കോയമ്പത്തൂര്‍ സ്‌ഫോടനം: 31 പേര്‍ക്ക് ജീവപര്യന്തം
കോയമ്പത്തൂര്‍: 1998ല്‍ കോയന്പത്തൂരിലുണ്ടായ സ്ഫോടനപരമ്പര കേസില്‍ അല്‍-ഉമ്മ സ്ഥാപകന്‍ എസ്.എ ബാഷ, മകന്‍ സിദ്ധിഖ് അലി, സഹോദരന്‍ നവാബ് ഖാന്‍ എന്നിവരടക്കം 31 പേര്‍ക്ക് പ്രത്യേക കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു.
18 പേര്‍ക്ക് ഇരട്ട ജീവപര്യന്തവും 11 പേര്‍ക്ക് ഒറ്റ ജീവപര്യന്തവുമാണ് ലഭിച്ചിരിക്കുന്നത്. ഒരാള്‍ക്കു നാലും മറ്റൊരാള്‍ക്കു മൂന്നും ജീവപര്യന്തങ്ങള്‍ വിധിച്ചിട്ടുണ്ട്.
ജീവപര്യന്തത്തിനു പുറമെ ചില പ്രതികള്‍ക്കു വിവിധ വകുപ്പുകള്‍ പ്രകാരം 138 വര്‍ഷം വരെ തടവു വിധിച്ചിട്ടുണ്ട്. എന്നാല്‍ ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി. ആത്മഹത്യാ സ്കാഡ്വില്‍ അംഗങ്ങളായിരുന്ന മൂന്നു പേരെയും മറ്റൊരാളെയും 10 വര്‍ഷത്തെ കഠിനതടവിന് ജഡ്ജി കെ.ഉത്തിരപതി വിധിച്ചു.
കുറ്റകരമായ ഗുഢാലോചനയടക്കം അതീവ ഗുരുതരകുറ്റങ്ങള്‍ തെളിയിക്കപ്പെട്ട 35 പേരുടെ ശിക്ഷയാണ് ഇനി പറയാനുള്ളത്. ഇതില്‍ മലയാളിയായ നെല്ലിശേരി ബഷീറും ഉള്‍പ്പെടുന്നു. ഇതിനായി വ്യാഴാഴ്ച കോടതി വീണ്ടും ചേരും.
അല്‍ ഉമ്മ പ്രചാരണ വിഭാഗം സെക്രട്ടറി അബ്ദുല്‍ ഒസീറിന് നാലു ജീവപര്യന്തങ്ങളും 138 വര്‍ഷം തടവുമാണ് ശിക്ഷ. ജനറല്‍ സെക്രട്ടറി മുഹമ്മദ് അന്‍സാരിക്ക് ഇരട്ട ജീവപര്യന്തവും വൈസ് പ്രസിഡന്റ് താജുദ്ദീന് ഒറ്റ ജീവപര്യന്തവും വിധിച്ചു.
അതീവ ഗുരുതരമായ 23 കുറ്റങ്ങള്‍ തെളിയിക്കപ്പെട്ടതായി കോടതി കണ്ടെത്തിയ സിദ്ധിഖ് അലിയും ഇരട്ട ജീവപര്യന്തം ലഭിച്ചവരില്‍ പെടുന്നു. ബാഷയുടെ സഹോദരനും അല്‍-ഉമ്മ ഡപ്യൂട്ടി ജനറല്‍ സെക്രട്ടറിയുമായ നവാബ് ഖാനെ ഒറ്റ ജീവപര്യന്തത്തിനാണ് ശിക്ഷിച്ചത്.
കേസില്‍ ഇതേവരെ 131 പേരുടെ വിധി പ്രഖ്യാപിച്ചിട്ടുണ്ട്. 1998 ഫെബ്രുവരി 14 മുതല്‍ 17 വരെയായിരുന്നു സ്ഫോടനങ്ങള്‍. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് അന്നത്തെ ബിജെപി പ്രസിഡന്റ് എല്‍.കെ അഡ്വാനി നഗരത്തില്‍ എത്തുന്നതിനു തൊട്ടുമുന്‍പായിരുന്നു ആദ്യ സ്ഫോടനം. ദുരന്തത്തില്‍ 59 പേര്‍ മരിക്കുകയും ഇരുനൂറിലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.