ലക്ഷ്മിയ്ക്ക് രണ്ടുമാസത്തിനുള്ളില്‍ നടക്കാന്‍ കഴിയുമെന്ന് ഡോക്ടര്‍
ബാംഗ്ലൂര്‍: വൈകല്യങ്ങളില്‍ നിന്നും മോചനം നേടിയ ലക്ഷ്‌മിയെ തീവ്രപരിചരണ വിഭാഗത്തില്‍ നിന്നും ജനറല്‍ വാര്‍ഡിലേയ്ക്ക് മാറ്റി. കഴിഞ്ഞ ബുധനാഴ്‌ച നടന്ന ശസ്‌ത്രക്രിയയ്‌ക്കുശേഷം പ്രത്യേക നിരീക്ഷണത്തിലായിരുന്ന ലക്ഷ്‌മിയെ ചൊവ്വാഴ്‌ചയാണ് ഐസിയുവിന് പുറത്ത് കൊണ്ടുവന്നത്.
അമ്മ പൂനമാണ് ലക്ഷ്‌മിയെ പുറത്തേയ്‌ക്ക് കൊണ്ടുവന്നത്. മാധ്യമപ്രവര്‍ത്തകര്‍ക്ക് ഫോട്ടോയെടുക്കാനായി പിതാവ് ശംഭു ലക്ഷ്‌മിയെ മടിയിലിരുത്തി. മാധ്യമപ്രവര്‍ത്തകരുടെ തിരക്കും ബഹളവും ക്യാമറകളുടെ വെളിച്ചവും എല്ലാമായപ്പോള്‍ പുഞ്ചിരിച്ചുകൊണ്ടു പുറത്തേയ്‌ക്കു വന്ന ലക്ഷ്‌മി കരയാന്‍ തുടങ്ങി.
ലക്ഷ്‌മിയുടെ ശരീരത്തില്‍ ഘടിപ്പിച്ചിരുന്ന നിരീക്ഷണ ഉപകരണങ്ങളെല്ലാം നീക്കം ചെയ്‌തിട്ടുണ്ട്. ഇപ്പോഴും ഇതൊക്കെ യാഥാര്‍ത്ഥ്യമാണോ എന്നറിയാന്‍ കഴിയാത്ത അവസ്ഥയിലാണ് അച്ഛന്‍ ശംഭുവും അമ്മ പൂനവും. ലക്ഷമിയുടെ കാലുകളില്‍ ഇപ്പോഴും പ്ലാസ്റ്റിക് ആവരണമുണ്ട്. ശസ്‌ത്രക്രിയയ്‌ക്കായി ശരീരത്തിലുണ്ടാക്കിയ മുറിവുകളും പൂര്‍ണ്ണമായും ഉണങ്ങിയിട്ടില്ല.
സ്‌പര്‍ശ് ആശുപത്രിയിലെ 36 ഡോക്ടര്‍മാര്‍ ചേര്‍ന്ന് 27 മണിക്കൂര്‍ തുടര്‍ച്ചയായി നടത്തിയശസ്‌ത്രക്രിയയിലൂടെയാണ് ലക്ഷ്‌മിയ്‌ക്ക് വൈകല്യത്തെ മറികടക്കാന്‍ കഴിഞ്ഞത്. ഡോക്ടര്‍മാരുടെ കൂട്ടായ്‌മയുടെ വിജയമാണിതെന്നും കുട്ടിയുടെ അവസ്ഥയില്‍ സൂക്ഷ്‌മ നീരീക്ഷണം തുടരേണ്ടതുണ്ടെന്നും. മരുന്നുകളോട് ലക്ഷ്‌മിയുടെ ശരീരം വേഗത്തില്‍ പ്രതികരിയ്‌ക്കുന്നുണ്ടെന്നും ശസ്‌ത്രക്രിയ്‌ക്ക് നേതൃത്വം നല്‍കിയ ഡോക്ടര്‍ ശരണ്‍ പാട്ടീല്‍ അറിയിച്ചു.
30 ലക്ഷം രൂപയോളം ചെലവുവരുന്ന ശസ്‌ത്രക്രിയ പൂര്‍ണ്ണമായും സൗജന്യമായാണ് നടത്തിയിരിക്കുന്നത്. രണ്ടുമാസം കൊണ്ട് ലക്ഷ്മിയ്ക്കും കുടുംബത്തിനും വീട്ടിലേയ്ക്ക് തിരിച്ചുപോകാന്‍ കഴിയുമെന്നാണ് ഡോക്ടര്‍ പറയുന്നത്.
ജനറല്‍ വാര്‍ഡില്‍ അണുബാധയ്ക്കുള്ള സാധ്യത കൂടുതലായതിനാല്‍ ലക്ഷ്മിയുടെ നീരീക്ഷണത്തിന് മാത്രമായി ഒരു ഡോക്ടറെ ചുമതലപ്പെടുത്തും. നടക്കാന്‍ പരിശീലനം നല്‍കുന്നതിന്‍റെ ഭാഗമായുള്ള ഫിസിയോതെറാപ്പി ഉടന്‍ ആരംഭിയ്ക്കും. രണ്ടുമാസം കൊണ്ട് നടന്നു തുടങ്ങാമെങ്കിലും ആറുമാസം കൊണ്ടേ ലക്ഷ്മിയ്ക് പരസഹായമില്ലാതെ നടക്കാന്‍ കഴിയുകയുള്ളവെന്നും ഡോക്ടര്‍ അറിയിച്ചു.