പുലിത്തവലന്‍ പ്രഭാകരന്‍ കൊല്ലപ്പെട്ടിരിക്കുമെന്ന് ശ്രീലങ്ക
കൊളംബോ: തമിഴ് പുലി തലവന്‍ വേലുപ്പിള്ള പ്രിഭാകരന്‍ നവംബര്‍ 26ന് ശ്രീലങ്കന്‍ സേന നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരിക്കാമെന്ന് ശ്രീലങ്കന്‍ പ്രതിരോധ സെക്രട്ടറി ഗൊതഭയ രാജപക്‌സെ.
നവംബര്‍ 26ന് നടന്ന ആക്രമണത്തില്‍ പ്രഭാകരന് ഗുരുതരമായ പരുക്കേറ്റിരുന്നുവെന്ന് ഇന്റലിജന്‍സ് വൃത്തങ്ങള്‍ വെളിപ്പെടുത്തിയതിനെത്തുടര്‍ന്ന് ശ്രീലങ്ക ഈ വാര്‍ത്ത പുറത്തുവിട്ടിരുന്നു.
എന്നാല്‍ പ്രഭാകരന്‍ കൊല്ലപ്പെട്ടിരിക്കാനാണ് സാധ്യത കൂടുതലെന്നാണ് ഗൊതഭയയെ ഉദ്ധരിച്ചുകൊണ്ട് ശ്രീലങ്കയുടെ ഔദ്യോഗിക പത്രമായ സണ്‍ഡേ ഒബ്‌സര്‍വിലെ റിപ്പോര്‍ട്ടു ചെയ്യുന്നത്.
നവംബര്‍ 26ന് ശേഷം പ്രഭാകരന്‍ പൊതുപരിപാടികളിലൊന്നും പങ്കെടുത്തില്ലെന്നും നവംബര്‍ 27ന് ടെലിവിഷനിലും പത്രങ്ങളിലും എല്‍ടിടിഇ പുറത്തുവിട്ട പ്രഭാകരന്റെ ചിത്രങ്ങള്‍ക്ക് വിശ്വാസ്യതയില്ല.
പ്രഭാകരന്‍ മരിച്ചെങ്കില്‍ത്തന്നെ ആ വാര്‍ത്ത പുറത്തുവിടാനും അംഗീകരിക്കാനും എല്‍ടിടിഇ തയ്യാറാവില്ല. അന്ന് ചിത്രങ്ങള്‍ പ്രസദ്ധീകരിച്ചെങ്കിലും പ്രഭാകരന്‍ ജീവിച്ചിരിപ്പുണ്ടെന്ന് എല്‍ടിടിഇ ഒരിടത്തും പറഞ്ഞിട്ടില്ല- ഗൊതഭയ പറയുന്നു.
ഇതേ പത്രത്തില്‍ ശ്രീലങ്കയിലെ സൈനിക മേധാവി ശരത് ഫൊന്‍സെക നല്‍കിയ ഒരു അഭിമുഖവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. നവംബര്‍ 26ന് വടക്കന്‍ ശ്രീലങ്കയിലെ എല്‍ടിടിഇ കേന്ദ്രം ആക്രമിക്കാനായിരുന്നു സേന തീരുമാനിച്ചതന്നും അക്രമണത്തില്‍ സായുധ സേന അഞ്ഞൂറില്‍പ്പരം എല്‍ടിടിഇ പ്രവര്‍ത്തകരെ കൊലപ്പെടുത്തിയിട്ടുണ്ടെന്നും ശരദ് പറയുന്നു.
2007ല്‍ ഇത്തരത്തിലൊരു മുന്നേറ്റം നടത്തി പുലികളെ ദുര്‍ബലപ്പെടുത്താന്‍ കഴിഞ്ഞ സ്ഥിതിയ്‌ക്ക് 2008ല്‍ കൂടുതല്‍ ഫലപ്രദമായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയുമെന്ന് സൈനിക മേധാവി പ്രതീക്ഷ പ്രകടിപ്പിക്കുന്നുണ്ട്.
26ല്‍ സായുധ സേന ആക്രമണം നടത്തിയ കാര്യം സമ്മതിച്ചിട്ടുണ്ടെങ്കിലും സേന പറയുന്നപോലെ കൂടുതല്‍ ഒളിപ്പോരാളികളെ കൊല്ലാന്‍ കഴിഞ്ഞിട്ടില്ലന്നും 20 പേര്‍ മാത്രമാണ് കൊല്ലപ്പെട്ടതെന്നുമാണ് എല്‍ടിടിഇ വൃത്തങ്ങള്‍ പറയുന്നത്.