തമാക്കി
ചെന്നൈ: തന്റെ വസതിയില്‍ അജ്ഞാതന്‍ അതിക്രമിച്ചു കടന്നതിന്റെ പശ്ചാത്തലത്തില്‍ ജീവന് സംരക്ഷണംതേടി കോടതിയെ സമീപിക്കുമെന്ന് അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി ജയലളിത. രാഷ്ട്രപതി, പ്രധാനമന്ത്രി, കേന്ദ്ര ആഭ്യന്തരമന്ത്രി എന്നിവര്‍ക്കു പരാതി നല്‍കും.
വീട്ടില്‍ യുവാവ് അതിക്രമിച്ച് കയറിയ സംഭവത്തെ തുടര്‍ന്ന് ജയലളിതയുടെ സുരക്ഷാസന്നാഹം ശക്തമാക്കിയിട്ടുണ്ട്. മൂന്ന് ഇന്‍സ്‌പെക്ടര്‍മാര്‍, മൂന്ന് സബ്‌ഇന്‍സ്‌പെക്ടര്‍മാര്‍ 27പോലീസുകാര്‍ എന്നിവരെയാണ് നിയോഗിച്ചിട്ടുള്ളത്. സെഡ് പ്ലസ് സുരക്ഷയ്ക്ക് പുറമെയാണിത്. പോലീസ് 24മണിക്കൂറും ഷിഫ്റ്റ് അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കും.
തന്റെ ജീവന്‍ അപകടത്തിലാക്കാന്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം.കരുണാനിധിയുടെ പുത്രനും പൊതുഭരണ മന്ത്രിയുമായ എം.കെ സ്റ്റാലിന്‍ ശ്രമിക്കുകയാണെന്നും ജയലളിത ആരോപിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം തന്റെ വസതിയില്‍ ഒരാള്‍ അതിക്രമിച്ചു കയറിയ സംഭവം ഒറ്റപ്പെട്ടതല്ല. തനിക്കു ലഭിച്ച 'രഹസ്യ വിവരങ്ങള്‍ വച്ചു നോക്കുമ്പോള്‍ ഇതു നിസാരമായി കാണാനാവില്ലെന്നും ജയലളിത പറഞ്ഞു
അതിക്രമിച്ചു കയറിയ വ്യക്‌തി അണ്ണാ ഡിഎംകെ അനുഭാവിയാണെന്നും ജോലി തേടിയാണ് എത്തിയതെന്നുമുള്ള മന്ത്രി ആര്‍ക്കാട്ട് വീരസ്വാമിയുടെ അവകാശവാദം അവര്‍ നിഷേധിച്ചു. തനിക്കുള്ള സെഡ് കാറ്റഗറി സംരക്ഷണം കടലാസില്‍ മാത്രമാണ്. എല്‍ടിടിഇയുടെ ഭീഷണിയെ തുടര്‍ന്നാണ് കേന്ദ്രം തനിക്ക് സെഡ് കാറ്റഗറി സംരക്ഷണം നല്‍കിയിരുന്നത്.
എന്നാല്‍, 2006ല്‍ ഡിഎംകെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ഇത് എടുത്തുകളഞ്ഞു. എന്‍എസ്ജി കമാന്‍ഡോകള്‍ യാത്രാവേളയില്‍ മാത്രമാണ് സംരക്ഷണം നല്‍കുന്നതെന്നതിനാല്‍ സംസ്ഥാന പൊലീസാണ് സെഡ് കാറ്റഗറി സംരംക്ഷണം നല്‍കേണ്ടത്. വെറും മൂന്നു പൊലീസുകാര്‍ മാത്രമാണ് ഇപ്പോഴുള്ളതെന്നും അവര്‍ ബുധനാഴ്ച അറിയിച്ചിരുന്നു.
ജയലളിതയ്ക്കു നല്‍കേണ്ട സുരക്ഷയില്‍ വീഴ്ചയുണ്ടായതിനെച്ചൊല്ലി തമിഴ്‌നാട് നിയമസഭയില്‍ ബുധനാഴ്ച ബഹളമുണ്ടായി. ആരോപണ പ്രത്യാരോപണങ്ങള്‍ കയ്യാങ്കളിയോളമെത്തിയപ്പോള്‍ എ.ഐ.എ.ഡി.എം.കെ. അംഗങ്ങളെ സ്പീക്കര്‍ സഭയില്‍ നിന്നു പുറത്താക്കി.












Click it and Unblock the Notifications