നേതാക്കന്മാര്‍ ഭരണത്തില്‍ നിന്നും ഔട്ട്
ചുരുക്കത്തില്‍ പ്രമുഖരായ രണ്ടു മുതിര്‍ന്ന രാഷ്ട്രീയ നേതാക്കള്‍ക്ക് സംസ്ഥാന ഭരണത്തില്‍ കാര്യമായ സ്ഥാനമൊന്നും ഇപ്പോള്‍ ഇല്ല. കഴിയുന്നതും സിപിഎമ്മിലെ ഔദ്യോഗിക വിഭാഗത്തിന് അലോസരമൊന്നും വരുത്താതിരിക്കാന്‍ പ്രേമചന്ദ്രനും മാത്യു ടി തോമസും ശ്രദ്ധിക്കുന്നുമുണ്ട്.
തങ്ങളുടെ കുറുമുന്നണിയുടെ നേതൃത്വം സിപിഐയെ ഏല്‍പ്പിക്കാന്‍ ആര്‍എസ് പിയും ജനതാദളും തയ്യാറല്ലെന്നുമറിയുന്നു. സ്വന്തം കാര്യം കാണുന്നതിന് ചില കൈവിട്ട കളിയൊക്കെ കളിക്കുമെങ്കിലും മുന്നണിയില്‍ തങ്ങളെ ഒതുക്കാന്‍ സിപിഎമ്മും സിപിഐയും ഒറ്റക്കെട്ടാണെന്നും ഇവര്‍ മുന്‍കാല അനുഭവങ്ങളില്‍ നിന്നും പഠിച്ചിട്ടുണ്ട്.
മൂന്നാര്‍, മെര്‍ക്കിസ്റ്റണ്‍, കുത്തക വിരുദ്ധ സമരം എന്നിവയില്‍ മുഖം നഷ്ടപ്പെട്ട സിപിഐ ഏതു വിധേനെയും തങ്ങളുടെ ആദര്‍ശ പ്രതിച്ഛായ തിരിച്ചു പിടിക്കാന്‍ ശ്രമിക്കുകയാണ്. കൃഷി മന്ത്രിയും ഭക്ഷ്യമന്ത്രിയും ധനമന്ത്രിക്കെതിരെ നടത്തിയ വിമര്‍ശനങ്ങള്‍ ആ ലക്ഷ്യത്തോടെയുളളതാണ്.
പാര്‍ട്ടിയുടെ അനുമതിയോടെയാണ് മുല്ലക്കരയും സി ദിവാകരനും തോമസ് ഐസക്കിനെതിരെ തിരിഞ്ഞത്. ഐസക്കിനെതിരെയുളള വിമര്‍ശനങ്ങള്‍ക്ക് വിഎസിനെ അനുകൂലിക്കുന്ന മാധ്യമങ്ങളുടെ പിന്തുണയും സിപിഐ നോട്ടമിടുന്നു.
സി ദിവാകരന്റെ പാല്‍ മുട്ട കോഴിയിറച്ചി പ്രസംഗവും പാര്‍ട്ടിക്ക് സാമാന്യം നല്ല പരിക്കുതന്നെയാണ് ഏല്‍പിച്ചത്.
ആണവക്കരാറിന്റെ പേരില്‍ രാജ്യത്ത് പൊതുതിരഞ്ഞെടുപ്പുണ്ടായാല്‍ തങ്ങളുടെ സീറ്റുകള്‍ ഉറപ്പിക്കുക എന്ന ലക്ഷ്യവും ഈ കുറുമുന്നണി ചര്‍ച്ചകള്‍ക്കുണ്ട്. വീരേന്ദ്രകുമാറുമായി സിപിഎമ്മിലെ ഔദ്യോഗിക പക്ഷം തുറന്ന യുദ്ധം പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ കോഴിക്കോട് സീറ്റ് കൈവിട്ടു പോകുമോ എന്ന് ജനതാദള്‍ ഭയക്കുന്നു.
ആര്‍എസ് പിയുടെ കൈയിലിരുന്ന കൊല്ലം ലോക്സഭാ സീറ്റ് കഴിഞ്ഞ തവണ സിപിഎം കൈവശപ്പെടുത്തിയിരുന്നു. അത് തിരികെ നല്‍കാന്‍ ഒരു സാഹചര്യവും കാണുന്നില്ല. പിജെ ജോസഫിന്റെ കൈവശമിരുന്ന മൂവാറ്റുപുഴ നേരത്തെ സിപിഎം പിടിച്ചെടുത്തിരുന്നു.
ഈ സാഹചര്യത്തില്‍ ഏതൊക്കെ ഘടകകക്ഷികള്‍ക്ക് ലോക്സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കുമെന്ന കാര്യം യാതൊരു തീര്‍ച്ചയുമില്ല. സമ്മര്‍ദ്ദ തന്ത്രം ഉപയോഗിച്ച് കിട്ടാവുന്ന സീറ്റുകള്‍ കൈക്കലാക്കാനാണ് കുറുമുന്നണി ചര്‍ച്ചകള്‍ക്കിറങ്ങിയ നേതാക്കളുടെ ശ്രമം. തങ്ങളുടെ അവകാശ വാദങ്ങള്‍ക്ക് സിപിഐയുടെ പിന്തുണ നേടാന്‍ രണ്ടാം ഘട്ടത്തില്‍ ഇവര്‍ ശ്രമിച്ചു കൂടെന്നില്ല.