കിളിരൂര്‍ പീഡനം: മുഖ്യമന്ത്രിയുടെ ആവശ്യം കേന്ദ്രം തള്ളി
കൊച്ചി: കിളിരൂര്‍ സ്‌ത്രീപീഡനക്കേസില്‍ സിബിഐയുടെ ഡിഐജി തലത്തില്‍ പുനര്‍അന്വേഷണം നടത്തണമെന്ന മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ ആവശ്യം കേന്ദ്രം അംഗീകരിച്ചില്ല.
കൂടതല്‍ അന്വേഷണം നടത്തി സിബിഐ രണ്ടാമത് നല്‍കിയ കുറ്റപത്രം ചീഫ് ജൂഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി സ്വീകരിച്ച് നടപടികള്‍ തുടങ്ങിയതിനാല്‍ ഈ ആവശ്യത്തിന് പ്രസക്തിയില്ലെന്നാണ് സിബിഐ മേധാവിയുടെ പക്ഷം.
സിബിഐയുടെ ഭാഗത്തുനിന്നുള്ള സാക്ഷികൂടിയാണ് മുഖ്യമന്ത്രി. പ്രതിപക്ഷനേതാവായിരുന്നപ്പോള്‍ അദ്ദേഹം ഈ കേസില്‍ സിബിഐ ഉള്‍പ്പെടെയുള്ള അധികൃതര്‍ക്ക് നിവേദനങ്ങള്‍ നല്‍കിയിരുന്നു.
കേസിലെ ഒന്നാംപ്രതി ഓമനക്കുട്ടിയും മറ്റു പ്രതികളായ ബിനു, പ്രശാന്ത്, സോമനാഥ് എന്നിവരും തിങ്കളാഴ്‌ച ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരായി ജാമ്യമെടുത്തു. ലതാനായര്‍, പ്രവീണ്‍ എന്നീ പ്രതികള്‍ തിങ്കളാഴ്‌ച കോടതിയില്‍ ഹാജരായില്ല.
കേസ് രണ്ടാഴ്‌ചകഴിഞ്ഞ് പരിഗണിയ്‌ക്കും. ശാരിയുെട മരണകാരണം സിബിഐ നിഷ്‌പക്ഷമായി അന്വേഷിച്ചില്ലെന്നാണ് അച്ഛന്‍ സുരേന്ദ്രന്‍ ഹര്‍ജിയില്‍ ആരോപിച്ചത്. കേസ് വീണ്ടും പരിഗണിയ്‌ക്കുമ്പോള്‍ കോടതി ഈ ഹര്‍ജിയും പരിഗണിയ്‌ക്കും.
കിളിരൂരിലെ ശാരി എന്ന യുവതിയെ പ്രതികള്‍ തട്ടിക്കൊണ്ടുപോയി പലയിടങ്ങളിലായി പാര്‍പ്പിച്ചു പീഡിപ്പിച്ചു. പീഡനത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട യുവതി കുടലില്‍ പഴുപ്പും അണുബാധയുമേറ്റ് 2004 നവംബര്‍ 13ന് കോട്ടയത്ത് വെച്ച് മരിയ്‌ക്കുകയായിരുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍