നികുതിപിരിവില്‍ ഞാന്‍ മുമ്പന്‍
തിരുവനന്തപുരം: ധനമന്ത്രിമാരില്‍ സി. അച്യുതമേനോന് ശേഷം ഏറ്റവും കൂടുതല്‍ നികുതി പിരിച്ചത് താനാണെന്ന് ഡോ. ടി.എം. തോമസ് ഐസക്. ഈ സാമ്പത്തികവര്‍ഷത്തില്‍ ഇതുവരെ നികുതിലക്ഷ്യത്തിന്റെ 'പകുതി' പിരിച്ചെടുക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും അത് വലിയ നേട്ടമാണെന്നും വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
മൂല്യവര്‍ധിതനികുതിയില്‍ അന്‍പത് ശതമാനം വര്‍ധനയാണ് ഈ സാമ്പത്തികവര്‍ഷം ഉണ്ടായത്. നമുക്കിപ്പോള്‍ പ്രവേശനനികുതി ഇല്ല. ട്രഷറി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താത്തതിനാലാണ് സര്‍ക്കാര്‍ ഓവര്‍ഡ്രാഫ്‌ടിലാകാന്‍ കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കൊച്ചിന്‍ റിഫൈനറി-ഭാരത് പെട്രോളിയം സംയോജനം കാരണം അന്തര്‍ സംസ്ഥാനനികുതി നഷ്ടപ്പെട്ടിരിക്കുകയാണ്. ഈ ഇനത്തില്‍ സംസ്ഥാനത്തിന് 200 കോടി രൂപ പിരിച്ചെടുക്കാന്‍ കഴിയുന്നില്ല.
നികുതിപിരിവില്‍ പുരോഗതിയുണ്ടാകുന്നില്ലെന്ന വിമര്‍ശനങ്ങളുന്നയിക്കുന്നവര്‍ എങ്ങനെയാണ് പിരിക്കേണ്ടതെന്ന് കൂടി പറഞ്ഞുതരണമെന്നും. ഇല്ലാത്ത നികുതി പിരിക്കാനാകുമോയെന്നും ഐസക് പറഞ്ഞു.
മൂല്യവര്‍ധിതനികുതി നടപ്പിലാക്കുന്നതിനു മുമ്പ് ഓരോ കച്ചവടക്കാരന്റെയും വിറ്റുവരവ് കണക്കാക്കിയശേഷമാണ് നികുതി നിശ്ചയിച്ചിരുന്നത്. ഇപ്പോള്‍ കച്ചവടക്കാരാണ് അത് പറയേണ്ടത്. അത് പരിശോധിച്ച് തെറ്റുണ്ടെങ്കില്‍ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടണം. അതിനുള്ള മാര്‍ഗ്ഗമായിരുന്നു 'അഴിമതിരഹിത വാളയാര്‍' പദ്ധതി. ചെക്ക് പോസ്റ്റുകള്‍ നികുതി പിരിക്കാനുള്ള സ്ഥലമല്ല. കേരളത്തിലേക്കെത്തുന്ന ചരക്കുകളുടെ കണക്കെടുക്കാനുള്ള സ്ഥലമാണ്- മന്ത്രി പറഞ്ഞു.