യാത്രക്കാര്‍ വഴിയാധാരമായി
തിരുവനന്തപുരം: എഞ്ചിന്‍ ഡ്രൈവര്‍മാരുടെ മിന്നല്‍ പണിമുടക്കിനെ തുടര്‍ന്ന് നിലച്ചുപോയ തീവണ്ടി ഗതാഗതം സാധാരണ നിലയിലാകുന്നു. തീവണ്ടി ഗതാഗതം പൂര്‍ണമായും പുനരാംരഭിച്ചിട്ടുണ്ടെങ്കിലും മണിക്കൂറുകള്‍ വൈകിയാണ് തീവണ്ടികളോടുന്നത്.
ശനിയാഴ്ച സംസ്ഥാനത്തെങ്ങും ഉച്ച മുതല്‍ വൈകീട്ടുവരെ ആറ് മണിക്കൂറോളമാണ് റെയില്‍വേ ഗതാഗതം പൂര്‍ണ്ണമായി നിലച്ചത്. അംഗീകൃത സംഘടനകളുമായി ആലോചിക്കാതെ ഏകപക്ഷീയമായി ഡ്രൈവര്‍മാരുടെ ജോലി ഭാരം വര്‍ദ്ധിപ്പിച്ചതില്‍ പ്രതിഷേധിച്ചാണ് പ്രമുഖ സംഘടനകളായ എസ്‌ആര്‍എംയു., ഡിആര്‍ഇയു എന്നിവര്‍ ഉച്ചയ്ക്ക് 12.30ന് സംയുക്തമായി സമരം ആരംഭിച്ചത്.
വൈകീട്ടോടെ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ കേന്ദ്ര റെയില്‍വേ മന്ത്രി ലാലുപ്രസാദ് യാദവുമായും മന്ത്രി എം.വിജയകുമാര്‍ ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജരുമായും ചര്‍ച്ച നടത്തിയതിനെ തുടര്‍ന്നാണ് ജോലിഭാരം വര്‍ദ്ധിപ്പിക്കുന്ന തീരുമാനം മരവിപ്പിക്കാന്‍ ധാരണയായത്. അതോടെ എസ്‌ആര്‍എംയു. സമരത്തില്‍ നിന്ന് പിന്‍വാങ്ങി.
സിഐടിയു അനുഭാവ സംഘടനയായ ഡിആര്‍ഇയു ശനിയാഴ്ച രാത്രി വരെ സമരം തുടര്‍ന്നെങ്കിലും രാത്രി 8.45ന് അവരും സമരം പിന്‍വലിച്ചു. ഉച്ചയ്ക്ക് 12.30ന് എറണാകുളത്ത് നിന്നാണ് സമരം തുടങ്ങിയത്. മംഗള എക്സ്പ്രസ്, സമ്പര്‍ക്ക ക്രാന്തി, നേത്രാവതി, ഐലന്‍ഡ് എക്സ്പ്രസ് എന്നിവ എറണാകുളത്ത്
കുടുങ്ങിക്കിടന്നു. വേണാട് എക്സ്പ്രസ് ആലുവയില്‍ പിടിച്ചിട്ടു.ന്യൂഡല്‍ഹിയില്‍ നിന്ന് കേരളത്തിലേക്ക് വരുന്ന കേരള എക്സ്പ്രസ് കൊല്ലത്തും ചെന്നൈയിലേക്കുള്ള മദ്രാസ് മെയില്‍ തിരുവനന്തപുരത്തും നിര്‍ത്തിയിട്ടു. അപ്രതീക്ഷിതമായ സമരം കാരണം തീവണ്ടി സമയം ദീര്‍ഘിപ്പിച്ചിരിക്കുകയാണെന്ന് റെയില്‍വേ സ്റ്റേഷനുകളില്‍ അറിയിപ്പുണ്ടായി.
വൈകീട്ടോടെയാണ് സമരം തീര്‍ക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് നടപടി ഉണ്ടായത്. ഡ്രൈവര്‍മാരുടെ ജോലി ഭാരം വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനം തല്‍ക്കാലം മരവിപ്പിക്കാമെന്ന് ദക്ഷണ റെയില്‍വേ മാനേജര്‍ സമ്മതിച്ചതായി മന്ത്രി എം.വിജയകുമാറിന്റെ ഓഫീസില്‍ നിന്ന് അറിയിച്ചു. സമരം തീര്‍ക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്ക് തിരുവനന്തപുരം ഡിവിഷണല്‍ റെയില്‍വേ മാനേജരെ നിയോഗിച്ചതായി ദക്ഷിണ റെയില്‍വേ അറിയിച്ചു.