ഇന്ദുലേഖയെ കിട്ടിയില്ലെങ്കില്‍.............
കോണ്‍ഗ്രസും ജനതാദളും തമ്മില്‍ സഖ്യമുണ്ടാക്കി സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശ്രമം സജീവമായി. കേന്ദ്ര മന്ത്രി എം വി രാജശേഖരന്‍ സമവായ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാവുമെന്നായിരുന്നു പ്രചരണം. ദേവഗൗഡയുടെ സൂത്രങ്ങളില്‍ കുടുങ്ങേണ്ടെന്ന് തീരുമാനിച്ച കോണ്‍ഗ്രസ് ഒക്ടോബര്‍ 24 ആയപ്പോഴേയ്ക്കും സഖ്യശ്രമങ്ങളില്‍ നിന്നും പിന്മാറി.
സര്‍ക്കാരുണ്ടാക്കാന്‍ ബിജെപിയ്ക്ക് പിന്തുണ നല്‍കാന്‍ ഒക്ടോബര്‍ 27ന് ജനതാദള്‍ വീണ്ടും തീരുമാനിച്ചു. ആഭ്യന്തര മന്ത്രി എം പി പ്രകാശിനെ മുഖ്യമന്ത്രിയാവാന്‍ അനുവദിച്ചാല്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കാമെന്ന കുമാരസ്വാമി പ്രസ്താവനയിറക്കിയതും ഈ ദിവസം തന്നെയായിരുന്നു.
ഇരുകക്ഷികളും ചേര്‍ന്നുളള മന്ത്രിസഭയുടെ ഘടനയെക്കുറിച്ചുളള ചര്‍ച്ചയും അന്നു തന്നെ തുടങ്ങി. ആഭ്യന്തരം ബിജെപിയ്ക്കും ധനം ദളിനുമാണെന്ന് ഒക്ടോബര്‍ 29ന് ധാരണയായി. പക്ഷേ അന്നു തന്നെ മറ്റൊരു തര്‍ക്കം ഉടലെടുത്തു.
ഉപമുഖ്യമന്ത്രി പദം തന്റെ അടുത്ത പുത്രനായ എച്ച് ഡി രേവണ്ണയ്ക്കു നല്‍കണമെന്ന് ദേവഗൗഡ ആഗ്രഹിച്ചു. ദള്‍ എംഎല്‍എമാരുടെ പിന്തുണ കുമാരസ്വാമിക്കായിരുന്നു.
ഒക്ടോബര്‍ 30ന് യെദിയൂരപ്പയെ ദള്‍ ബിജെപി സഖ്യകക്ഷിയുടെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു. 24 മണിക്കൂറിനകം തങ്ങളെ മന്ത്രിസഭയുണ്ടാക്കാന്‍ ക്ഷണിക്കണമെന്ന് ബിജെപി ഗവര്‍ണര്‍ക്ക് അന്ത്യശാസനം നല്‍കി.
ഒക്ടോബര്‍ 31ന് സുപ്രധാനമായ മൂന്നു നിബന്ധനകള്‍ ബിജെപിയ്ക്കു മുന്നില്‍ കുമാരസ്വാമി അവതരിപ്പിച്ചു. തനിക്കെതിരെ കേസ് നല്‍കിയ ബിജെപി എംഎല്‍എ ശ്രീരാമുലുവിനെ മന്ത്രിസഭയില്‍ എടുക്കരുതെന്നായിരുന്നു ഒന്നാം നിബന്ധന.
നന്ദി ഇന്‍ഫ്രാസ്ട്രക്ചര്‍ കോറിഡോര്‍ എന്റര്‍പ്രൈസിനെ ബാംഗ്ലൂര്‍ മൈസൂര്‍ പദ്ധതിയില്‍ നിന്നും ഒഴിവാക്കണമെന്ന് രണ്ടാം ആവശ്യം.
ഗൗഡയുടെ സ്വപ്നപദ്ധതിയായിരുന്ന ബിദാദി ടൗണ്‍ഷിപ്പ് പദ്ധതിയെച്ചൊല്ലിയുളള എതിര്‍പ്പ് ബിജെപി അവസാനിപ്പിക്കണമെന്നും ഈ പദ്ധതി യാതൊരു തടസവും കൂടാതെ പൂര്‍ത്തിയാക്കണമെന്നുമായിരുന്നു മുന്നാം നിബന്ധന.
പഴയധാരണ പ്രകാരം മന്ത്രിസഭയുണ്ടാക്കാമെന്ന് ബിജെപി മറുപടി നല്‍കി. നവംബര്‍ എട്ടിന് മന്ത്രിസഭയുണ്ടാക്കാന്‍ യെദിയൂരപ്പയെ ഗവര്‍ണര്‍ ക്ഷണിച്ചു. കുമാരസ്വാമിയും രേവണ്ണയും തമ്മിലുളള തര്‍ക്കവും അന്നേ ദിവസം പരസ്യമായി. രൂപത്തിലും ഭാവത്തിലും സ്വഭാവത്തിലും ദേവഗൗഡയെ അനുസ്മരിപ്പിക്കുന്ന രേവണ്ണയെ ബിജെപിയ്ക്കും പേടിയായിരുന്നു. മൂന്ന് എംഎല്‍എമാരുടെയും പിതാവിന്റെയും പിന്തുണയുടെ ബലത്തില്‍ ഉപമുഖ്യമന്ത്രിപദത്തിന് രേവണ്ണ തന്റെ അവകാശവാദം ഉന്നയിച്ചു.
യെദിയൂരപ്പ മുഖ്യമന്ത്രിയാകുന്നത് ദക്ഷിണേന്ത്യയുടെ ഭാഗ്യമാണെന്ന് നവംബര്‍ 13ന് വാജ്പേയി അരുളിച്ചെയ്തു. തെക്കേ ഇന്ത്യയില്‍ പൂത്തുവിരിയുന്ന താമരകളുടെ സൗരഭ്യം കിനാവു കണ്ട് യെദിയൂരപ്പ നവംബര്‍ 12 തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ഒപ്പം സത്യപ്രതിജ്ഞ ചെയ്യാന്‍ ജനതാദള്‍ മന്ത്രിമാരെ കാണാത്തതില്‍ രാഷ്ട്രീയ നിരീക്ഷകര്‍ പുരികം ചുളിച്ചു.
നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കും മുമ്പ് തങ്ങളുടെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുമെന്ന് ദള്‍ ജനത്തിന് വാക്കു കൊടുത്തു.
നവംബര്‍ 15ന് ജനതാദള്‍ തനിനിറം പുറത്തു കാട്ടി. തങ്ങളുടെ നിബന്ധനകള്‍ അംഗീകരിച്ച് കരാര്‍ ഒപ്പിട്ടു നല്‍കണമെന്ന് പാര്‍ട്ടി ബിജെപിയ്ക്ക് അന്ത്യശാസനം നല്‍കി. വിശ്വാസ വോട്ടെടുപ്പു നടക്കുന്ന നവംബര്‍ 19 തിങ്കഴാഴ്ച രാവിലെയ്ക്കകം ഒപ്പിടല്‍ നടക്കണമെന്നായിരുന്നു കല്ലു പിളര്‍ക്കുന്ന കല്‍പന.
ഭരണത്തിന്റെ എല്ലാ തലങ്ങളിലും ജനതാദളിന്റെ സ്വാധീനമുറപ്പിക്കുന്ന 12 നിബന്ധനകളടങ്ങിയ കല്‍പന അംഗീകരിക്കാന്‍ ബിജെപി വിസമ്മതിച്ചു. തിങ്കളാഴ്ച രാവിലെ തന്നെ ജനതാദള്‍ യോഗം പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേര്‍ന്ന് സര്‍ക്കാരിനെ പിന്തുണയ്ക്കേണ്ട എന്ന് തീരുമാനിച്ചു.
ഒടുവില്‍ സമവായത്തിനുളള എല്ലാ സാധ്യതകളും അസ്തമിച്ചതിനെ തുടര്‍ന്ന് മനുഷ്യരായി പിറന്ന സകലരെയും അപമാനിച്ച നാണം കെട്ട രാഷ്ട്രീയക്കോമാളിത്തരത്തിന് പൂര്‍ണവിരാമമിട്ട് യെദിയൂരപ്പ ഗവര്‍ണര്‍ക്ക് രാജി നല്‍കി.












Click it and Unblock the Notifications