മനസ്സും ശരീരവും രണ്ടിടത്തായി പ്രവര്‍ത്തിക്കുന്നവരെ വേണ്ടെന്ന് മുരളി
തിരുവനന്തപുരം: ഇന്ദിരാഗാന്ധിയുടെ തൊണ്ണൂറാം ജന്മദിനത്തോടനുബന്ധിച്ച് കെ.കരുണാകരനും കെ.മുരളീധരനും വെവ്വേറെ അനുസ്‌മരണച്ചടങ്ങുകള്‍ നടത്തി.
എന്‍സിപി സംഘടിപ്പിച്ച അനുസ്‌മരണച്ചടങ്ങില്‍ പങ്കെടുക്കാതെ കരുണാകരന്‍ സ്വന്തം വസതിയില്‍ ചടങ്ങ് നടത്തുകയായിരുന്നു. ഇന്ദിരാഗാന്ധിയുടെ പാതയില്‍ നിന്നും വ്യതിചലിയ്‌ക്കില്ലെന്നും മരണം വരെ ആമാര്‍ഗ്ഗത്തില്‍ തുടരുമെന്നും കരുണാകരന്‍ പറഞ്ഞപ്പോള്‍ രണ്ടുംകെട്ട് പ്രവര്‍ത്തിക്കുന്നവരെ എന്‍സിപിയ്‌ക്ക് വേണ്ടെന്നും അത്തരക്കാര്‍ പുറത്തുപോകണമെന്നുമാണ് മുരളി ആവശ്യപ്പെട്ടത്.
കരുണാകരന്‍ വസതിയില്‍ നടത്തിയ പരിപാടിയ്‌ക്കുശേഷം അരമണിക്കൂര്‍ കഴിഞ്ഞാണ് മുരളി എന്‍സിപി ഒരുക്കിയ വേദിയില്‍ അച്ഛന്റെ പ്രസ്‌താവനയ്‌ക്ക് വ്യംഗമായി മറുപടി നല്‍കിയത്.
എന്ത് പ്രകോപനുമുണ്ടായാലും ഇന്ദിരയുടെ പാതയില്‍ നിന്നും പിന്നോട്ടുപോകില്ലെന്നും തന്നെപ്പോലുള്ളവര്‍ക്ക് അതിനാകില്ലെന്നും കരുണാകരന്‍ വ്യക്തമാക്കി. എന്‍.പിതാംബരക്കുറുപ്പ്, കോടോത്ത് ഗോവിന്ദന്‍, രഘുചന്ദ്രബാല്‍ തുടങ്ങിയവര്‍ കരുണാകരന്‍ നടത്തിയ ചടങ്ങില്‍ പങ്കെടുത്തു.
പിഎംജിയിലെ പാര്‍ട്ടി ഓഫീസില്‍ എന്‍സിപി നടത്തിയ അനുസ്‌മരണത്തില്‍ ശരീരം ഇവിടെയും മനസ്സ് അവിടെയും എന്ന രീതിയില്‍ പാര്‍ട്ടിയില്‍ ചിലര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും രണ്ടും കെട്ട പ്രവര്‍ത്തനം നടത്താന്‍ ആരെയും അനുവദിക്കില്ലെന്നുമായിരുന്നു മുരളി പറഞ്ഞത്.
അത്തരക്കാരെ പാര്‍ട്ടിയില്‍ വച്ചുപൊറുപ്പിക്കില്ല. ഈ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുകയും മറ്റേ പാര്‍ട്ടിയിലേയ്‌ക്ക് ആളെ വലിയ്‌ക്കുകയും ചെയ്യുന്നത് അനുവദിക്കില്ല. വഹിക്കുന്ന സ്ഥാനങ്ങള്‍ രാജിവെച്ച് പോകുന്നവര്‍ക്ക് പോകാം. കോണ്‍ഗ്രസില്‍ ജമീന്ദാരി സമ്പ്രദായമാണ് നിലനില്‍ക്കുന്നത്. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പോടെ ഉമ്മന്‍ചാണ്ടി-ചെന്നിത്തല പ്രൈവറ്റ് ലിമിറ്റഡ് കമ്പനി തകരും- മുരളി പറഞ്ഞു.